Saturday 26 April 2008

പൂതപ്പാട്ടും മോഹജ്വാലകളും

സംവരണാനുകൂല്യത്തിന്റെ ചളിപ്പ് ഇല്ലാതെ സ്ത്രീക്ക് തലയെടുപ്പോടെ, ഭയപ്പാടില്ലാതെ, താന്‍പോരിമയോടെ എവിടെയെങ്കിലും നില്‍ക്കാന്‍ കഴിയുമെങ്കില്‍ അത് എഴുത്തിലാണെന്ന് തോന്നിപ്പോകുന്ന വിധം, ആശ്ചര്യപ്പെടുത്തുന്നത്ര മിടുക്കുള്ള യുവകഥാകാരികളുടെ ഒരു നിര മലയാളത്തിലുണ്ട്. പെണ്ണ് പറയുന്നു എന്ന് പുരുഷദൃഷ്ടി മൂലക്കിരുത്തുന്ന കാലം സാഹിത്യത്തിലെങ്കിലും മണ്മറഞ്ഞു എന്നു തീര്‍ച്ചയാവും "മോഹജ്വാല" എന്ന കഥാസമാഹാരം വായിക്കാനിടയായാല്‍. നാല്‍പ്പതില്‍ താഴെ പ്രാ‍യമുള്ള ഒരു കൂട്ടം എഴുത്തുകാരികളുടെ തിരഞ്ഞെടുത്ത ഈരണ്ട് കഥകള്‍ വീതമാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ബ്ലോഗിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയുടെ രണ്ടുകഥകള്‍ക്കൊപ്പം ഈ പുതിയ വിരുന്നൊന്ന് രസിച്ചുനോക്കുകയാണ് ഇവിടെ. സ്ത്രീക്ക് സങ്കോചം കൂടാതെ നിലപാടുകള്‍ വ്യക്തമാക്കാന്‍ എളുപ്പമല്ലാത്ത വിഷയങ്ങള്‍ എന്ന നിലക്ക്, പ്രണയം, ലൈംഗികത, കുടുംബം എന്ന മൂന്നു മേഖലകള്‍ക്കു മേലെ മൂല്യങ്ങളുടെ ഒരു ആടകെട്ടിയിരുന്നത് നിസ്സംശയം എടുത്തുകളയുന്നുണ്ട് കെ.ആര്‍. മീര, പ്രിയ. എ.എസ്, സിതാര, രേഖ തുടങ്ങിയവര്‍. ബ്ലോഗിലെ സ്ത്രീ സാന്നിധ്യം എഴുത്തിന്റെ ഈ നീറ്റലും പൊള്ളലും തിരിച്ചറിഞ്ഞു വരുന്നുണ്ട്.

പുരുഷകേന്ദ്രീകൃതമായ ഒരു ലാവണ്യബോധത്തിന്റെ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത് സ്വന്തം ശരീരത്തില്‍ അടിച്ചേല്‍പ്പിക്കപെട്ട സൌന്ദര്യബോധങ്ങള്‍ തിരിച്ചറിയുകയും ആ പരിമിതികള്‍ വലിച്ചെറിയുകയും ചെയ്യുമ്പോളാവണം എന്ന് എനിക്കു കിട്ടിയ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ കവര്‍പേജിലെ വെപ്പുമുടി ഓര്‍മ്മിപ്പികുന്നു. പ്രണയത്തിലും, കുടുംബത്തിലും, സ്വന്തം ശരീരത്തിലും കര്‍തൃത്വബോധം സ്ത്രീക്ക് ഉണ്ടാകുന്നതിന്റെ തെളിവാണ് പച്ചക്കുതിരയും പാത്തുമ്മകളും (പ്രിയ.എ.എസ്),മോഹമഞ്ഞ (കെ. ആര്‍. മീര), അഗ്നി (സിതാര എ.എസ്), ആരുടെയോ ഒരു സഖാവ്, അന്തികാട്ടുകാരി (രേഖ. കെ) എന്ന കഥകള്‍. വിലകുറഞ്ഞ ഭാഷാകസര്‍ത്തുകളും, ശൈലീനാടകങ്ങളും ഇല്ലാതെ നേരെചൊവ്വെ കഥ പറയുന്ന രീതി, ഈ എഴുത്തുകാരുടെ ലക്ഷ്യബോധം വ്യക്തമാക്കുന്നു. എഴുത്ത് ഇവിടെ നിലനില്‍പ്പിന്റെ ദുരഭിമാന പ്രശ്നമല്ല, മറിച്ച് പറയാനുള്ളത് പറയാനുള്ള സുന്ദരമായ വേദിയാകുന്നു. സാഹിത്യം എത്താകൊമ്പുകളില്‍ നിന്നറങ്ങി ജനകീയമാവുക എന്നത് പല ആഗോളപ്രതിഭാസങ്ങളെയും പോലെ മലയാളക്കരയിലും വൈകിയാണെങ്കിലും എത്തിയതാവാം! ഈയടുത്ത് ബാറ്റണ്‍ ബോസിന്റെ കഥകളുടെ പഠനം അക്കാദമിക് വേദികളില്‍ ചര്‍ച്ചാവിഷയമായത് ശ്രദ്ധിക്കുക. പുതിയ കഥാകൃത്തുകള്‍ മിക്കവാറും എഴുത്തിന്റെ നിര്‍വചിക്കപ്പെട്ട അതിര്‍വരമ്പുകള്‍ക്കുമീതേ പറവകളെപ്പോലെ പറന്നുനടക്കുന്നത് സന്തോഷം തരുന്ന കാഴ്ച്ചയാണ്.

വ്യക്തികള്‍ക്ക് കാലങ്ങളായി സമൂഹം കല്‍പ്പിച്ചുനല്‍കിയിട്ടുള്ള ബന്ധങ്ങളുടെ ചട്ടക്കൂടുകളാണ് മിക്ക കഥകളിലും വിഷയം എന്നത് ആകസ്മികതയല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.ഇതില്‍ തന്നെ ലൈംഗീകത വഹിക്കുന്ന പങ്ക് ഊഹിക്കാവുന്നതിലും അധികമാണ് എന്നതും ഈ കഥാകാരികളുടെ തുറന്നെഴുത്തിനുനേരെ മുഖംചുളിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. സര്‍ഗ്ഗപ്രക്രിയയുടെ, എന്തിന് സമൂഹനിലനില്‍പ്പിന്റെ തന്നെ പ്രമാദമായ തായ്‌വേര് ലൈംഗീകതയാണ് എന്ന് ഫ്രോയിട് തുടങ്ങി ഡെസ്മണ്ട് മോറിസ് വരെയുള്ളവര്‍ പറഞ്ഞുകഴിഞ്ഞതു കൊണ്ടായില്ല. ഒളിച്ചും പതുങ്ങിയും വെളിപ്പെട്ടിരുന്ന നിലപാടുകള്‍ കഥകളിലും എഴുത്തുകാരന്റെ ചേതനയിലും തെളിമയോടെ വന്നു നിറയുകയും വേണം. ഇത് (പെണ്‍) എഴുത്തിന്റെ മാത്രം വിഷയമല്ല. അങ്ങിനെ പെണ്ണില്‍ ഒതുങ്ങുന്ന വിഷയമല്ല ഇത് എന്നതാണ് വസ്തുത.

