Saturday 27 September 2008

പാമ്പ് - ജോണ്‍ സ്റ്റെയിന്‍ബെക്ക്

ജോണ്‍ സ്റ്റെയിന്‍ബെക്കിന്റെ ദ് സ്നേക്ക് എന്ന ചെറുകഥയുടെ പരിഭാഷ. പുസ്തകം: The Long Valley.
----

ഡോ.ഫിലിപ്സ് തന്റെ ചാക്ക് തോളില്‍ തൂക്കി വേലിയേറ്റം കൊണ്ടുണ്ടാ‍യ കുളം വിട്ടപ്പോള്‍ നേരം ഏകദേശം ഇരുട്ടിയിരുന്നു. പാറകളുടെ മീതേ വലിഞ്ഞുകയറി പാതയോരത്തുകൂടെ റബ്ബര്‍ ബൂട്ട്സ് ചവിട്ടി ശബ്ദമുണ്ടാക്കിക്കൊണ്ട് അയാള്‍ നടന്നു. മോണ്ടെറേയിലെ കാനറി തെരുവിലെ തന്റെ ചെറിയ കമേഴ്‌ഷ്യല്‍ പരീക്ഷണ ശാലയില്‍ അയാള്‍ എത്തിയപ്പൊഴേയ്ക്കും തെരുവു വിളക്കുകള്‍ തെളിഞ്ഞുകഴിഞ്ഞിരുന്നു. ഉള്‍ക്കടലിലെ വെള്ളത്തിനു മുകളില്‍ തൂണുകളിലും ചിലഭാഗങ്ങള്‍ കരയിലുമായി നിന്ന ഇടുങ്ങിയ ഒരു കൊച്ചുകെട്ടിടമായിരുന്നു അത്. അതിന്റെ ഇരുവശത്തും വലിയ ബലപ്പെടുത്തിയ ഇരുമ്പുപാളികള്‍ കൊണ്ടുണ്ടാക്കിയ ചാളസംസ്കരണശാലകള്‍ ഇടുങ്ങിനിന്നു.

തടിപ്പടികള്‍ കയറി ഡോ. ഫിലിപ്സ് കതക് തുറന്നു. കൂടുകളിലെ വെള്ള എലികള്‍ കമ്പിയില്‍ക്കൂടി മുകളിലേയ്ക്കും താഴേയ്ക്കും ഓടി, പൂച്ചകള്‍ അവയുടെ കൂട്ടില്‍ നിന്ന് പാലിനായി കരഞ്ഞു. ശസ്ത്രക്രിയാ മേശയിലെ ശക്തമായ ലൈറ്റ് ഡോ.ഫിലിപ്സ് പ്രകാശിപ്പിച്ചു, നനഞ്ഞൊട്ടിയ ചാക്ക് നിലത്തേയ്ക്കിട്ടു. ജനാലയോട് ചേര്‍ന്ന് വാലുകുലുക്കിപ്പാമ്പുകളെ* സൂക്ഷിച്ചിരിക്കുന്ന കണ്ണാടിക്കൂടുകളുടെ അടുത്തേയ്ക്ക് അയാള്‍ നടന്നുചെന്ന് കുനിഞ്ഞ് അവയിലേയ്ക്കു നോക്കി.

പാമ്പുകള്‍ കെട്ടുപിണഞ്ഞ് കൂടിന്റെ മൂലയില്‍ വിശ്രമിക്കുകയായിരുന്നു, എന്നാല്‍ എല്ലാ തലകളും വെവ്വേറെ നിന്നു; പൊടിപിടിച്ച കണ്ണുകള്‍ ഒന്നിലേയ്ക്കും നോക്കുന്നതുപോലെ തോന്നിയില്ല, പക്ഷേ യുവാവ് അവയുടെ കൂടിനു മീതേ ചാരിനിന്നപ്പോള്‍ അറ്റങ്ങളില്‍ കറുപ്പും പിന്‍പില്‍ പിങ്ക് നിറവുമുള്ള, രണ്ടായി പിരിഞ്ഞ നാവുകള്‍ പുറത്തേക്ക് നീണ്ട് പതുക്കെ മുകളിലേയ്ക്കും താഴേയ്ക്കും ആടി. പിന്നീട് മനുഷ്യനെ തിരിച്ചറിഞ്ഞ് അവ നാവുകള്‍ ഉള്ളിലേയ്ക്കു വലിച്ചു.

ഡോ. ഫിലിപ്സ് തന്റെ തുകല്‍ കോട്ട് ഊരിയെറിഞ്ഞ് തകര സ്റ്റൌവില്‍ തീപൂട്ടി; അയാള്‍ ഒരു കെറ്റില്‍ വെള്ളം സ്റ്റൌവില്‍ വെച്ച് അതിലേയ്ക്ക് ഒരു ബീന്‍സ് പാട്ട ഇട്ടു. പിന്നീട് അയാള്‍ നിലത്തുകിടന്ന ചാക്കിലേയ്ക്ക് നോക്കിക്കൊണ്ടു നിന്നു. സൂക്ഷ്മദര്‍ശിനിയില്‍ക്കൂടി ധാരാളം നോക്കുന്ന ഒരാളുടെ മൃദുവും വ്യാപൃതവുമായ കണ്ണുകളുള്ള ഒരു മെലിഞ്ഞ ചെറുപ്പക്കാരനായിരുന്നു അയാള്‍. സ്വര്‍ണ്ണനിറത്തിലുള്ള ചെറിയ കുറ്റിത്താടി വളര്‍ത്തിയിരുന്നു.

വായു ആവിയോടെ ചിമ്മിനിയില്‍ക്കൂടി ഉയര്‍ന്നു, അടുപ്പില്‍ നിന്ന് ചൂട് തിളങ്ങി. കെട്ടിടത്തിനു കീഴിലുള്ള തൂണുകളെ ചെറിയ തിരകള്‍ നിശബ്ദമായി കഴുകി. മുറിയിലെ ഷെല്ഫുകളില്‍ പരീക്ഷണശാലയിലെ ജലജീവികളെ സ്റ്റഫ് ചെയ്ത മ്യൂസിയം കുപ്പികള്‍ അട്ടിയായി വയ്ച്ചിരുന്നു.

ഡോ. ഫിലിപ്സ് വശത്തുള്ള വാതില്‍ തുറന്ന് തന്റെ കിടപ്പുമുറിയിലേയ്ക്കു പോയി, പുസ്തകങ്ങള്‍ അടുക്കിവെയ്ച്ച്, ഒരു സൈനീക മെത്തയും, ഒരു വായനാ ലാമ്പും, ഇരിക്കാന്‍ അസുഖകരമായ തടിക്കസാരയും ഉള്ള മുറിയായിരുന്നു അത്. അയാള്‍ തന്റെ റബ്ബര്‍ ഷൂസ് വലിച്ചൂരി ഒരു ജോഡി ആട്ടിന്‍‌തുകല്‍ ചെരുപ്പ് ധരിച്ചു. മറ്റേ മുറിയിലേയ്ക്ക് അയാള്‍ തിരിച്ചുപോയപ്പൊഴേയ്ക്കും കെറ്റിലിലെ ജലം മൂളാന്‍ തുടങ്ങിയിരുന്നു.

അയാള്‍ ചാക്ക് ഉയര്‍ത്തി വെളുത്ത പ്രകാശത്തിനു കീഴെയുള്ള മേശയിലേയ്ക്ക് അതിലെ രണ്ട് ഡസന്‍ നക്ഷത്രമത്സ്യങ്ങളെ പുറത്തേയ്ക്കിട്ടു. അവയെ മേശപ്പുറത്ത് വശത്തോടുവശം നിരത്തിവെയ്ച്ചു. അയാളുടെ തിരക്കുപിടിച്ച കണ്ണുകള്‍ കമ്പിക്കൂടുകളിലുള്ള തിരക്കുപിടിച്ച എലികളിലേയ്ക്ക് തിരിഞ്ഞു. ഒരു കടലാസ് പാക്കറ്റില്‍ നിന്ന് ധാന്യമെടുത്ത് അയാള്‍ ആഹാരം കൊടുക്കുന്ന ഇടകളിലേയ്ക്ക് ഇട്ടു. എലികള്‍ പെട്ടെന്നുതന്നെ കമ്പിയിഴകളില്‍ നിന്ന് തിക്കിയിറങ്ങി ആഹാരത്തിനു മീതേ വീണു. ഒരു കണ്ണാ‍ടി ഷെല്ഫില്‍ അഴുകാതെ സൂക്ഷിച്ച ഒരു ചെറിയ കിനാവള്ളിക്കും ജെല്ലി മത്സ്യത്തിനും ഇടയില്‍ ഒരു കുപ്പി പാല് ഇരുന്നിരുന്നു. ഡോ. ഫിലിപ്സ് പാല്‍ക്കുപ്പി എടുത്ത് പൂ‍ച്ചകളുടെ കൂട്ടിലേയ്ക്ക് നടന്നു, പക്ഷേ പാത്രങ്ങളില്‍ പാല്‍ നിറയ്ക്കുന്നതിനു മുന്‍പ് അയാള്‍ കൂട്ടിലേയ്ക്ക് കയ്യിട്ട് ഒരു വലിയ തെരുവുപൂച്ചയെ ശ്രദ്ധയോടെ പൊക്കിയെടുത്തു. അവളുടെ കഴുത്തില്‍ ഒരു നിമിഷം ചൊറിഞ്ഞ് അവളെ കറുത്ത ചായം പൂശിയ ഒരു ചെറിയ പെട്ടിയിലേയ്ക്ക് ഇട്ടു, അടപ്പ് അടച്ച് കുറ്റിയിട്ട് മരണപ്പാട്ടയിലേയ്ക്ക് ഗാസ് കടത്തിവിടുന്ന റ്റാപ്പ് തുറന്നു. കറുത്ത പെട്ടിയില്‍ ചെറുതും മൃദുവുമായ സംഘട്ടനം നടക്കുമ്പോള്‍ത്തന്നെ അയാള്‍ പിഞ്ഞാണങ്ങളില്‍ പാല്‍ നിറച്ചു. പൂച്ചകളിലൊന്ന് അയാളുടെ കൈയിലേയ്ക്ക് വളഞ്ഞ് ചാഞ്ഞു, ചിരിച്ചുകൊണ്ട് അയാള്‍ അവളുടെ കഴുത്തില്‍ കളിപ്പിച്ചു.