പച്ചക്കുതിരയും പാത്തുമ്മകളും എന്ന കഥയില്‍ പ്രണയം പെണ്‍പക്ഷത്തു നിന്ന് പുനര്‍വായിക്കപ്പെടുമ്പോള്‍ പ്രണയിനി എന്ന പരമ്പരാഗതമായ ദിവ്യസങ്കല്‍പ്പമാണ് തകര്‍ക്കപ്പെടുന്നത്. മകനാവാന്‍ പ്രായമുള്ള വ്യക്തിയോട് നായികക്ക് തോന്നുന്ന വികാരങ്ങള്‍ അവളുടെ പക്ഷത്തുനിന്നും വ്യക്തമാക്കുമ്പോള്‍ ആണിന് കേള്‍വിക്കാരന്റെ പങ്ക് മാത്രം. ലജ്ജയും ഭയവും വഴിമാറിപ്പോകുന്ന ഉള്‍കണ്ണിന്റെ കാഴ്ച്ചകള്‍ക്കുമുന്നില്‍ സദാചാരബോധത്തിന്റെ കോട്ടവാതിലുകള്‍ സുതാര്യമായിപ്പോകുന്നു. ദാമ്പത്യത്തിലെ പതിവുശ്വാസം‌മുട്ടലുകളില്‍ നിന്നും രക്ഷപ്പെടാന്‍ രോഗാതുരയായ കാമുകിയോടൊപ്പം
ഹോട്ടല്‍ മുറിയിലെത്തി അവളുടെ രോഗവും ഏറ്റുവാങ്ങി മരണത്തിനു കീഴടങ്ങുന്ന "മോഹമഞ്ഞ"യിലെ പുരുഷന്‍ അവള്‍ക്കൊപ്പം ഇരയായി മാറുന്നത് മറ്റൊരു കാഴ്ച. കൂട്ടബലാത്സംഗത്തിന് ഇരയാവുന്ന പെണ്‍കുട്ടി "നിങ്ങള്‍ ഒട്ടും പോരായിരുന്നു" എന്ന് അതിലൊരുത്തനോട് പറയുന്നുണ്ട് "അഗ്നി" എന്ന കഥയില്‍. തനിക്കു നേരെ അവന്‍ നീട്ടിയ കത്തി ഇരുതലമൂര്‍ച്ചയുള്ളതാണെന്ന് അവള്‍, ആ കുറുമ്പി അവനു കണിച്ചുകൊടുക്കുന്നു. കുടുംബം എന്ന വ്യവ്സ്ഥപോലെ തന്നെ സമൂഹത്തില്‍ ഓരൊ നിലയിലും വ്യവസ്ഥാപിത ചട്ടക്കൂടുകള്‍ സ്ത്രീയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത് "ആരുടെയോ ഒരു സഖാവ്(അന്തിക്കാട്ടുകാരി) എന്ന കഥയില്‍ വ്യക്തമാവുന്നു. ഇവിടെ രാഷ്ട്രീയം അഥവാ പാര്‍ട്ടി സ്വന്തമായ അച്ചടക്കവ്യവസ്ഥകളുള്ള ഒരു പുരുഷകേന്ദ്രീകൃതകുടുംബമാണ്. പെണ്ണിന്റെ സ്വന്തമായ ഇച്ഛാശക്തിക്കോ, നിലപാടുകള്‍ക്കോ അവിടെ സ്ഥാനമില്ല. ഇത്തരത്തില്‍ ബന്ധിക്കപ്പെട്ട കല്‍ത്തുറുങ്കില്‍ നിന്നും വളരെ ലാഘവത്തോടെ പാമ്പുംകോണിയും കളിച്ച് പ്രതീകാത്മകമായി സാധാരണ ജീവിതത്തിന്റെ പ്രലോഭനങ്ങളിലേക്ക് ഇറങ്ങിപ്പോവുന്നു അന്തിക്കാട്ടുകാരി.

ഈ നാലുകഥകളുടെയും പ്രമേയവും അതു കൈകാര്യം ചെയ്യപ്പെട്ട രീതിയും ഇത്രയും പറഞ്ഞത്, ബ്ലോഗിലെ ചില എഴുത്തുകാരികളുടെ ശ്രദ്ധേയമായ ചുവടുമാറ്റങ്ങള്‍ ഈ വഴിക്കു തന്നെയാണ് എന്ന് സൂചിപ്പിക്കാനും കൂടെയായിരുന്നു. സിജിയുടെ പൂതപ്പാട്ട് ഈയിടയ്ക്ക് ബ്ലോഗില്‍ വായിച്ച മികച്ച കഥകളില്‍ ഒന്നാവുന്നത് പ്രമേയത്തിലെ ഈ നവമായ സ്വാതന്ത്ര്യബോധം കഥയില്‍ വ്യക്തമായി വെളിപ്പെടുന്നതു കൊണ്ടു കൂടിയാണ്. പ്രവാസജീവിതത്തിന്റെ അന്തമില്ലാത്ത ഭീഷണീകള്‍ അമ്മയെന്നും ഭാര്യയെന്നും ഉള്ള നിലക്ക് സ്ത്രീ നേരിടുന്നതു മാത്രമല്ല പൂതപ്പാട്ടിന്റെ വിഷയം. കാലാഹരണപ്പെട്ട മാതൃസങ്കല്‍പ്പങ്ങളും, കാല്‍പ്പനീകത്യാഗവിശുദ്ധികളും സ്ത്രീക്ക് പേടിസ്വപ്നങ്ങളായിത്തീരുന്നതിന്റെ യാഥാര്‍ത്ഥ്യം സുന്ദരമായി പറഞ്ഞുവെക്കുന്നു ഈ കഥ. ഒരു വശത്ത് പൂതപ്പാട്ടിലെ കണ്ണുചൂഴ്ന്നുകൊടുത്ത അമ്മയും മറുവശത്ത് വീട്ടിലും പുറത്തും ഒരുപോലെ പറന്നുവെട്ടുന്ന സൂപ്പര്‍ അമ്മയും പാവം നായികയെ ഇരുവശത്തുനിന്നും ഗ്രസിക്കുന്നു. സ്ത്രീ ഇരയാവുന്നിടം പുരുഷനും സമൂഹവും ഇരയാകുന്നിടവും ഒന്നുതന്നെയെന്ന പുതു ലിബറല്‍ ഫെമിനിസ്റ്റ് നിലപാടാണ് പുതിയ തലമുറയിലെ എഴുത്തുകാരുമായി സിജി പങ്കിടുന്നത്.

സിജിയുടെ തന്നെ ഇര എന്ന കഥയിലും ഈ പുത്തന്‍ അവബോധം വ്യക്തമാകുന്നു.പെണ്ണ്‍ പ്രതികരിക്കുന്നത് ഇവിടെ പുരുഷനോടല്ല, സാഹചര്യത്തോടാണ്. സാഹചര്യം പുരുഷാധിപത്യത്തിന്റെ ശേഷിപ്പുകളാണ് എന്ന് അറിയാഞ്ഞല്ല. പക്ഷെ സമൂ‍ഹത്തില്‍ കൂട്ട ഉത്തരവാദിത്വമാണ് വേണ്ടത് എന്ന ബോധം അവളില്‍ ഉണ്ട്. മേലധികാരിയോട് നിസ്സഹായയായി പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോകുന്ന നായികയുടെ ബാഹ്യലോകമറിയാനിടയില്ലാത്ത പ്രതികരണം ഒരു പ്രളയത്തിന്റെ ആരംഭമാണെന്ന് പറഞ്ഞു വെക്കുന്നു കഥാകാരി. ചെളിവെള്ളത്തെ ദിശമാറ്റിയൊഴുക്കുന്ന തിരിച്ചറിവുകളുടെ പ്രളയം.


പുതിയ കാലത്തിന്റെ എഴുത്തില്‍ പെണ്ണെഴുത്ത്, ആണെഴുത്ത്,ബ്ലോഗെഴുത്ത്, പ്രിന്റ് എഴുത്ത്, ദലിത് എഴുത്ത്, ദലിതല്ലാത്തവന്റെ എഴുത്ത് ആ എഴുത്ത് ഈ എഴുത്ത് എന്നിങ്ങനെയുള്ള കുട്ടിപ്പെട്ടികളൊക്കെ എഴുതാനുള്ളവന്റെ ചിന്തയുടെ മൂര്‍ച്ചയ്ക്കു മുന്നില്‍ താഴില്ലാതെ തുറന്നുകിടക്കുന്നു എന്നതും വായനക്കാര്‍ക്ക് ആശ്വാസം തരുന്നു

61 comments:

ഹരിത് said...