പെട്ടി ഇപ്പോള്‍ ശാന്തമായിരിക്കുന്നു. അയാള്‍ റ്റാപ്പ് അടച്ചു, കാരണം വായു കടക്കാത്ത ആ പെട്ടി വാതകം കൊണ്ട് നിറഞ്ഞുകാണണം.

സ്റ്റൌവില്‍ വെള്ളം നിറച്ച പാത്രത്തില്‍ ബീന്‍സ് പാട്ടയോട് ചേര്‍ന്ന് കുമിളകള്‍ ദേഷ്യത്തോടെ തിളച്ചു പൊട്ടുന്നുണ്ടായിരുന്നു. ഒരു വലിയ ചവണകൊണ്ടു പിടിച്ച് ഡോ. ഫിലിപ്സ് ബീന്‍സ് പാട്ട പൊക്കിയെടുത്തു, അത് തുറന്ന് ഒരു കണ്ണാടിപ്പാത്രത്തിലേയ്ക്ക് ബീന്‍സ് ചൊരിഞ്ഞു. ആഹാരം കഴിക്കുന്നതിനിടയില്‍ അയാള്‍ മേശപ്പുറത്തെ നക്ഷത്രമത്സ്യങ്ങളെ ശ്രദ്ധിച്ചു. അവയുടെ ഇതളുകള്‍ക്കിടയില്‍ നിന്ന് പാലുപോലെയുള്ള ദ്രാവകത്തിന്റെ ചെറിയ തുള്ളികള്‍ പുറത്തുവരുന്നുണ്ടായിരുന്നു. ബീന്‍സ് വേഗത്തില്‍ ഭക്ഷിച്ചുതീര്‍ത്ത് പാത്രം സിങ്കിലേയ്ക്ക് ഇട്ട് അയാള്‍ ഉപകരണങ്ങള്‍ വയ്ച്ചിരിക്കുന്ന അലമാരയിലേയ്ക്ക് നടന്നു. അതില്‍ നിന്നും ഒരു സൂക്ഷ്മദര്‍ശിനിയും ചെറിയ കണ്ണാടിത്തളികകളുടെ ഒരു അട്ടിയും എടുത്തു. ഈ കണ്ണാടിത്തളികളില്‍ ഓരോന്നായി ടാപ്പില്‍ നിന്നുള്ള കടല്‍‌വെള്ളം കൊണ്ടു നിറച്ച് അവയെ ഒരു നിരയായി നക്ഷത്രമത്സ്യങ്ങള്‍ക്ക് ചാരേ വയ്ച്ചു. തന്റെ വാച്ച് ഊരിയെടുത്ത് അതിനെ ഒഴുകുന്ന വെളുത്ത പ്രകാശത്തിനടിയില്‍ മേശപ്പുറത്ത് വയ്ച്ചു. തറയ്ക്കു കീഴേയുള്ള തൂണുകളില്‍ തിരകള്‍ ചെറിയ നിശ്വാസങ്ങളോടെ അടിച്ചു. ഒരു മേശവലിപ്പില്‍ നിന്നും കണ്ണില്‍ മരുന്നൊഴിക്കുന്ന കുപ്പിയെടുത്ത് അയാള്‍ നക്ഷത്രമത്സ്യങ്ങളുടെ മീതേ കുനിഞ്ഞു.

അപ്പോള്‍ തടികൊണ്ടുള്ള പടികളില്‍ മൃദുവായ, എന്നാല്‍ വേഗത്തിലുള്ള കാ‍ലടിശബ്ദവും വാതിലില്‍ ശക്തിയായ ഒരു മുട്ടും കേട്ടു. വാതില്‍ തുറക്കാന്‍ നടക്കുമ്പോള്‍ അസ്വാരസ്യത്തിന്റെ ഒരു ചെറിയ ചുളിയല്‍ അയാളു‍ടെ മുഖത്തു പരന്നു. പൊക്കമുള്ള, മെലിഞ്ഞ ഒരു യുവതി വാതിലില്‍ നിന്നു. അവള്‍ നന്നേ ഇരുണ്ട ഒരു സ്വൂട്ട് ധരിച്ചിരുന്നു - അവളുടെ നീണ്ട കറുത്ത മുടി, വലിയ നെറ്റിയില്‍നിന്നു താഴേയ്ക്കു കിടന്ന്, കാറ്റ് അതില്‍ക്കൂടി വീശിയതുപോലെ അലങ്കോലപ്പെട്ടിരുന്നു. ശക്തമായ വെളിച്ചത്തില്‍ അവളുടെ കറുത്ത കണ്ണുകള്‍ തിളങ്ങി.

മൃദുവും തൊണ്ടയില്‍ നിന്നു വരുന്നതുമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു, “ഞാന്‍ അകത്തു വരട്ടെ? എനിക്ക് നിങ്ങളോട് സംസാരിക്കണം.”

“ഞാനിപ്പോള്‍ വളരെ ബിസി ആണ്,” അയാള്‍ പാതി മനസ്സോടെ പറഞ്ഞു. “എനിക്ക് ചിലപ്പോള്‍ ജോലിചെയ്യേണ്ടതായ് വരും”. പക്ഷേ അയാള്‍ വാതിലില്‍ നിന്നും മാറിനിന്നു. ആ പൊക്കമുള്ള യുവതി അകത്തേയ്ക്കു കയറി.

“നിങ്ങള്‍ക്ക് എന്നോട് മിണ്ടാന്‍ പറ്റുന്നതുവരെ ഞാന്‍ നിശബ്ദയായിരിക്കും”.

അയാള്‍ വാതില്‍ അടച്ച് ഇരിക്കാന്‍ അത്ര സുഖമില്ലാത്ത കസാര കിടപ്പുമുറിയില്‍ നിന്നും കൊണ്ടുവന്നു. “നോക്കൂ,” അയാള്‍ ക്ഷമപറഞ്ഞു, “ഈ പരീക്ഷണം തുടങ്ങി, എനിക്ക് അത് ശ്രദ്ധിച്ചെ പറ്റൂ”. ഒരുപാട് പേര്‍ നടന്നുവന്ന് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. സാധാരണമായ പരീക്ഷണങ്ങള്‍ക്ക് അയാള്‍ക്ക് സ്ഥിരം നല്‍കുന്ന വിശദീകരണങ്ങള്‍ ഉണ്ടായിരുന്നു. അവയെ ചിന്തിക്കാതെ തന്നെ പറയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു. “ഇവിടെ ഇരിക്കൂ. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ എനിക്ക് നിങ്ങളെ ശ്രദ്ധിക്കാന്‍ കഴിയും”.

പൊക്കമുള്ള യുവതി മേശയുടെ മീതേ ചാഞ്ഞുനിന്നു. കണ്ണില്‍ തുള്ളികള്‍ വീഴ്ത്തുന്ന കുപ്പികൊണ്ട് ചെറുപ്പക്കാരന്‍ നക്ഷത്രമത്സ്യത്തിന്റെ ഇതളുകള്‍ക്കിടയില്‍ നിന്ന് ദ്രാവകം ശേഖരിച്ച് ഒരു പാത്രത്തിലെ വെള്ളത്തിലേയ്ക്ക് ഞെക്കിയിട്ടു, മറ്റെന്തോ പാലുപോലെയുള്ള ദ്രാവകവും എടുത്ത് അതേ പാത്രത്തില്‍ ഞെക്കിയിട്ട് അയാള്‍ ജലം ശ്രദ്ധയോടെ ഈ കുപ്പികൊണ്ട് ഇളക്കി. തന്റെ ചെറിയ വിശദീകരണ സംസാരം ആരംഭിച്ചു.

“നക്ഷത്രമത്സ്യങ്ങള്‍ ലൈംഗീക പക്വതയെത്തുമ്പോള്‍ അവ വേലിയിറക്കത്തിന്റെ സമയത്ത് പുംബീജവും അണ്ഡവും സ്രവിക്കുന്നു. വളര്‍ച്ചയെത്തിയ നക്ഷത്രമത്സ്യങ്ങളെ തിരഞ്ഞെടുക്കുകയും അവയെ ജലത്തില്‍ നിന്ന് എടുക്കുകയും ചെയ്യുന്നതു വഴി, ഞാന്‍ അവയ്ക്ക് വേലിയിറക്കത്തിനു സമാനമായ ഒരവസ്ഥ നല്‍കുന്നു. ഇപ്പോള്‍ ഞാന്‍ പുംബീജങ്ങളും അണ്ഡങ്ങളും കലര്‍ത്തി. ഇനി ഞാന്‍ ഈ മിശ്രിതം അല്പാല്പമായി ഈ പത്ത് കണ്ണാടിത്തളികകളില്‍ ഓരോന്നിലും വയ്ക്കും. പത്തുമിനിട്ടിനു ശേഷം ഞാന്‍ ആദ്യത്തെ തളികയിലുള്ളവയെ മെന്തോള്‍ ഉപയോഗിച്ച് കൊല്ലും, ഇരുപത് മിനിട്ടിനു ശേഷം രണ്ടാമത്തെ കൂട്ടത്തെയും, പിന്നീട് ഒരു പുതിയ തളികയിലുള്ളതിനെ ഓരോ ഇരുപതു മിനിട്ടിലും കൊല്ലും. അപ്പോള്‍ ഞാന്‍ ഈ പ്രക്രിയയെ പല ഘട്ടങ്ങളായി നിറുത്തലാക്കിയിരിക്കും. പിന്നീട് ഈ ശ്രേണിയെ ജന്തുശാസ്ത്ര പഠനത്തിനായി സൂക്ഷ്മദര്‍ശിനി പാളികളില്‍ ഘടിപ്പിക്കും.” അയാള്‍ സംസാരം നിറുത്തി. “ഈ ആദ്യത്തെ കൂട്ടത്തെ സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ?”

“ഇല്ല, നന്ദി”.

അയാള്‍ പെട്ടെന്ന് അവളുടെ നേര്‍ക്ക് തിരിഞ്ഞു. ആളുകള്‍ എപ്പോഴും സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കാന്‍ താല്പര്യപ്പെട്ടിരുന്നു. അവള്‍ മേശയിലേയ്ക്കേ നോക്കിയില്ല, പകരം അയാളെയാണ് നോക്കിയത്. അവളുടെ കറുത്ത കണ്ണുകള്‍ അയാളുടെ മീതേ ആയിരുന്നു, പക്ഷേ അവ അയാളെ കാണുന്നതുപോലെ തോന്നിയില്ല. അത് എന്തുകൊണ്ടാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു - അവളുടെ ഐറിസുകള്‍ കൃഷ്ണമണിയോളം തന്നെ കറുത്തതായിരുന്നു, അവയ്ക്കിടയില്‍ നിറവ്യത്യാസത്തിന്റെ ഒരു രേഖയും ഇല്ലായിരുന്നു. ഡോ. ഫിലിപ്സ് അവളുടെ ഉത്തരത്തില്‍ ഉത്ഖണ്ഡപ്പെട്ടു. ഉത്തരങ്ങള്‍ നല്‍കുന്നത് അയാളെ ബോറടിപ്പിച്ചെങ്കിലും തന്റെ പ്രവര്‍ത്തികളിലുള്ള താല്പര്യമില്ലായ്മ അയാളെ അലോസരപ്പെടുത്തി. അവളെ ഉണര്‍ത്താനുള്ള ആഗ്രഹം അയാളുടെ ഉള്ളില്‍ വളര്‍ന്നു.

“ആദ്യത്തെ പത്തുമിനിട്ട് കാത്തിരിക്കുമ്പോള്‍ എനിക്ക് മറ്റൊരുകാര്യം ചെയ്യാനുണ്ട്. ചില ആള്‍ക്കാര്‍ അത് കാണാന്‍ താല്പര്യപ്പെടില്ല. വേണമെങ്കില്‍ ഞാന്‍ അത് പൂര്‍ത്തിയാക്കുന്നതുവരെ നിങ്ങള്‍ക്ക് അകത്തെ മുറിയില്‍ ഇരിക്കാം”.

“ഇല്ല,” അവള്‍ മൃദുവും ഏകതാനവുമായ ശബ്ദത്തില്‍ പറഞ്ഞു. “നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്തും ചെയ്തുകൊള്ളൂ. എന്നോട് നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നതുവരെ ഞാന്‍ കാത്തിരിക്കാം”. മടിയില്‍ അവളുടെ കൈകള്‍ വശത്തോടുവശം വിശ്രമിച്ചു. അവള്‍ പൂര്‍ണ്ണമായും വിശ്രമിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ പ്രകാശമത്തായിരുന്നു, എന്നാല്‍ ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും ചലനം നിറുത്തിയ അവസ്ഥയിലായിരുന്നു. അയാള്‍ ചിന്തിച്ചു, “താഴ്ന്ന മെറ്റാബോളിക് ആവൃത്തി, ഏകദേശം ഒരു തവളയുടേതിന് സമാനമായത്, അതാണ് നോട്ടത്തില്‍ നിന്നും തോന്നുന്നത്.” അവളുടെ നിശ്ചലാവസ്ഥയില്‍ നിന്നും അവളെ ഞെട്ടിച്ചുണര്‍ത്താനുള്ള ആഗ്രഹം വീണ്ടും അയാളില്‍ നിറഞ്ഞു.

ഒരു ചെറിയ തടിത്തൊട്ടി അയാള്‍ മേശപ്പുറത്തേയ്ക്കു കൊണ്ടുവന്നു, ചവണകളും കത്രികകളും നിരത്തി, ഒരു മര്‍ദ്ദക്കുഴലിലേയ്ക്ക് വലിയ, പൊള്ളയായ ഒരു സൂചി ഘടിപ്പിച്ചു. പിന്നീട് മരണയറയില്‍ നിന്ന് ചത്ത് ഋജുവായ പൂച്ചയെ കൊണ്ടുവന്ന് തൊട്ടിലില്‍ കിടത്തി അതിന്റെ കാലുകള്‍ വശങ്ങളിലുള്ള കൊളുത്തുകളില്‍ കെട്ടി. അയാള്‍ സ്ത്രീയുടെ നേര്‍ക്ക് പാര്‍ശ്വവീക്ഷണം നടത്തി. അവള്‍ അനങ്ങിയിരുന്നില്ല. അവള്‍ അപ്പോഴും വിശ്രമാവസ്ഥയിലായിരുന്നു.

പൂച്ച വെളിച്ചത്തിനുനേര്‍ക്ക് ഇളിച്ചു, അതിന്റെ പിങ്ക് നാവ് അതിന്റെ സൂചിപ്പല്ലുകള്‍ക്ക് ഇടയ്ക്കുകൂടി പുറത്തേയ്ക്ക് തള്ളിനിന്നു. ഡോ. ഫിലിപ്സ് നിപുണതയോടെ പൂച്ചയുടെ കഴുത്തിലെ തൊലി മുറിച്ചു. ഒരു ശസ്ത്രക്രിയാ കത്തി കൊണ്ട് അകത്തേയ്ക്കു മുറിച്ച് ഒരു രക്തധമനി കണ്ടെത്തി. കുറ്റമറ്റ വൈദഗ്ധ്യത്തോടെ അയാള്‍ സൂചി പാത്രത്തിലിട്ട് അതിനെ ഞരമ്പുമായി ബന്ധിപ്പിച്ചു. “എംബാമിങ്ങ് ദ്രാവകം”, അയാള്‍ വിശദീകരിച്ചു. “പിന്നീട് ഞാന്‍ മഞ്ഞ ദ്രാവകം നാഢീവ്യൂഹത്തിലേയ്ക്കും ചുവന്ന ദ്രാവകം ധമനീവ്യൂഹത്തിലേയ്ക്കും കുത്തിവെയ്ക്കും - രക്ത വഴികളെ മുറിച്ചറിയാന്‍ - ജീവശാസ്ത്ര ക്ലാസുകള്‍ക്ക്”.