പരാമര്‍ശിച്ച പല കഥകളും വായിച്ചിട്ടുണ്ട്. സിജിയുടെ കഥകള്‍ ഇപ്പൊഴേ കാണാന്‍ കഴിഞ്ഞുള്ളൂ. നന്ദി. താങ്കളുടെ ബ്ലോഗു എന്‍റെ ഗൂഗിള്‍ റീഡറില്‍ ചേര്‍ത്തു. ഇനിയുള്ള പോസ്റ്റുകള്‍ മിസ്സാവില്ല.

ഗുപ്തന്‍ said...

പരാമര്‍ശിച്ച സമാഹാരത്തിലെ ഒന്നും വായിക്കാന്‍ പറ്റിയിട്ടില്ല.

പൂതപ്പാട്ടിനെക്കുറിച്ചുള്ള നിരീക്ഷണം വളരെ നന്നായി. രണ്ടുധ്രുവങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.കള്‍ച്ചറല്‍ കോണ്‍ഫ്ലിക്റ്റ് -- സര്‍വംസഹയും ത്യാഗധനയുമായ ഇന്ത്യന്‍ അമ്മയും എഫിഷ്യന്റ് ആയ പടിഞ്ഞാറന്‍ അമ്മയും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റ്- ആയിട്ടേ ഞാന്‍ ഇന്ദുലേഖയുടെ വ്യഥകളെ വായിച്ചുള്ളൂ. അഡാപ്റ്റേഷന്റെ മുറിവുകള്‍ അവശേഷിപ്പിക്കുന്ന ഒരു കോണ്‍ഫ്ലിക്റ്റ്. സ്ത്രീയും പുരുഷനുമെന്ന പക്ഷങ്ങളില്ലാതെ ഒരു വിശകലനത്തിനുള്ള വാതില്‍ കഥാകാരി തുറന്നിടൂന്നത് ശ്രദ്ധിച്ചില്ല. ഇരയുടെ കാര്യത്തില്‍ പോലും അത് ശരിയാണ്.


സിജിയുടെ രണ്ടാം വരവിലെ കഥകളെക്കുറിച്ച് കൂടുതല്‍ വിശദമായി പഠിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. ശ്രീ തന്നെയാണ് അതിന് പറ്റിയ ആളെന്ന് തോന്നുന്നു, ഇതുവായിച്ചപ്പോള്‍. നമുക്കൊന്നു ശ്രമിക്കരുതോ?

un said...

ഇപ്പൊഴാണ് കണ്ടത്. നല്ല സംരംഭം. ഇവിടുത്തെ ചര്‍ച്ചകളൊക്കെ സൈഡ് ബഞ്ചിലിരുന്ന് കാണാനുള്ള യോഗ്യതയേയുള്ളൂവെങ്കിലും ഒരപേക്ഷയുള്ളത്, പട്ടുനൂലും വാഴനാരും പോലെ പാതി വഴിക്കിടരുതെന്നു മാത്രമാണ്.

Siji vyloppilly said...

മോഹജ്വാലയില്‍ സി.എസ്‌ ചന്ദ്രികയുടേയും ഇന്ദു മേനോന്റെയും രചനകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലേ? എവിടെയോ അങ്ങിനെ വായിച്ച ഒരു ഓര്‍മ്മയുണ്ട്‌. സിത്താരയുടെ അഗ്നിയും, മീരയുടെ മോഹ മഞ്ഞയും വായിച്ചിട്ടുണ്ട്‌. സിത്താരയുടെ 'അഗ്നി' ഒരു പാട്‌ ചര്‍ച്ചകള്‍ക്ക്‌ വിധേയമായ കഥയാണ്‌. ഈയടുത്ത്‌ സിത്താരയുടെ 'ഇടം' എന്ന കഥാസമാഹാരം വായിക്കാനിടയായി. സിത്താരയുടെ ആദ്യകാല കഥകളുടെ തലയെടുപ്പ്‌ അതിലെ ഒറ്റ കഥക്കു പോലും കണ്ടില്ല എന്നത്‌ അത്ഭുതപ്പെടുത്തി.
മീര കഥയില്‍ ഒരു ഇന്ദ്രജാലക്കാരിയെപ്പോലെയാണ്‌. മീരയില്‍ നിന്ന് ഇനിയും നല്ല കഥകള്‍ വരാനിരിക്കുന്നതേയുള്ളൂ.
പ്രിയയുടെ കഥ വായിക്കണം എന്നുണ്ട്‌.രേഖയുടേയും.

മുഖ്യധാര കഥാകൃത്തുക്കളുമായി എന്റെ കഥയെ താരതമ്യം ചെയ്തതു കണ്ടപ്പോള്‍ ഒരു നാണക്കേട്‌. ആത്മവിശ്വാസമില്ലായ്മയിലൂഴന്ന എന്റെ എഴുത്തിന്‌ ഇത്‌ പ്രചോദനമായെങ്കില്‍. നന്ദി.

PPJ said...

കഥകളുടെ ലോകത്തോട് എന്നുമൊരു കമ്പം ഉണ്ടായിരുന്നു. വായിക്കാന്‍ കേട്ടോ. പെണ്ണെഴുത്തുകള്‍ കുറച്ചൊക്കെ വായിച്ചിരുന്നു. എങ്കിലും പരാമര്‍ശിച്ചവയില്‍ ഒന്നും തന്നെ വായിച്ചിരുന്നില്ല.

ഈ ബ്ലോഗ് നല്ലൊരു വഴികാട്ടിയാകുമെന്ന് തന്നെ കരുതുന്നു.
ആശംസകള്‍........

Inji Pennu said...

ശ്രീ
വളരെ നല്ല ലേഖനം. പൂതപ്പാട്ട് സിജിയുടെ കഥകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ്. നല്ല ഒരു ക്ലാസ്സ് കഥ.

Rasheed Chalil said...

ശ്രീ നന്നായി ഈ ലേഖനം. :)

പ്രിയംവദ-priyamvada said...

രേഖയുടെ അന്തികാട്ടുകാരിയെ വായിച്ചതിന്‍ പിന്നെയാണു രേഖാലിഖിതം കാര്യമായി വായിച്ചു തുടങ്ങിയതു..നല്ല കഥ .

സിതാരയുടെ 'ഇടം'വായിച്ച്പ്പോള്‍ ഒരു നല്ല കഥ പോലും കാണത്തതിനാല്‍ അല്‍പം അമ്പരപ്പു തോന്നി :(
പ്രിയ എ.സ്‌ ,കഥകള്‍ വായിച്ചില്ല ഒഴുക്കില്‍ ഒരു ഇലയും കഥാ ബാക്കിയും വായിച്ചു...
K.R മീരയാണു കൂട്ടത്തില്‍ അല്‍പം വേറിട്ടു നില്‍കുന്നതായി തോന്നിയതു..ആവെ മരിയയിലെ കഥകള്‍...ഈ ഇളമുറക്കാരികള്‍ സ്ത്രീ എഴുത്തുതുകാര്‍ക്കുള്ള ചില ഇന്‍ഹിബിഷന്‍സ്‌ ധൈര്യപൂര്‍വം മറികടക്കുന്നുണ്ടുവെങ്കിലും (ശ്രീ പറഞ്ഞതു പോലെ ) ഇവരാരും തന്നെ എച്ചികാനത്തെയും സുഭാഷ്‌ ചന്ദ്രനെയും പോലെ അമ്പരപ്പികുന്ന ജീവിത വൈവിധ്യങ്ങളിലെക്കു പ്രവേശിക്കുന്നില്ല എന്നൊരു നിരീക്ഷണം കണ്ടിരുന്നു...വായന പരിമിതമായതിനാല്‍ കൂടുതല്‍ പറയാനില്ല ...എഴുതുമായിരിക്കും അല്ലെ ?

ബാക്കിയെല്ലാം ഇഞ്ചി പറഞ്ഞതു തന്നെ...

namath said...

പുരുഷന്‍മാര്‍ കഥയില്ലാത്തവരാണെന്ന വ്യംഗത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.:-) പ്രതിഷേധ സൂചകമായി വൊക്കൌട്ട് നടത്തുന്നു.:-)

ബ്ലോഗിലെ പുരുഷ കഥയെഴുത്തുകാര്‍ക്കില്ലാത്ത കൊമ്പെന്തെങ്കിലും പെണ്ണെഴുത്തുകാര്‍ക്കുണ്ടോ? ആണോ പെണ്ണോ നപുംസകമോ, കഥയാണു കാര്യം. ലിംഗവേര്‍തിരിവിന്‍റെ കഥയില്ലായ്മയല്ല. പെണ്ണെഴുത്തെന്ന ലേബലു തന്നെ കൊളളാവുന്ന നാലു വരിയെഴുതുന്ന സ്ത്രീകളെ കരിവാരിത്തേക്കാനുള്ള ഉപാധിയല്ലേ? സംവരണം പോലെ മെറിറ്റിനു വിപരീതമായ ഒരു സംഭവം? എക്സ് എന്ന സ്ത്രീയോ വൈ എന്ന സ്ത്രീയോ കഥയെഴുതുമ്പോള്‍ കഥ നല്ലതാണെങ്കില്‍ പോലും യോഗ്യതയുള്ളതാണെങ്കില്‍ പോലും സംവരണം കാരണം ജോലി കിട്ടിയ ഫീലുണ്ടാകില്ലേ? തരംതിരിവ് തരംതാഴ്ത്തലാണ്.

പക്ഷെ ഒരു കമന്‍റിലെ ഈ ഭാഗം ഇഷ്ടപ്പെട്ടു.

മുഖ്യധാര കഥാകൃത്തുക്കളുമായി എന്റെ കഥയെ താരതമ്യം ചെയ്തതു കണ്ടപ്പോള്‍ ഒരു നാണക്കേട്‌. ആത്മവിശ്വാസമില്ലായ്മയിലൂഴന്ന എന്റെ എഴുത്തിന്‌ ഇത്‌ പ്രചോദനമായെങ്കില്‍. നന്ദി.

ആത്മവിശ്വാസക്കുറവിന്‍റെ കാര്യമൊന്നുമില്ല. പരസ്പരം പുറം ചൊറിയുന്നതു പോലെയുള്ള കമന്‍റുകളെ ഭയക്കുക. കഥ എന്നത് ഒരു കൂട്ടായ പ്രവര്‍ത്തനമല്ലെന്നതും സ്പേസ് വിതിന്‍ അല്ലെങ്കില്‍ ഒബ്രി മെനന്‍ തലക്കട്ടുപോലെ ഹൃദയത്തിനുള്ളിലെ ഒരിടത്തു നിന്നും വരുന്നതാണെന്നും ഓര്‍ക്കുക.

പേരയ്ക്കയുടെ കമന്‍റ് അണ്ടര്‍ സ്റ്റേറ്റ്മെന്‍റിന്‍റെ അല്ലെങ്കില്‍ അല്‍പ്പോക്തിയുടെ പരിവേഷമുള്ളതല്ലേ?:-)

ഗുപ്തന്‍ said...

പുരുഷന്മാര്‍ കഥയില്ലാത്തവരാ‍ണെന്ന് സൂചനയോന്നും ഞാന്‍ വായിച്ചിട്ടു കണ്ടില്ലല്ലോ മാഷേ :)) തന്നെയല്ല പെണ്ണെഴുത്ത് എന്നൊക്കെ തിരിക്കുന്നതില്‍ കാര്യമില്ല; കഥയിലാണ് കാര്യം (പണ്‍ ഇന്റന്റഡ്) എന്നാണല്ലോ ശ്രീയും പറയാന്‍ ശ്രമിച്ചത്. :)

namath said...

:-) ഗുപ്തരേ . നോട്ട് പണ്‍ ഇന്‍റന്‍റഡ്. പെണ്‍ ഇന്‍റന്‍റ്ഡ് ഒര്‍ പെണ്ണെഴുത്തിന്‍റെന്‍റഡ്!! ഗോ ടു വൈഡര്‍ സ്പെക്ട്രം.

നല്ല നാലു വാചകം ഫിറ്റു ചെയ്ത ഒരു യുവപ്രതിഭയെ പിതാവിന്‍റെ പേരും ദേശവും കാലവും ഒക്കെ വെച്ച് വിലയിരുത്തുന്നതു കണ്ടപ്പോള്‍ എന്തോ ഒരിത്. വി.കെ.എന്‍ പറഞ്ഞതു പോലെ സംബന്ധം വഴിക്കും സാഹിത്യം വരുന്ന മണം. ആ കുട്ടിയുടെ വാക്കുകള്‍ക്കുള്ള യോഗ്യത മറ്റെന്തിനെങ്കിലുമുണ്ടോ? ഷീസ് ക്വാളിഫൈഡ് ഇവന്‍ വിതൌട്ട് ദാറ്റ് റെഫറന്‍സസ്.പെണ്‍കുട്ടിയാണെന്ന് ഒരു ഡിസ്ക്വാളിഫിക്കേഷനല്ല.

രണ്ടു ലേഖനം കണ്ടു. രണ്ടും ഒരേ ട്രാക്ക്. എഴുത്ത് പെണ്‍വേഷം കെട്ടുന്നതിനു മുന്‍പും മലയാളത്തില്‍ സ്ത്രീകളെഴുതിയ കഥകളുണ്ടായിരുന്നു. രാജലക്ഷ്മി, ലളിതാംബിക അന്തര്‍ജ്ജനം പേരുകള്‍ നിരവധിയാണ്.തെറ്റായ ദിശാബോധം നല്‍കുന്നത് ഗുണകരമാണോ? ഡോണ്‍ട് ടേക്ക് ബാഡ്. ജ്ഞാനികള്‍ കഥയുരുക്കിന്നടത്ത് നമതിനെന്തോന്ന് കാര്യം? :-):-):-)

വെള്ളെഴുത്ത് said...