അയാള്‍ വീണ്ടും തിരിഞ്ഞ് അവളുടെ നേര്‍ക്ക് നോക്കി. അവളുടെ ഇരുണ്ട കണ്ണുകള്‍ പുകമൂടിയതുപോലെ തോന്നി. അവള്‍ ഭാവഭേദമില്ലാതെ പൂച്ചയുടെ തുറന്ന കഴുത്തിലേയ്ക്ക് നോക്കി. ഒരു തുള്ളി ചോര പോലും രക്ഷപെട്ടിരുന്നില്ല. കീറിമുറിക്കല്‍ വൃത്തിയുള്ളതായിരുന്നു. ഡോ. ഫിലിപ്സ് തന്റെ വാച്ചിലേയ്ക്ക് നോക്കി. “ആദ്യത്തെ പരീക്ഷണത്തിനുള്ള സമയമായി.” അയാള്‍ കുറച്ച് മെന്തോള്‍ പരലുകള്‍ ആദ്യത്തെ വാച്ച് ഗ്ലാസിലേയ്ക്ക് കുടഞ്ഞിട്ടു.

യുവതി അയാളെ പരിഭ്രാന്തനാക്കുന്നുണ്ടായിരുന്നു. എലികള്‍ അവയുടെ കൂടിന്റെ കമ്പിയഴികളില്‍ വലിഞ്ഞുകയറി മൃദുവായി ശബ്ദമുണ്ടാക്കി. കെട്ടിടത്തിനു കീഴേ തിരകള്‍ തൂണുകളിലടിച്ച് ചെറിയ കമ്പനങ്ങള്‍ സൃഷ്ടിച്ചു.

ചെറുപ്പക്കാരന്‍ വിറച്ചു. അയാള്‍ അടുപ്പിലേയ്ക്ക് കുറച്ച് കരിക്കട്ടകളിട്ട് ഇരുന്നു. “ഇപ്പോള്‍”, അയാള്‍ പറഞ്ഞു. “എനിക്ക് ഇരുപത് മിനിട്ട് നേരത്തേയ്ക്ക് ഒന്നും ചെയ്യാനില്ല.” അവളുടെ കീഴ്ച്ചുണ്ടിനും താടിമുനയ്ക്കും ഇടയില്‍ താടി എത്ര ചെറുതാണെന്ന് അയാള്‍ ശ്രദ്ധിച്ചു. അവള്‍ പതുക്കെ ഉണരുന്നതുപോലെ തോന്നി, ബോധത്തിന്റെ ഏതോ ആഴമുള്ള കുളത്തില്‍ നിന്നും പൊങ്ങിവരുന്നതുപോലെ. അവളുടെ തല ഉയര്‍ന്നു, അവളുടെ കറുത്ത പൊടിപിടിച്ച കണ്ണുകള്‍ മുറിയിലാകെ ചലിച്ച് അയാളുടെ നേര്‍ക്ക് വന്നു.

“ഞാന്‍ കാത്തിരിക്കുകയായിരുന്നു”, അവള്‍ പറഞ്ഞു. അവളുടെ കൈകള്‍ അവളുടെ മടിയില്‍ വശത്തോടുവശം ഇരുന്നു. “നിങ്ങള്‍ക്ക് പാമ്പുകള്‍ ഉണ്ടോ?”

“എന്ത്, ഉണ്ട്,” അയാള്‍ അല്പം ഉച്ചത്തില്‍ മറുപടി പറഞ്ഞു. “എനിക്ക് ഏകദേശം രണ്ട് ഡസന്‍ വാലുകുലുക്കിപ്പാമ്പുകള്‍ ഉണ്ട്. ഞാന്‍ അവയുടെ വിഷം ഊറ്റിയെടുത്ത് വിഷ-പ്രതിരോധ പരീക്ഷണശാലകളിലേയ്ക്ക് അയയ്ക്കുന്നു.”

അവള്‍ അയാളെ വീക്ഷിക്കുന്നത് തുടര്‍ന്നെങ്കിലും അവളുടെ കണ്ണുകള്‍ അയാളില്‍ കേന്ദ്രീകരിച്ചില്ല, പകരം അവ അയാളെ വലയം ചെയ്ത് അയാള്‍ക്കു ചുറ്റും ഒരു വലിയ വൃത്തത്തില്‍ കാണുന്നതുപോലെ തോന്നി. “നിങ്ങള്‍ക്ക് ഒരു ആണ്‍പാമ്പ് ഉണ്ടോ? ഒരു ആണ്‍ വാലുകുലുക്കിപ്പാമ്പ്.”

“ഉം, സന്ദര്‍ഭവശാല്‍ എനിക്ക് ഒന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ ഒരുദിവസം രാവിലെ വന്നപ്പോള്‍ ഒരു വലിയ പാമ്പിനെ - ഒരു ചെറിയ പാമ്പുമായി ഇണചേരുന്ന രീതിയില്‍ കണ്ടു. ബന്ധനത്തില്‍ അത് വളരെ അപൂര്‍വ്വമാണ്. നോക്കൂ, ഒരു ആണ്‍പാമ്പ് ഉണ്ടെന്ന് എനിക്ക് അറിയാം.”

“അവന്‍ എവിടെയാണ്?”

“എന്ത്, ആ ജനാലയോടു ചേര്‍ന്നുള്ള കണ്ണാടിക്കൂട്ടില്‍ തന്നെ.”

അവളുടെ തല പതുക്കെ തിരിഞ്ഞെങ്കിലും അവളുടെ ശാന്തമായ രണ്ട് കൈകളും അനങ്ങിയില്ല. അവള്‍ അയാളുടെ നേര്‍ക്ക് വീണ്ടും തിരിഞ്ഞു. “ഞാന്‍ കണ്ടോട്ടേ?”

അയാള്‍ എഴുന്നേറ്റ് ജനാലയോടു ചേര്‍ന്നുള്ള കൂടിനടുത്തേയ്ക്ക് നടന്നു. മണ്ണുകൊണ്ടുള്ള പ്രതലത്തില്‍ വാലുകുലുക്കിപ്പാമ്പുകളുടെ കെട്ട് പിണഞ്ഞുകിടന്നു, പക്ഷേ അവയുടെ തലകള്‍ വേര്‍തിരിഞ്ഞുനിന്നു. അവയുടെ നാവുകള്‍ പുറത്തുവന്ന് ഒരു നിമിഷം വെട്ടി പിന്നീട് വായുവില്‍ കമ്പനങ്ങള്‍ക്കായി മുകളിലേയ്ക്കും താഴേയ്ക്കും ആടി. ഡോ. ഫിലിപ്സ് പരിഭ്രാന്തനായി തല തിരിച്ചു. സ്ത്രീ അയാളുടെ വശത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ കസാരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് അയാള്‍ കേട്ടിരുന്നില്ല. തൂണുകളില്‍ തിരകള്‍ തല്ലുന്ന ശബ്ദവും എലികള്‍ കമ്പിയഴികളില്‍ ചലിക്കുന്ന ശബ്ദവും മാത്രമേ അയാള്‍ കേട്ടിരുന്നുള്ളൂ.

അവള്‍ പതുക്കെ പറഞ്ഞു. “നിങ്ങള്‍ പറഞ്ഞ ആണ് ഏതാണ്?”

അയാള്‍ കൂട്ടിന്റെ മൂലയില്‍ ഒറ്റയ്ക്കു കിടക്കുന്ന തടിച്ച, ചാരപ്പൊടി നിറമുള്ള ഒരു പാമ്പിനെ ചൂണ്ടിക്കാണിച്ചു. “അതാണ്. അവന് ഏകദേശം അഞ്ചടി നീളമുണ്ട്. അവന്‍ ടെക്സാസില്‍ നിന്നും വരുന്നതാണ്. നമ്മുടെ പസഫിക് തീരത്തുള്ള പാമ്പുകള്‍ സാധാരണയായി ഇതിലും ചെറുതാണ്. അവന്‍ എല്ലാ എലികളെയും തിന്നുന്നുമുണ്ട്. മറ്റ് പാമ്പുകള്‍ക്ക് തീറ്റ കൊടുക്കേണ്ടപ്പോള്‍ എനിക്ക് ഇവനെ പുറത്തെടുക്കേണ്ടിവരുന്നു.”

വരണ്ട തലയിലേയ്ക്ക് സ്ത്രീ തുറിച്ചുനോക്കി. വെടിച്ച നാക്ക് തെന്നിവന്ന് ഒരു നീണ്ട നിമിഷനേരം വിറച്ച് വായുവില്‍ നിന്നു. “ഇത് ഒരു ആണാണെന്ന് നിങ്ങള്‍ക്ക് ഉറപ്പാണല്ലോ”.

“വാലുകുലുക്കിപ്പാമ്പുകളുടെ കാര്യം തമാശയാണ്,” അയാള്‍ ചാതുര്യത്തോടെ പറഞ്ഞു. “മിക്കവാറും എല്ലാ സാമാന്യവത്ക്കരണവും തെറ്റെന്ന് തെളിയിക്കപ്പെടുന്നു. വാലുകുലുക്കിപ്പാമ്പുകളെക്കുറിച്ച് ഞാന്‍ ഒന്നും ഉറപ്പിച്ച് പറയാറില്ല, പക്ഷേ-അതെ-ഇതൊരു ആണ്‍പാമ്പാണെന്ന് എനിക്ക് നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ കഴിയും.”