Posted by......നോക്കാനുള്ള സൂക്ഷ്മത ഇല്ലാതിരുന്നതിനാല്‍ ഇത് ഗുപ്തന്‍ തന്നെ എഴുതിയതാണെന്നു വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍. ഒന്നു രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമായി തോന്നി. വിവേചനമില്ലാതെ, രചനകളെ സമീപിക്കുകയാണു വേണ്ടതെന്നു പറയുമ്പോഴും ‘പെണ്ണെഴുത്ത് സങ്കല്‍പ്പത്തോടു‘ ഒരു നിഴല്‍ യുദ്ധം നടത്താതെ വയ്യ എന്നതാണ് നമ്മുടെ ഒരു പൊതു രീതി. എന്തിന്? പുരുഷകേന്ദ്രിതമായ ലാവണ്യബോധത്തിന്റെ പൊളിച്ചെഴുത്ത്, വികാരങ്ങള്‍ അവളുടെ പക്ഷത്തുനിന്നും വ്യക്തമാക്കുമ്പോള്‍ ആണിന് കേള്‍വിക്കാരന്റെ പങ്ക് മാത്രം, പുരുഷന്‍ അവള്‍ക്കൊപ്പം ഇരയായി മാറുന്നത്, പാര്‍ട്ടി സ്വന്തമായ അച്ചടക്കവ്യവസ്ഥകളുള്ള ഒരു പുരുഷകേന്ദ്രീകൃതകുടുംബമാണ്., എന്നിങ്ങനെ feminist ടെര്‍മിനോളജികള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കേണ്ടിയും വിവരിക്കേണ്ടിയും വരുന്നതിന്റെ അര്‍ത്ഥം, വിവേചനം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് വിവേചനത്തിനെതിരെ എഴുതുന്നത് എന്നല്ലേ? അല്ലെങ്കില്‍ ചെയ്യേണ്ടിയിരുന്നത്, പരാമര്‍ശവിധേയമായ കഥകള്‍ അവയുടെ ആഴത്തില്‍ നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്രം എങ്ങനെ വിവേചനങ്ങളെ ഒഴിവാക്കാന്‍ നമ്മെ സഹായിക്കുന്നു എന്നായിരുന്നു. സിജിയുടെ കഥകള്‍ സാഹചര്യങ്ങളോടാണ് എതിര്‍ക്കുന്നത് എന്ന പൊതു തട്ടകം നിര്‍മ്മിക്കുമ്പോള്‍ പോലും വേണ്ടി വന്നു “പുതു ലിബറല്‍ ഫെമിനിസ്റ്റ് “ വിശേഷണം. പറഞ്ഞുവന്നതിതാണ് ലേഖനത്തിന്റെ ആദ്യവും അവസാനവും ഏതുതരം വിവേചനമാണോ ആവശ്യമില്ലെന്നു വാദിക്കാന്‍ ശ്രമിക്കുന്നത്, ആ വിവേചനം ലേഖനത്തിലുടനീളമുണ്ട്. 2) ദലിതല്ലാത്തവന്റെ എഴുത്ത് ആ എഴുത്ത് ഈ എഴുത്ത് എന്നിങ്ങനെയുള്ള കുട്ടിപ്പെട്ടികളൊക്കെ എഴുതാനുള്ളവന്റെ ചിന്തയുടെ ഈ വാക്യം ശ്രദ്ധിക്കുക. ദളിതനല്ലാത്തവന്‍, എഴുതാനുള്ളവന്‍ (ഒരു സ്ത്രീ എഴുതുന്നതില്‍ പോലും എന്തുകൊണ്ട് ‘അവന്‍’ വരുന്നു ‘അവള്‍ വരുന്നില്ല..!“എഴുതാനുള്ളവന്റെ ചിന്തയ്ക്കു മാത്രമേ മൂര്‍ച്ചയുള്ളോ എഴുതാനുള്ളവളുടെ ചിന്തയോ..?) എന്നൊക്കെയുള്ള ഭാഷയുടെ സാമാന്യവത്കരണത്തിന്റെ ലിംഗശാസ്ത്രത്തെപ്പറ്റി ആദ്യം ബോധവതിയാവേണ്ടത് സ്ത്രീ മനസ്സു തന്നെയാണ്. അവിടെ നിന്നാണ് ഫെമിനിസത്തിന്റെ ആരംഭവും. സാമാന്യധാരണകള്‍ക്ക്, പഠനസങ്കേതങ്ങള്‍ ദഹിക്കാത്തതെന്തെന്നു മനസ്സിലാക്കാന്‍ എളുപ്പമാണ്. (ലേബലുകളെ തെറ്റിദ്ധരിച്ചതിന്റെ പ്രശ്നങ്ങളാണ് പല എതിര്‍പ്പിന്റെയും കാരണം, അത് മറ്റൊരു വിഷയമാണ്. വികാരങ്ങള്‍ക്കാണ് ആസ്വാദനത്തില്‍ മുന്‍‌തൂക്കം) എന്നാല്‍ അതല്ല , സര്‍ഗസൃഷ്ടികള്‍ വിശകലനത്തിനു തുനിയുന്നവരുടെ പശ്ചാത്തലമാവേണ്ടത്. ഒന്നുകൂടി, സിതാരയുടെ അഗ്നിയില്‍ പുരുഷാധിഷ്ഠിതമായ ലൈംഗികത തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. അതില്‍ ഒരു ഇരട്ടമൂര്‍ച്ചയുമില്ല. (തന്നെ ആക്രമിച്ച പുരുഷനെ ലൈംഗികതയുടെ പേരില്‍ ഇഷ്ടപ്പെടുന്ന സ്ത്രീ, പുരുഷന്റെ സ്വപ്നമാണ് , പൈങ്കിളികഥകളും സിനിമകളും നിര്‍മ്മിച്ച ചട്ടക്കൂടിന്റെ കുറെകൂടി ഭംഗിയുള്ള രൂപം. കഥ ചീത്തയാണെന്നല്ല, പക്ഷേ അതിന്റെ പേരില്‍ ആ കഥയെ പ്രശംസിക്കാന്‍ ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട് എന്ന് ) സ്വസ്ഥമായി ആലോചിച്ചാല്‍ അതു മനസ്സിലാക്കാവുന്നതേയുള്ളൂ.
തുടക്കത്തില്‍ ഈ ലേഖനം ഒരാണ് എഴുതിയതാവാം എന്നു സംശയിച്ചതിന്റെ കാരണം ഇതാണ്. കഥ (കവിത) യെഴുതുന്നതില്‍ പാലിക്കുന്ന ഔചിത്യം പോലും പലരും നിരൂപണങ്ങളില്‍ പുലര്‍ത്താറില്ല. അതിന്റെ വായന തന്നെയും അലസമാണോ എന്നു സംശയം. അതുകൊണ്ടു ചര്‍ച്ചയ്ക്കു വേണ്ടി കുറിച്ചിട്ടതാണ്. തെറ്റെന്റെ ഭാഗത്താണെങ്കില്‍ തിരുത്താം. ഒന്നും കൂടി,
പ്രമാദം= തെറ്റ്, ഓര്‍മ്മക്കേട്, മൂഢത. പ്രമാദത്തിനു പ്രസിദ്ധം എന്നര്‍ത്ഥമില്ല. പത്രങ്ങളില്‍ ആ അര്‍ത്ഥത്തില്‍ ആരെങ്കിലുമൊക്കെ എഴുതിവിടാറുണ്ടെങ്കിലും. പ്രമോദ് ബ്ലോഗിനു പേരിട്ടപ്പോള്‍ അതു ഉദ്ദേശിച്ചിട്ടെല്ലെങ്കിലും.

ഗുപ്തന്‍ said...

@നമതു

ഹരിതയെക്കുറിച്ച് ആ കുറിപ്പ് വളരെ കാഷ്വലായി ഇട്ടതാണ്. പേജ് തുടങ്ങാനിട്ടത്. അത് എഴുത്തിലെ തുടക്കക്കാരിയായ ഒരാളെക്കുറിച്ചാവുന്നതിന് നിര്‍ദ്ദോഷമായ ഒരു ഭംഗിതോന്നി. ആ കഥ കഥ എന്ന നിലയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതല്ല. ഹരിതയുടെ കഥകളില്‍ തന്നെ പകലുറക്കം അതിലും മികച്ചതാണ്. ആദ്യമിട്ട ഒരു തിരക്കഥയും കൂടുതല്‍ ക്രിയറ്റീവാണ്. ആ കഥയിലെ റ്റെക്നിക്കിനെക്കുറിച്ച് സംസാരിക്കണം എന്നുണ്ടായിരുന്നു. ആ രണ്ടുപരിഗണനകള്‍ - തുടക്കക്കാരി കഥയുടെ റ്റെക്നിക്ക് അതുരണ്ടും -കൊണ്ടാണ് ആ കഥ സെലക്റ്റ് ചെയ്തത്. ഞാന്‍ ആ കുറിപ്പ് ഇട്ടപ്പോള്‍ കഥാകാരിയുടെ അച്ഛനെയോ സ്ഥലത്തെയോ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് ആ എഡിറ്റ് കണ്ടാല്‍ അറിയാമല്ലോ. പി.പി.ആറിന്റെ മകള്‍ എന്ന് ആദ്യമേ അറിയാമായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ആ കുറിപ്പിടുന്നകാര്യം രണ്ടുതവണ ചിന്തിച്ചേനേ. ഒരു തുടക്കക്കാരിക്കു കിട്ടുന്ന പ്രോത്സാഹനം ഒരു പക്ഷേ ആവശ്യത്തിന് കിട്ടുന്ന ഒരാളായിരിക്കണം ഹരിത.