പരന്ന തലയില്‍ നിന്ന് അവളുടെ കണ്ണുകള്‍ അനങ്ങിയില്ല. “നിങ്ങള്‍ അവനെ എനിക്ക് വില്‍ക്കുമോ?”
“വില്‍ക്കുമോന്നോ?” അയാള്‍ അലറി. “നിങ്ങള്‍ക്ക് വില്‍ക്കുമോന്നോ?”
“നിങ്ങള്‍ ജീവികളെ വില്‍ക്കാറുണ്ടല്ലോ. ഇല്ലേ?”
“ഓ---അതെ. തീര്‍ച്ചയായും ഞാന്‍ വില്‍ക്കാറുണ്ട്. തീര്‍ച്ചയായും ഞാന്‍ വില്‍ക്കാറുണ്ട്.”
“എത്ര? അഞ്ച് ഡോളര്‍? പത്ത്?”
“ഓ! അഞ്ചില്‍ കൂടുതലല്ല. പക്ഷേ---നിങ്ങള്‍ക്ക് വാലുകുലുക്കിപ്പാമ്പുകളെപ്പറ്റി എന്തെങ്കിലും അറിയാമോ? നിങ്ങള്‍ക്ക് പാമ്പുകടി കിട്ടാം.”

അവള്‍ ഒരു നിമിഷം അയാളുടെ നേര്‍ക്ക് നോക്കി. “ഞാന്‍ അവനെ കൊണ്ടുപോവാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് അവനെ ഇവിടെ വിട്ടിട്ടു പോണം, പക്ഷേ -- എനിക്ക് അവന്‍ എന്റേതായിരിക്കണം. എനിക്ക് ഇവിടെ വരികയും അവനെ കാണുകയും അവന് തീറ്റ കൊടുക്കുകയും അവന്‍ എന്റേതാണെന്ന് അറിയുകയും വേണം.” അവള്‍ ഒരു ചെറിയ പേഴ്സ് തുറന്ന് ഒരു അഞ്ച്-ഡോളര്‍ നോട്ട് പുറത്തെടുത്തു. “ഇതാ! ഇപ്പോള്‍ അവന്‍ എന്റേതാണ്.”

“ഡോ. ഫിലിപ്സ് ഭയക്കാന്‍ തുടങ്ങി. “നിങ്ങള്‍ക്ക് അവനെ സ്വന്തമാക്കാതെ തന്നെ വന്ന് അവനെ കാണാം.”
“എനിക്ക് അവന്‍ എന്റേതാവണം.”

“ഓ, ദൈവമേ!” അയാള്‍ അലറി. “ഞാന്‍ സമയം മറന്നുപോയി.” അയാള്‍ മേശയുടെ നേര്‍ക്ക് ഓടി. “മൂന്ന് മിനിട്ട് കൂടിപ്പോയി. അത് അത്ര സാരമില്ല.” അയാള്‍ മെന്തോള്‍ പരലുകള്‍ രണ്ടാമത്തെ വാച്ച് ഗ്ലാസിലേയ്ക്ക് കുടഞ്ഞിട്ടു. പിന്നീട് അയാള്‍ സ്ത്രീ അപ്പോഴും പാമ്പിനെ തുറിച്ചുനോക്കിക്കൊണ്ടിരുന്ന കൂടിലേയ്ക്ക് ആകൃഷ്ടനായി.

അവള്‍ ചോദിച്ചു, “അവന്‍ എന്താണ് തിന്നുന്നത്?”
“ഞാന്‍ അവന് വെള്ളെലികളെ തിന്നാന്‍ കൊടുക്കുന്നു, ആ കൂട്ടില്‍ നിന്നുള്ള എലികളെ.”
“നിങ്ങള്‍ അവനെ മറ്റേ കൂട്ടില്‍ ഇടാമോ? എനിക്ക് അവന് ആഹാരം കൊടുക്കണം.”

“പക്ഷേ അവന് ആഹാരം ആവശ്യമില്ല. അവന്‍ ഈ ആഴ്ച്ച ഒരു എലിയെ തിന്നുകഴിഞ്ഞു. ചിലപ്പോള്‍ അവ മൂന്നോ നാലോ മാസത്തേയ്ക്ക് ഭക്ഷിക്കാറില്ല. എനിക്ക് ഒരു വര്‍ഷത്തോളം ആഹാരം കഴിക്കാത്ത ഒരെണ്ണം ഉണ്ടായിരുന്നു.”

അവളുടെ ഏകസ്ഥായിയില്‍ അവള്‍ ചോദിച്ചു. “നിങ്ങള്‍ എനിക്ക് ഒരു എലിയെ വില്‍ക്കുമോ?”

അയാള്‍ തോള് ചുരുക്കി. “എനിക്ക് മനസിലായി. നിങ്ങള്‍ക്ക് വാലുകുലുക്കിപ്പാമ്പുകള്‍ എങ്ങനെയാണ് ഭക്ഷിക്കുന്നതെന്ന് കാണണം. ശരി. ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. എലിയ്ക്ക് ഇരുപത്തഞ്ച് സെന്റ് വിലവരും. നിങ്ങള്‍ ഒരു തരത്തില്‍ നോക്കിയാല്‍ ഇത് ഒരു കാളപ്പോരിലും നല്ലതാണ്. മറ്റൊരു തരത്തില്‍ നോക്കിയാല്‍ ഇത് ഒരു പാമ്പ് അവന്റെ അത്താഴം കഴിക്കുന്നത് മാത്രമാണ്.” അയാളുടെ സ്വരത്തില്‍ കയ്പ്പുനിറഞ്ഞിരുന്നു. പ്രകൃതി പ്രക്രിയകളെ ഒരു വിനോദമായി കാണുന്നവരെ അയാള്‍ വെറുത്തിരുന്നു. അയാള്‍ ഒരു സ്പോര്‍ട്ട്സ്മാന്‍ അല്ല, ഒരു ജന്തുശാസ്ത്രജ്ഞനായിരുന്നു. വിജ്ഞാനത്തിനു വേണ്ടി അയാള്‍ ഒരായിരം ജീവികളെ കൊല്ലും, പക്ഷേ വിനോദത്തിനു വേണ്ടി ഒരു ഈച്ചയെപ്പോലും കൊല്ലില്ല. ഇതെല്ലാം അയാള്‍ മനസ്സില്‍ മുന്‍പേതന്നെ ചിന്തിച്ചുകൂട്ടിയിരുന്നു.

അവള്‍ തല പതുക്കെ അയാളുടെ നേരെ തിരിച്ചു, അവളുടെ മെലിഞ്ഞ ചുണ്ടുകളില്‍ ഒരു പുഞ്ചിരിയുടെ തുടക്കം രൂപംകൊണ്ടു. “എനിക്ക് എന്റെ പാമ്പിന് തീറ്റകൊടുക്കണം,” അവള്‍ പറഞ്ഞു. “ഞാന്‍ അവനെ മറ്റേ കൂടിലിടും.” അവള്‍ എന്താണ് ചെയ്യുന്നതെന്ന് അവന്‍ തിരിച്ചറിയുന്നതിനു മുന്‍പേ തന്നെ അവള്‍ കൂടിന്റെ മൂടി തുറന്ന് തന്റെ കൈ അതിലേയ്ക്കിട്ടിരുന്നു. അയാള്‍ മുന്നോട്ടുചാടി അവളെ പിന്നോട്ടുവലിച്ചു. മൂടി ശബ്ദത്തോടെ അടഞ്ഞു.

“നിങ്ങള്‍ക്ക് ഒരു ബോധവുമില്ലേ,” അയാള്‍ ക്രോധത്തോടെ ചോദിച്ചു. “ഒരുപക്ഷേ അവന്‍ നിങ്ങളെ കൊല്ലില്ലായിരിക്കാം, പക്ഷേ എനിക്ക് നിങ്ങളെ എന്ത് ചെയ്യാന്‍ കഴിഞ്ഞാലും അവന് നിങ്ങളെ വളരെ അപകടത്തിലാക്കാന്‍ കഴിയും.”

“അങ്ങനെയാണെങ്കില്‍ നിങ്ങള്‍ അവനെ അടുത്ത കൂട്ടിലിടൂ,” അവള്‍ ശാന്തമായി പറഞ്ഞു.

ഡോ. ഫിലിപ്സ് പതറിയിരുന്നു. ഒന്നിലേയ്ക്കും നോക്കുന്നില്ല എന്നു തോന്നിച്ച ഇരുണ്ട കണ്ണുകളെ താന്‍ ഒഴിവാക്കുന്നതായി അയാള്‍ കണ്ടു. ആ കൂട്ടിലേക്ക് ഒരു എലിയെ ഇടുന്നത് വളരെവലിയ തെറ്റാണെന്ന് അയാള്‍ക്കു തോന്നി, ഗാഢമായ പാപമാണെന്ന്; അത് എന്തുകൊണ്ടാണെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. പലപ്പോഴും ആരെങ്കിലും കാണാന്‍ താല്പര്യപ്പെടുമ്പോള്‍ അയാള്‍ കൂട്ടിലേയ്ക്ക് എലികളെ ഇട്ടിരുന്നു, പക്ഷേ ഈ രാത്രിയിലെ ആഗ്രഹം അയാളെ തളര്‍ത്തി. അയാള്‍ സ്വയം വിശദീകരിച്ച് അതില്‍ നിന്ന് പുറത്തുകടക്കാന്‍ നോക്കി.

“ഇത് ഒരു നല്ല കാഴ്ച്ചയാണ്,” അയാള്‍ പറഞ്ഞു. “ഒരു പാമ്പിന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇത് നിങ്ങള്‍ക്ക് കാണിച്ചുതരും. ഇത് നിങ്ങളെ വാലുകുലുക്കിപ്പാമ്പിനോട് ബഹുമാനമുള്ളവരാക്കി മാറ്റും. അപ്പോഴും, ഒരുപാടുപേര്‍ക്ക് പാമ്പുകള്‍ ഇരയെ കൊല്ലുന്നതിന്റെ ഭീകരതയെപ്പറ്റി സ്വപ്നങ്ങള്‍ ഉണ്ടാവാറുണ്ട്. എനിക്കു തോന്നുന്നത് അത് ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള എലി ആണെന്നാണ്. ഓരോ വ്യക്തിയുമാണ് എലി. എന്നാല്‍ കാര്യം മുഴുവനായി കണ്ടുകഴിയുമ്പോള്‍ സംഗതി വസ്തുതാപരമാണ്. എലി എലി മാത്രമാണ്, അതോടെ പേടി നീങ്ങുന്നു.”

ചുമരില്‍ നിന്ന് ഒരു തുകല്‍ കുടുക്ക് ഘടിപ്പിച്ച ഒരു നീണ്ട വടി അയാള്‍ എടുത്തു. കൂടുതുറന്ന് അയാള്‍ കുടുക്ക് വലിയ പാമ്പിന്റെ കഴുത്തിനുമീതേ ഇട്ട് കുരുക്കുമുറുക്കി. തുളയ്ക്കുന്ന ഒരു വരണ്ട ചിലമ്പൊലി മുറിയെ നിറച്ചു. അയാള്‍ പാമ്പിനെ തൂക്കിയെടുത്ത് ആഹാരം കൊടുക്കുന്ന കൂട്ടിലിടുമ്പൊഴേയ്ക്കും അതിന്റെ തടിച്ച ശരീരം വളഞ്ഞുപുളഞ്ഞ് വടിയുടെ പിടിയില്‍ അടിച്ചു. അത് കുറച്ചുനേരത്തേയ്ക്ക് കൊത്താന്‍ തയ്യാറായി നിന്നു, പക്ഷേ കലമ്പല്‍ പതുക്കെ നിലച്ചു. പാമ്പ് ഒരു മൂലയിലേയ്ക്ക് ഇഴഞ്ഞു, അതിന്റെ ശരീരം കൊണ്ട് ഒരു വലിയ എട്ട് സൃഷ്ടിച്ച് അനങ്ങാതെ കിടന്നു.

“നോക്കൂ,” അയാള്‍ വിശദീകരിച്ചു, “ഈ പാമ്പുകള്‍ വളരെ ഇണങ്ങിയതാണ്. ഇവ എന്റെ പക്കല്‍ വളരെനാളായി ഉണ്ടായിരുന്നു. വേണമെങ്കില്‍ എനിക്കവയെ കൈകൊണ്ട് പിടിക്കാമെന്നാണ് എനിക്കു തോന്നുന്നത്, പക്ഷേ വാലുകുലുക്കിപ്പാമ്പിനെ പിടിക്കുന്ന എല്ലാവര്‍ക്കും ഉടനെ അല്ലെങ്കില്‍ പിന്നീട് പാമ്പിന്‍‌കടിയേല്‍ക്കുന്നു. എനിക്ക് ആ ചാന്‍സ് എടുക്കാന്‍ വയ്യ.” അയാള്‍ സ്ത്രീയുടെ നേര്‍ക്ക് നോക്കി. എലിയെ ഇടുന്നത് അയാള്‍ വെറുത്തു. അവള്‍ പുതിയ കൂടിന് മുന്‍പിലേയ്ക്ക് നീങ്ങിയിരുന്നു; അവളുടെ കറുത്ത കണ്ണുകള്‍ വീണ്ടും പാമ്പിന്റെ കല്ലുതലയുടെ മീതേ ആയിരുന്നു.

അവള്‍ പറഞ്ഞു, “ഒരു എലിയെ ഇടൂ.”

മടിച്ചുകൊണ്ട് അയാള്‍ എലിക്കൂടിലേയ്ക്ക് ചെന്നു. എന്തോ കാരണം കൊണ്ട് അയാള്‍ക്ക് എലിയെ ഓര്‍ത്ത് ദു:ഖം തോന്നി, ഇത്തരം ഒരു വികാരം അയാള്‍ക്ക് മുന്‍പൊരിക്കലും വന്നിരുന്നില്ല. തന്റെ മുന്നിലുള്ള കമ്പിവലയില്‍ നുഴഞ്ഞുകയറുന്ന വെളുത്ത ശരീരങ്ങളുടെ മേല്‍ അയാളുടെ കണ്ണുകള്‍ ചെന്നു. “ഏത്?” അയാള്‍ ചിന്തിച്ചു. “ഇതില്‍ ഏതായിരിക്കണം?” പെട്ടെന്ന് അയാള്‍ ദേഷ്യത്തോടെ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞു, “നിങ്ങള്‍ക്ക് ഞാനൊരു പൂച്ചയെ ഇട്ടാല്‍ പോരേ? അപ്പോള്‍ നിങ്ങള്‍ ഒരു യഥാര്‍ത്ഥ പോരാട്ടം കാണും. പൂച്ച ഒരുപക്ഷേ ജയിക്കുകപോലും ചെയ്യും, അഥവാ പക്ഷേ അത് ജയിച്ചാല്‍ അത് പാമ്പിനെ കൊന്നെന്നിരിക്കും. വേണമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു പൂച്ചയെ വില്‍ക്കാം.”

അവള്‍ അയാളുടെ നേര്‍ക്ക് നോക്കിയില്ല. “ഒരു എലിയെ ഇടൂ,” അവള്‍ പറഞ്ഞു. “എനിക്ക് അവന്‍ തിന്നണം.”

അയാള്‍ എലിക്കൂട് തുറന്ന് തന്റെ കൈ അതിലേയ്ക്കിട്ടു. അയാളുടെ വിരലുകള്‍ ഒരു വാലി കണ്ടെത്തി, അയാള്‍ ഒരു മാംസളമായ, ചുവന്ന കണ്ണുള്ള എലിയെ കൂട്ടില്‍ നിന്നും പൊക്കിയെടുത്തു. അത് മുകളിലേയ്ക്ക് വളഞ്ഞ് അയാളുടെ വിരലില്‍ കടിക്കാന്‍ പരിശ്രമിച്ചു, പരാജയപ്പെട്ട്, അനങ്ങാതെ വിടര്‍ന്ന് വാലില്‍ത്തൂങ്ങിക്കിടന്നു. അയാള്‍ പെട്ടെന്ന് മുറിക്കു കുറുകേ നടന്നു, ആഹാരം കൊടുക്കുന്ന കൂടുതുറന്ന് എലിയെ മണ്‍പ്രതലത്തില്‍ ഇട്ടു. “ഇതാ, കണ്ടുകൊള്ളൂ,” അയാള്‍ അലറി.

സ്ത്രീ അയാളോട് പ്രതിവചിച്ചില്ല. അവളുടെ കണ്ണുകള്‍ അനങ്ങാതെ കിടക്കുന്ന പാമ്പിന്റെ മീതേ ആയിരുന്നു. അതിന്റെ നാവ്, അകത്തേയ്ക്കും പുറത്തേയ്ക്കും വേഗത്തില്‍ വെട്ടിക്കൊണ്ട്, കൂടിലെ വായു രുചിച്ചു.

എലി അതിന്റെ കാലുകളില്‍ നിലത്തുവീണു, തിരിഞ്ഞ് അതിന്റെ പിങ്കുനിറമുള്ള നഗ്നമായ വാല് മണത്തു, എന്നിട്ട് ഒന്നും സംഭവിക്കാത്തതുപോലെ പോകുന്ന വഴിയാകെ മണത്തുകൊണ്ട് മണ്ണിലൂടെ പതുക്കെ ഓടി. മുറി നിശബ്ദമായിരുന്നു. ജലം തൂണുകളില്‍ നിശ്വസിച്ചതാണോ സ്ത്രീ നിശ്വസിച്ചതാണോ എന്ന് ഡോ. ഫില്ലിപ്സിന് മനസിലായില്ല. തന്റെ കണ്‍കോണിലൂടെ അവളുടെ ശരീരം വളയുന്നതും കട്ടിയാവുന്നതും അയാള്‍ കണ്ടു.