ആ കുറിപ്പും ശ്രീയുടെ ഈ ലേഖനവും ഫെമിനിസം എന്ന വിഷയത്തോട് ബന്ധപ്പെട്ടുവന്നത് വെറും കോയിന്‍സിഡന്‍സാണ്. അങ്ങനെ ഒരു പ്രൊഗ്രാം ഒന്നും ഇല്ല. പലരെഴുതുന്നു. പലയിടത്തെഴുതുന്നു. ചിലപ്പോള്‍ ഓവര്‍ലാപ്പിംഗും ആശയവൈരുധ്യവും ഒക്കെവന്നേക്കാം. രണ്ടുപോസ്റ്റിലും ആദ്യതലമുറകളിലെ പെണ്ണെഴുത്തിലെ പ്രവണതകള്‍ക്കെതിരെ ആണ് പരാമര്‍ശം വന്നതും.

പിന്നെ പെണ്ണെഴുത്ത് എന്നു പറയുന്നതിന് ഒരു സാധുതയും ഇല്ല എന്നൊന്നും കരുതേണ്ട. ചില തടവറകള്‍ തുറക്കപ്പെടുന്നത് നല്ലതാണ്. ഒരു വാതിലും വായനക്കുള്ള വഴിയും എന്ന നിലയില്‍ സ്തീപക്ഷത്തിന് തികഞ്ഞ പ്രസക്തി ഉണ്ട്.ശ്രീ സൂചിപ്പിച്ചതുപോലെ അത് അതിരുവിട്ട കമ്പാര്‍ട്ട്മെന്റലൈസേഷനിലേക്ക് പോകാത്തിടത്തോളം -ഒരു സ്തീപക്ഷ ഷോവനിസം ആയി വികസിക്കാത്തിടത്തോളം‌- അത് ഒരു അര്‍ത്ഥപൂര്‍ണമായ ഒരു കാഴ്ചപ്പാടുതന്നെയാണ്.

“ജ്ഞാനികള്‍ കഥയുരുക്കിന്നടത്ത് നമതിനെന്തോന്ന് കാര്യം?“ << ഇതു വേണ്ടിയിരുന്നില്ല ;)

namath said...

ഗുപ്തന്‍. യു ആര്‍ ലേറ്റ് ബൈ ടെന്‍ മിനിട്സ്. പത്തു മിനിട്ടു മുന്‍പേ മറുകുറി പ്രതീക്ഷിച്ചിരുന്നു.:-)

പറയേണ്ട കാര്യം വെള്ളെഴുത്ത് പറഞ്ഞിരിക്കുന്നു.ദാറ്റ് മാന് ഒരു ചിയേഴ്സ്. ചില ദിശ. ചില സൂചന.

അവസാനത്തെ സംഭവം. അതൊരു കോംപ്ലിമെന്‍റാണ് സത്യത്തില്‍. ഡെഡിക്കേഷനോടുള്ള കോംപ്ലിമെന്‍റ്.

സംരംഭം കിടു. വേദികളുണ്ടെങ്കിലേ ചര്‍ച്ച നടക്കൂ. ആശംസകള്‍.

ഓടോ. വെള്ളെഴുത്ത് - പ്രമാദത്തിനു ആഘോഷം എന്ന കൂടുതല്‍ പ്രചാരമുള്ള ഒരര്‍ത്ഥം കൂടെയുണ്ട്. (ശ്രീകണ്ഠേശ്വരം)
രാജഭരണകാലത്തെ ഔദ്യോഗികഭാഷയില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു വാക്കാണത്.

sree said...

സിജി, ആദ്യം പറയട്ടേ “മുഖ്യധാര“ എന്നല്ല ഒരു ധാരയും കഥയിലും എഴുത്തിലും വിഷയമല്ല എന്ന എന്റെ ഒരു എളിയ നിരീക്ഷണം പങ്കുവെക്കുക കൂടിയായിരുന്നു ഞാന്‍. അതിന് എനിക്ക് കിട്ടിയ തട്ട് കണ്ടു കാണുമല്ലോ കമെന്റുകളില്‍ ;) പുതിയ ആശയമൊന്നുമല്ല അത്. സിജിയുടെ പൂതപ്പാട്ട് ഞാന്‍ വായിച്ച കഥകള്‍ക്കൊപ്പം തലയെടുപ്പോടെ നില്‍ക്കുന്ന ഒന്നാണ്.

നമതു, ആദ്യത്തെ കമെന്റില്‍ പറഞ്ഞതിനോടൊക്കെ ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. അതിനു ത്രീ ചിയേഴ്സ്! എഴുത്ത് പെണ്‍ വേഷം കെട്ടുന്നു എന്നു തോന്നുന്ന കാഴ്ചയില്‍ തന്നെ എന്തോ ഒരു പന്തികേടില്ലെ? വ്യക്തിയുടെ അംശം കഥയില്‍ ഉണ്ടാവും. പെണ്ണോ ആണോ എന്നു ചര്‍ച്ച ചെയ്യേണ്ടിവരുന്നത് നമ്മുടെയൊക്കെ കലെക്റ്റിവ് ഗതികേട്! “തെറ്റായ ദിശാബോധം” എന്നത് വേറിട്ടൊരു ദിശാബോധം എന്നേ ഞാന്‍ വായിക്കുള്ളു..പ്രോമിസ് ;)

വെള്ളെഴുത്തു മാഷേ, മാഷു പറഞ്ഞതൊക്കെയും മറ്റൊരു നിഴല്‍ യുദ്ധമാണെന്ന് മാഷക്കും എനിക്കും അറിയാം. നമുക്കു പറയാനുള്ളത് പറയാനാണ് റ്റെര്‍മിനോളജി. അവ നമുക്കു വെണ്ടി പറയുന്നിടത്ത് എനിക്ക് മാഷും ഹരിതയും ചേര്‍ന്ന് ക്ലാസിന്നു പുറത്താക്കിയ വിദ്വാന്മാരെ സൂത്രത്തില്‍ അകത്തേക്ക് വിളിക്കണ്ടിവരും. ഭാഷ വലിയൊരു പവര്‍ സിസ്റ്റം ആണെന്ന് നമുക്കറിയാമല്ലോ..അതിനെ വരുതിക്ക് നിര്‍ത്തുക എന്നത് വിഷമം. കുറുമ്പന്‍ കുട്ടിയെപ്പോലെ നമ്മളെ വിഡ്ഢികളാക്കും അവന്‍(ള്‍)..നിരൂപണത്തിലെ എന്റെ ശ്രദ്ധക്കുറവിന്റെ കുറ്റം ഏല്‍ക്കുന്നു. ഈ പരിപാടി വയ്യാത്തതു കൊണ്ടാണ് ഏച്ചിക്കാനത്തിന്റെ കഥയെ ഞാന്‍ മറ്റൊരു കഥയായി നിരൂപിച്ചത്. പിന്നെ വായിച്ചിഷ്ടായത് ചിലത് പറഞ്ഞു വച്ചു. അത്ര മാത്രം.
“അഗ്നി” നല്‍കുന്ന മെസ്സേജ് പുരുഷകേന്ദ്രീകൃതമായ ലൈംഗികതക്ക് ബദല്‍ ആണെന്ന് ഞാന്‍ ഒരിക്കലും പറഞില്ല. പയ്യന്റെ പുരുഷത്വത്തെ ആക്രമണമായി കണ്ടിടത്തു നിന്ന് ആ പെണ്‍കുട്ടി സ്വയം ഒരു ഉത്തരത്തിലേക്ക് എത്തുന്നതിന്റെ വ്യക്തിബോധം ആണ് ആ കഥക്കു ജീവന്‍ എന്നെനിക്കു തോന്നുന്നു. അതിന്റെ അവസാന ഭാഗത്തെ ഇമോഷണല്‍ ക്രൈസിസ് മാഷും ശ്രദ്ധിച്ചുകാണുമല്ലൊ? വേണമെങ്കില്‍ നമുക്കതിനെ പൈങ്കിളി എന്നു തന്നെ വിളിക്കാം. അതും ഒരു റ്റെര്‍മിനോളജി മാത്രമാണെ.. ഞാന്‍ എഴുതിയത് ആസ്വാദനമാണോ,വിശകലനമാണൊ, വായനയാണൊ, പഠനമാണൊ,എന്റേതു വിവേചനമാണൊ അല്ലെയോ എന്നൊക്കെ (ഇതാരാണ് എഴുതിയതെന്നുവരെ!) ആശയക്കുഴപ്പം മാഷിനു വരാന്‍ കാരണവും ഉള്ളിലുള്ള പല കമ്പാര്‍ട്ട്മെന്റലൈസേഷന്‍ തന്നെ എന്നു ഞാന്‍ ഓര്‍മ്മിപ്പിക്കണ്ടല്ലോ?