പാമ്പ് സുഗമമായി, പതുക്കെ, പുറത്തേയ്ക്കിഴഞ്ഞു. നാവ് പുറത്തേയ്ക്കും അകത്തേയ്ക്കും വെട്ടി. അത് അനങ്ങുന്നു എന്നുപോലും തോന്നിക്കാത്തത്ര സുഗമവും, അത്ര സാവധാനവുമായിരുന്നു, അതിന്റെ ചലനം. കൂടിന്റെ മറ്റേ അറ്റത്ത് എലി പിന്‍‌കാലുകളില്‍ കുന്തിച്ചിരുന്ന് അതിന്റെ നെഞ്ചിലെ മൃദുവായ വെളുത്ത രോമങ്ങളെ നക്കിത്തുടങ്ങി. എപ്പോഴും ഒരു ‘ട‘ ആകൃതിയിലെ വളവ് കഴുത്തുഭാഗത്ത് നിലനിര്‍ത്തിക്കൊണ്ട് പാമ്പ് മുന്നോട്ടുനീങ്ങി.

നിശബ്ദത ചെറുപ്പക്കാരനെ പിടിച്ചുലച്ചു. തന്റെ ശരീ‍രത്തില്‍ രക്തം ഇരമ്പുന്നത് അയാള്‍ക്ക് അനുഭവിക്കാമായിരുന്നു. അയാള്‍ ഉറക്കെപ്പറഞ്ഞു, “നോക്കൂ! അവന്‍ ആക്രമണത്തിനുള്ള വളവ് തയ്യാറാക്കിയിരിക്കുന്നു. വാലുകുലുക്കിപ്പാമ്പുകള്‍ ശ്രദ്ധാലുക്കളാണ്, ഒട്ടൊക്കെ പേടിത്തോണ്ടന്മാരായ ജീവികളാണ്. ആ ചലനം വളരെ മൃദുവാണ്. പാമ്പിന്റെ അത്താഴം ഒരു സര്‍ജ്ജന്റെ ജോലിപോലെ അത്ര വൈദഗ്ധ്യമേറിയ ഒരു ക്രിയയിലൂടെയാണ് ലഭിക്കുന്നത്. സ്വന്തം ഉപകരണങ്ങള്‍ കൊണ്ട് അത് ഒരു ചാന്‍സും എടുക്കുന്നില്ല.

പാമ്പ് ഇപ്പൊഴേയ്ക്കും കൂടിന്റെ മദ്ധ്യത്തിലേയ്ക്ക് ഒഴുകിയിരുന്നു. എലി തലയുയര്‍ത്തി നോക്കി, പാമ്പിനെ കണ്ടു, എന്നിട്ട് ഇത് തന്നെ ബാധിക്കാത്തതുപോലെ അതിന്റെ നെഞ്ചു നക്കുന്നതിലേയ്ക്ക് തിരിഞ്ഞു.

“ഇത് ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്യമാണ്,” ചെറുപ്പക്കാരന്‍ പറഞ്ഞു. അയാളുടെ നാഢികള്‍ തുടിക്കുന്നുണ്ടായിരുന്നു. “ഇത് ലോകത്തിലെ ഏറ്റവും ഭയാനകമായ കാര്യമാണ്.”

പാമ്പ് ഇപ്പോള്‍ അടുത്തെത്തിയിരുന്നു. അതിന്റെ തല മണ്ണില്‍ നിന്നും ഏതാനും ഇഞ്ചുകള്‍ ഉയര്‍ന്നു. തല പതുക്കെ മുന്നോട്ടും പിന്നോട്ടും ആടി, ഉന്നമെടുത്തു, ദൂരമളന്നു, ഉന്നമെടുത്തു. ഡോ. ഫിലിപ്സ് വീണ്ടും സ്ത്രീയുടെ നേര്‍ക്ക് പാളിനോക്കി. അയാള്‍ വല്ലാതെയായി. അവളും ആടുന്നുണ്ടായിരുന്നു, ഒരുപാടല്ല, വളരെ ചെറുതായി.

എലി തലയുയര്‍ത്തിനോക്കി പാമ്പിനെ കണ്ടു. അത് നാലുകാലിലും നിന്ന് പിന്നോട്ടു വലിഞ്ഞു, അപ്പോള്‍ - കൊത്ത്. അത് കാണാന്‍ അസാദ്ധ്യമായിരുന്നു, ഒരു മിന്നല്‍ മാത്രം. എലി അദൃശ്യമായ ഒരു അടികൊണ്ടതുപോലെ വിറച്ചു. പാമ്പ് പെട്ടെന്ന് താന്‍ വന്ന മൂലയിലേയ്ക്ക് പിന്നോട്ടുനീങ്ങി നിശ്ചലമായി, അതിന്റെ നാക്ക് നിറുത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

“ തകര്‍പ്പന്‍!” ഡോ. ഫിലിപ്സ് അലറി. “കൃത്യമായി തോളെല്ലുകള്‍ക്കിടയില്‍. പല്ലുകള്‍ ഏകദേശം ഹൃദയം വരെ എത്തിക്കാണണം.”

ഒരു ചെറിയ വായുസഞ്ചിപോലെ ശ്വാസം വിട്ടുകൊണ്ട് എലി നിശ്ചലമായി നിന്നു. പെട്ടെന്ന് അത് വായുവില്‍ ചാടി ഒരു വശത്തേയ്ക്ക് മറിഞ്ഞ് വീണു. അതിന്റെ കാലുകള്‍ ഒരു നിമിഷത്തേയ്ക്ക് പിടഞ്ഞു, അത് ചത്തു.

സ്ത്രീ അയഞ്ഞു, ഉറക്കം പോലെ അയഞ്ഞു.

“ഹും,” ചെറുപ്പക്കാരന്‍ ചോദിച്ചു, “അതൊരു അതിവൈകാരികമായ കാഴ്ച്ചയായിരുന്നു, അല്ലേ?”

അവള്‍ തന്റെ മഞ്ഞുമൂടിയ കണ്ണുകള്‍ അയാളുടെ നേരെ തിരിച്ചു. “അവന്‍ അതിനെ ഇപ്പോള്‍ തിന്നുമോ?” അവള്‍ ചോദിച്ചു.

“തീര്‍ച്ചയായും അവന്‍ അതിനെ തിന്നും. അവന്‍ ഒരു രസത്തിനുവേണ്ടി കൊന്നതല്ല. അവന് വിശന്നതുകൊണ്ടാണ് അവന്‍ കൊന്നത്.”

അവളുടെ വായയുടെ വക്കുകള്‍ വീണ്ടും ഒരല്പം ഉയര്‍ന്നു. അവള്‍ പാമ്പിനെ നോക്കി. “എനിക്ക് അവന്‍ അതിനെ തിന്നുന്നത് കാണണം.”

ഇപ്പോള്‍ പാമ്പ് വീണ്ടും അവന്റെ മൂലയില്‍ നിന്നും വന്നു. കഴുത്ത് ആക്രമണത്തിനായി വളഞ്ഞുനിന്നില്ല, പക്ഷേ എലിയെ ശ്രദ്ധയോടെ സമീപിച്ചു, അഥവാ അത് ആക്രമിച്ചാല്‍ പിന്നോട്ട് വലിയാന്‍ തയ്യാറായിക്കൊണ്ട്. തന്റെ പരന്ന മൂക്കുകൊണ്ട് ശരീരം പതുക്കെ തള്ളി, എന്നിട്ട് പിന്നോട്ടുനീങ്ങി. അത് മരിച്ചു എന്നതില്‍ സംതൃപ്തനായി, പാമ്പ് ശരീരം മുഴുവന്‍ തന്റെ താടികൊണ്ട് സ്പര്‍ശിച്ചു, തല മുതല്‍ വാലുവരെ. അത് ശരീരം അളക്കുന്നതായും ചുംബിക്കുന്നതായും തോന്നി. ഒടുവില്‍ അത് വായ തുറന്നു, വശങ്ങളിലെ താടിയെല്ലുകള്‍ അനക്കി.

ഡോ. ഫിലിപ്സ് സ്ത്രീയുടെ നേര്‍ക്ക് തിരിയാതിരിക്കാന്‍ തന്റെ തലയിലേയ്ക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചു. അയാള്‍ ചിന്തിച്ചു, “അവള്‍ വായ തുറക്കുകയാണെങ്കില്‍, ഞാന്‍ ശര്‍ദ്ദിക്കും. ഞാന്‍ ഭയക്കും.” തന്റെ കണ്ണുകളെ ദൂരേയ്ക്ക് നിറുത്തുന്നതില്‍ അയാള്‍ വിജയിച്ചു.

പാമ്പ് തന്റെ താടിയെല്ലുകള്‍ എലിയുടെ തലയില്‍ ഘടിപ്പിച്ചു, എന്നിട്ട് പതുക്കെ ക്രമമായ കമ്പനങ്ങളില്‍, എലിയെ വിഴുങ്ങാന്‍ തുടങ്ങി. താടിയെല്ലുകള്‍ ഉറച്ചു, തൊണ്ട മുഴുവന്‍ ചുരുങ്ങി, താടിയെല്ലുകള്‍ വീണ്ടും ഉറച്ചു.

ഡോ.ഫിലിപ്സ് തിരിഞ്ഞ് തന്റെ ജോലിമേശയിലേയ്ക്ക് നടന്നു. “നിങ്ങള്‍ എന്റെ ശ്രേണിയിലെ ഒരു പരീക്ഷണം നഷ്ടപ്പെടുത്തി,” അയാള്‍ കയ്പ്പോടെ പറഞ്ഞു. “ഈ ശ്രേണി പൂര്‍ണ്ണമാവില്ല.” അയാള്‍ വാച്ച് ഗ്ലാസുകളില്‍ ഒന്നെടുത്ത് ശക്തികുറഞ്ഞ ഒരു സൂക്ഷ്മദര്‍ശിനിയുടെ കീഴേ വയ്ച്ച് അതിലേയ്ക്കു നോക്കി, എന്നിട്ട് ദേഷ്യത്തോടെ എല്ലാ ഗ്ലാസുകളിലും ഉള്ളവയത്രയും സിങ്കിലേയ്ക്ക് കമഴ്ത്തി. തിരകള്‍ താണുകഴിഞ്ഞിരുന്നതിനാല്‍ തറയിലൂടെ ഒരു നനഞ്ഞ മന്ത്രണം മാത്രമേ വന്നുള്ളൂ. ചെറുപ്പക്കാരന്‍ തന്റെ കാല്‍ക്കീഴിലുള്ള ഒരു കെണിവാതില്‍ തുറന്ന് നക്ഷത്രമത്സ്യങ്ങളെ താഴെ കറുത്ത വെള്ളത്തിലേയ്ക്കിട്ടു. തൊട്ടിയില്‍ ക്രൂശിതനായതും തമാശരൂപേണ വെളിച്ചത്തിലേയ്ക്ക് ഇളിക്കുന്നതുമായ പൂച്ചയുടെ ചാരേ അയാള്‍ നിന്നു. അതിന്റെ ശരീരം എംബാമിങ്ങ് ദ്രാവകം കൊണ്ട് നിറഞ്ഞിരുന്നു. അയാള്‍ മര്‍ദ്ദം അടച്ചു, സൂചി ഊരിമാറ്റി, ഞരമ്പ് കെട്ടി.

“നിങ്ങള്‍ക്ക് ഒരു കാപ്പി എടുക്കട്ടേ?” അയാള്‍ ചോദിച്ചു.

“ഇല്ല, നന്ദി. ഞാന്‍ ഉടനെ പോവും.”

അയാള്‍ അവള്‍ പാമ്പിന്‍ കൂടിനു മുന്‍പില്‍ നില്‍ക്കുന്നയിടത്തേയ്ക്ക് പോയി. എലിയെ വിഴുങ്ങിക്കഴിഞ്ഞിരുന്നു, പൂര്‍ണ്ണമായും, പരിഹസിക്കുന്ന നാവുപോലെ പാമ്പിന്റെ വായയുടെ പുറത്തേയ്ക്ക് തള്ളിനിന്ന പിങ്ക് വാലിന്റെ ഒരു ഇഞ്ച് ഒഴിച്ച്. തൊണ്ട വീണ്ടും ചലിച്ചു, വാലും അപ്രത്യക്ഷമായി. താടിയെല്ലുകള്‍ അവയുടെ കുഴിയിലേയ്ക്ക് പെട്ടെന്ന് വീണു, വലിയ പാമ്പ് ഭാരത്തോടെ മൂലയിലേയ്ക്ക് ഇഴഞ്ഞു, ഒരു വലിയ എട്ട് നിര്‍മ്മിച്ച് അതിന്റെ തല മണലിലേയ്ക്ക് വീഴ്ത്തി.

“അവന്‍ ഇപ്പോള്‍ ഉറക്കമായി,” സ്ത്രീ പറഞ്ഞു. “ഞാന്‍ ഇപ്പോള്‍ പോവുകയാണ്. പക്ഷേ ഞാന്‍ തിരിച്ചുവന്ന് ഇടയ്ക്കിടയ്ക്ക് എന്റെ പാമ്പിന് ആഹാരം കൊടുക്കും. ഞാന്‍ എലികളുടെ കാശ് തരാം. എനിക്ക് അവന്‍ ഒരുപാട് ആഹാരം കഴിക്കണം. ചില സമയത്ത് - ഞാനവനെ എന്നോടൊത്ത് കൊണ്ടുപോവും.” അവളുടെ കണ്ണുകള്‍ അവയുടെ പുകപിടിച്ച സ്വപ്നത്തില്‍ നിന്ന് ഒരു നിമിഷം പുറത്തുവന്നു. “ഓര്‍ക്കുക, അവന്‍ എന്റേതാണ്. അവന്റെ വിഷം എടുക്കരുത്. അവനതു വേണമെന്നാണ് എനിക്ക്. ശുഭരാത്രി”. അവള്‍ വേഗത്തില്‍ വാതിലിലേയ്ക്കു നടന്ന് പുറത്തേയ്ക്കുപോയി. അവന്‍ പടികളില്‍ അവളുടെ പദചലനങ്ങള്‍ ശ്രവിച്ചു, പക്ഷേ അവള്‍ നടപ്പാതയിലൂടെ നടന്നുപോവുന്നത് അവന്‍ കേട്ടില്ല.

ഡോ. ഫിലിപ്സ് ഒരു കസാര തിരിച്ചിട്ട് പാമ്പിന്‍കൂടിനു മുന്‍പിലായി ഇരുന്നു. മയങ്ങുന്ന പാമ്പിനെ നോക്കുമ്പൊഴും അയാള്‍ സ്വന്തം ചിന്തകളെ ക്രമപ്പെടുത്താന്‍ ശ്രമിച്ചു. “മനശാസ്ത്ര ലൈംഗീക ചിഹ്നങ്ങളെക്കുറിച്ച് ഞാനൊരുപാട് വായിച്ചിട്ടുണ്ട്,” അയാള്‍ ചിന്തിച്ചു. “ഇതിന് ഒരു വിശദീകരണം കിട്ടുന്നില്ല. ഒരുപക്ഷേ ഞാന്‍ ഒരുപാട് ഒറ്റയ്ക്കായിരിക്കാം. ഒരുപക്ഷേ ഞാന്‍ പാമ്പിനെ കൊല്ലണം. എനിക്ക് അറിയാമായിരുന്നെങ്കില്‍ -- ഇല്ല, എനിക്കൊന്നിനോടും പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല.”

ആഴ്ച്ചകളോളം അവള്‍ വരുന്നത് അയാള്‍ പ്രതീക്ഷിച്ചു. “അവള്‍ വരുമ്പോള്‍ അവളെ ഒറ്റയ്ക്കുവിട്ട് ഞാന്‍ പുറത്തുപോവും,” അയാള്‍ തീരുമാനിച്ചു. “ഞാന്‍ ആ ശപ്തമായ കാഴ്ച്ച വീണ്ടും കാണില്ല.”

അവള്‍ ഒരിക്കലും തിരിച്ചുവന്നില്ല. മാസങ്ങളോളം അയാള്‍ പട്ടണത്തില്‍ക്കൂടി നടക്കുമ്പോള്‍ അവളെ തിരഞ്ഞു. പല തവണ അത് അവളാണെന്നു ചിന്തിച്ച് ചില ഉയരം കൂടിയ സ്ത്രീകളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. പക്ഷേ അയാള്‍ പിന്നീട് ഒരിക്കലും അവളെ കണ്ടില്ല - ഒരിക്കലും.

---------------

*വാലുകുലുക്കിപ്പാമ്പ് - Rattlesnake

*സ്റ്റെയിന്‍ബെക്കിനെ കൂടുതല്‍ വായിക്കേണ്ടവര്‍ക്ക് - പ്രസാധകര്‍: Penguin books (Penguin Classics). (ദുബൈ - ബോര്‍ഡേഴ്സ് ബുക്സ്റ്റാള്‍, മാള്‍ ഓഫ് എമിരേറ്റ്സ് / ബാംഗ്ലൂര്‍ - ഗംഗാറാംസ്). മറ്റ് നല്ല പുസ്തകങ്ങള്‍ - ഗ്രേപ്സ് ഓഫ് റാഥ്, ഈസ്റ്റ് ഓഫ് ഏദന്‍, ഓഫ് മൈസ് ആന്‍ഡ് മെന്‍.