വായിച്ചവര്‍ക്കൊക്കെ നന്ദി :)

Unknown said...

ഗുപ്തന്‍ മാഷെ ഇതു നല്ല തുടക്കമാണു ശ്രദ്ധീക്കപ്പെടാതെ പോകുന്ന നല്ല രചനകള്‍
ചര്‍ച്ച ചെയ്യപ്പെടാന്‍ ഇതു സഹായിക്കും

ഡാലി said...

ശ്രീ, പോസ്റ്റിന്റെ ആദ്യ വായനയില്‍ ഞാന്‍ എന്തൊക്കെ പറയണമെന്ന് മനസ്സിലുറപ്പിച്ചോ അതെല്ലാം വെള്ളെഴുത്ത് പറഞ്ഞിരിക്കുന്നു. സിതാരയുടെ കഥയെ കൂറിച്ച് വരെ. വെള്ളെഴുത്തിന്റെ കമന്റിന്റെ പിന്‍പറ്റി ചിലത് പറയട്ടെ.

പുരുഷനല്ല, പുരുഷമൂല്യങ്ങളാല്‍ നിയാന്ത്രിക്കപ്പെടുന്ന സമൂഹമാണു പ്രശ്നം എന്ന് മൂന്നാം തലമുറ ഫെമിനിസ്റ്റ് (പുതു ലിബറല്‍ ഫെമിനിസ്റ്റ്) ചിന്തിക്കുന്നതോടൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണു താന്‍ എന്തായീരിക്കണം , തന്റെ അസ്തിത്വം എന്തായിരിക്കണം എന്നു എന്ന സ്ത്രീയുടെ ചിന്താഗതി. പുരുഷ്യമൂല്യങ്ങളില്‍ നിന്നും തന്നെ തന്നെ വേര്‍പ്പെടുത്തി എടുക്കുക എന്നതാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്ന ഫെമിനിസം. അതിലേയ്ക്കൊരു ചവിട്ടു പടിയാണു ഞാന്‍ പെണ്ണെഴുത്തിനെ കാണുന്നത്. പെണ്ണെഴുത്തിനെ കുറിച്ച് എന്റെ ചില ചിന്തകള്‍ ഇവിടെ പങ്കു വച്ചീട്ടുണ്ട്.
അതിലെ വാചകമാണു “പെണ്ണിനു മാത്രം എഴുതാന്‍ കഴിയുന്നതാണ് പെണ്ണെഴുത്ത് എന്ന് നിരീക്ഷിക്കുന്ന ഈ ലേഖിക, പെണ്ണെഴുത്തിനെ കുറിച്ചുള്ള പരിഹാസങ്ങളെ അവഗണിച്ച് പെണ്ണുങ്ങള്‍ തങ്ങളെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഭാഷ പെണ്ണെഴുത്തിലൂടെ ഉരുത്തിരിച്ചെടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു“.

അവനവന്‍ എന്നത് അവള്‍വള്‍ക്ക് എന്നോ കൂടുതല്‍ സ്വീകാര്യമായ അവരവര്‍ക്ക് എന്നോ എഴുതേണ്ടതില്ലേ? അവന്‍ എന്നത് അവനേയും അവളേയും പ്രതിനിധീകരിക്കുന്നുണ്ടോ? സ്ത്രീ എന്ന സ്വത്വബോധം ഭാഷയില്‍ നിന്നേ തുടങ്ങേണ്ടതില്ലേ? അതല്ലെങ്കില്‍ എങ്ങനെയാണു പുരുഷ്യമൂല്യ കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീ സ്വത്വത്തെ തിരിച്ചെടുക്കുക.

പൊതുവെ പോസ്റ്റ് പശുവിനെ പിടിച്ച് തെങ്ങി കെട്ടിയിരിക്കുകയാണു. അതിന്റെ സൌജന്യം മുതലെടുത്താണ് മുകളില്‍ തെങ്ങിനെ കുറിച്ചെഴുതിയത്. സിജിയുടെ പൂതപ്പാട്ട് എനിക്ക് വളരെ ഇഷ്ടാ‍ായൊരു കഥയാണു. അതിനെ കുറിച്ച് വനിതാലോകത്ത് എഴുതണം എന്ന് കരുതിയിരുന്നു. നടന്നില്ല. :(.

പൂതപ്പാട്ടില്‍ സ്ത്രീയും പുരുഷനും ഒരേ തരത്തിലുള്ള സാഹചര്യം (സംസ്കാരങ്ങളുടെ മാറ്റം) അഭിമുഖീകരിക്കുന്നെങ്കിലും സ്ത്രീ അതിനെ നേരിടാനൊരുങ്ങുന്ന രീതി തുലോം വ്യതസ്ഥമാണ്. തന്നില്‍ വന്നു ചേര്‍ന്നിരിക്കുന്ന സ്വത്വബോധത്തെ (പൂതപ്പട്ടിലൂടെ കീട്ടിയതിനെ) ഒഴിച്ചെടുക്കുക എന്നൊരു ശ്രമകരമായ കാര്യവും സ്ത്രീയ്ക്കു ചെയ്യാനുണ്ടായിരുന്നു അവിടെ.

ഡാലി said...

പോസ്റ്റ് ലിങ്ക് ചെയ്യാന്‍ മറന്നു.
http://vanithalokam.blogspot.com/2007/08/blog-post_20.html

namath said...

ശ്രി. തെറ്റിദ്ധരിക്കാതിരുന്നതിനു പ്രത്യേക നന്ദി. പലപ്പോഴും ഗുപ്തനോടു സംസാരിക്കാറുള്ള വിഷയമാണ് തയ്യാറെടുപ്പ്. ശരിയോ തെറ്റോ എന്നറിയില്ല കാഴ്ചപ്പാടിതാണ്. ബ്ലോഗെഴുതുമ്പോള്‍ അല്ലെങ്കില്‍ എഴുതുമ്പോള്‍ സീരിയസ്സാകണം. അതേതു കൊച്ചുകാര്യത്തെക്കുറിച്ചുമാകാം. പക്ഷെ എഴുതുന്ന വാക്കില്‍ സീരിയസ്നെസ്സ് നല്‍കിയേ പറ്റു. കമന്‍റില്‍ അങ്ങിനെ ഒരു സീരിയസ്നെസ്സ് അപൂര്‍വ്വം ചിലപ്പോഴൊഴികെ കാണിക്കാറുമില്ല.

നിരൂപണം പോലെയുള്ള വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഗൃഹപാഠം വളരെ പ്രധാനമാണ്. സിജി പ്രകടിപ്പിച്ച ഒരു മറുപടി കാണുമ്പോള്‍ പ്രത്യേകിച്ചും.ദിശാബോധങ്ങള്‍ നല്‍കുന്നതു സുക്ഷിച്ചു വേണം. വഴിചൂണ്ടികള്‍ വെക്കുമ്പോള്‍ അല്‍പ്പം ചരിഞ്ഞാല്‍ കെട്ടിട്ടം കെട്ടുമ്പോഴുള്ള ചരിവിനേക്കാള്‍ അപകടമാണ്. അറ്റ് റ്റൈംസ് എ ടാലന്‍റ് മേ ബീ വേസ്റ്റഡ്! കാഷ്വലായി ചെയ്യാന്‍ പറ്റിയ ഒന്നല്ല വിമര്‍ശനം. പരമാവധി ഒരാസ്വാദനം വരെ അങ്ങനെ ചെയ്യാം. അതിനു മുകളിലേക്കു പോകുമ്പോള്‍ ഗൃഹപാഠം ചെയ്യണം, ചെയ്തിരിക്കണം. പ്രത്യേകിച്ചും കഥകളെക്കുറിച്ച് സംസാരിക്കുമ്പോള്‍. ഗുപ്തന്‍റെ ഇതെന്താ ബോറ് എന്നതിന്‍റെ അവസാനം അനിലന്‍ നല്‍കിയ കമന്‍റ് ഇവിടെയും പ്രസക്തമാണ്.

തട്ടൊന്നുമില്ല. ശ്രീ. ചില വാചകങ്ങള്‍ ചില ബിംബങ്ങള്‍ ഒക്കെ ഇഷ്ടപ്പെട്ടു.

ഗുപ്തന്‍റെ പേരു ചിന്തയില്‍ കണ്ടു പിറകിനു വന്നതാണ്. ഗുപ്തനോട് രണ്ടു വാചകം ഫിറ്റു ചെയ്യാനായി കമന്‍റിയതാണ്. സാധാരണ ഇത്തരം സാഹസത്തിനു മുതിരാറില്ല. കഥയും വിമര്‍ശനവും ആയതുകൊണ്ട് കമന്‍റിയതാണ്. നല്ലൊരു വേദിയാണ്. ചര്‍ച്ചകള്‍ നടക്കട്ടെ. കമന്‍റ് അതിന്‍റെ ഒഴുക്കിനു തടസ്സമായെടുക്കരുത്. കാര്യങ്ങള്‍ മുന്നോട്ടു പോകട്ടെ.

ഗുപ്തന്‍ said...

വെള്ളഴുത്ത് നമതുവാഴ്വും കാലം എന്നിവരുടെ കമന്റിലെ വിഷയങ്ങള്‍ ഈ ബ്ലോഗിന്റെ തുടക്കത്തിലേ ഉയര്‍ന്നത് നന്നായി എന്ന് തോന്നുന്നു. മുന്നോട്ടുള്ള പോക്കിന് അതു ഗുണം ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞങ്ങള്‍ അഞ്ചുപേരും നേരം‌പോക്കിന് കഥ എഴുതുന്നവരാണ്; വായിക്കുന്നവരും. ലിറ്ററി ക്രിട്ടിസിസം റ്റെക്നിക്കല്‍ ആയി പഠിച്ചത് ഒരാളെ ഉള്ളൂ എന്നു തോന്നുന്നു. അത് ഈ പോസ്റ്റ് എഴുതിയ ആള്‍. ആ കഥാപാത്രം ആകട്ടെ അക്കാഡമിക്ക് സര്‍ക്കിളുകളിലെ സ്ട്രെസ്സ് ബ്ലോഗില്‍ ഇറക്കിവയ്ക്കാന്‍ ശ്രമിക്കുന്ന ആളും. :)

പറഞ്ഞുവരുന്നത് സാങ്കേതികമായ അര്‍ത്ഥത്തില്‍ ഉള്ള സാഹിത്യവിശകലനം -നമതു പറഞ്ഞ വിമര്‍ശനം- അല്ല ഈ ബ്ലോഗില്‍ വരാവുന്ന ലേഖനങ്ങള്‍ ഒന്നും എന്നാണ്. ഒഴികഴിവ് പറയുന്നു എന്ന് തോന്നാം. അതല്ല കാര്യം.

ചെയ്യുന്നതെന്താണ് എന്ന് വ്യക്തമായ ധാരണ ഉണ്ട് ഞങ്ങള്‍ക്ക്. ബ്ലോഗിലെ കഥകള്‍ക്ക് കിട്ടുന്ന റീഡിംഗ് പലപ്പോഴും അപര്യാപ്തമാണ്. കൃത്യമായ നിരൂപണങ്ങള്‍ പോലും വെള്ളെഴുത്തിനെപ്പോലെ ചുരുക്കം ചിലര്‍ ചുരുക്കമായേ എഴുതാറുള്ളൂ. പിന്നെ മുഖ്യധാരാ-കഥ ബ്ലോഗ് കഥ അങ്ങനെ ചില വേര്‍തിരിവുകളും. ഈ ഒരു സാഹചര്യത്തില്‍ നിരൂപണത്തിനും ബ്ലോഗിലെ അലസമായ വായനയക്കും ഇടയില്‍ ഒരു പാലം ഇടുകയാണ് ഇത്തരം ഒരു ബ്ലൊഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. വായനക്കുറിപ്പ് എന്ന് വിളിക്കപ്പെടുന്ന പോപ്പുലര്‍ ക്രിട്ടിസിസം. കഥകളെ പറ്റി അക്കാഡമിക് ലോകത്തുള്ള കാഴ്ചപ്പാടുകളും ജനകീയവായനയും കൂട്ടിക്കെട്ടുന്നത് വഴി ഞങ്ങളുടെ തന്നെ എഴുത്തിനെ മിനുക്കിയെടുക്കാനുള്ള ശ്രമമാണെന്നും പറയാം.

വെള്ളെഴുത്തിനെയും നമതുവിനെപ്പോലെയും ഉള്ള മികച്ച വായനക്കാരുടെ സാന്നിധ്യം ഞങ്ങള്‍ക്ക് എത്രത്തോളം സഹായമാവും എന്നു പറയേണ്ടതില്ലല്ലോ.

ഇവിടെ ശ്രീയുടെ പോസ്റ്റിന്റെ കാര്യത്തില്‍ റ്റെര്‍മിനോളജിയുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് വെള്ളെഴുത്തുമാഷ് ഇട്ട മറുപടി വളരെ പ്രസക്തമാണ്. അതിന്റെ ഒരു വശം ഫെമിനിസവും കൂടി ആയതുകൊണ്ട് അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് രണ്ടാമത് ഒരു കമന്റില്‍ ഇടാം. :)

namath said...

അക്കാഡമിക് ക്വാളിഫിക്കേഷനും വിമര്‍ശനവുമായി എന്തു ബന്ധം? കഥ ഗ്രഹിക്കാനുള്ള ഇന്ദ്രിയം, വാക്കില്‍ പ്രതികരിക്കുന്ന സുഷുമ്ന. അതൊക്കെ മതി.

മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിശകലനം ചെയ്യുമ്പോള്‍ പാലിക്കേണ്ട ശ്രദ്ധിക്കേണ്ട പലതുമുണ്ട്. കഥ കുഴിച്ചെടുക്കുന്നു, തിളക്കുന്നു എന്നൊക്കെ ടൈറ്റില്‍ കൊടുക്കുമ്പോള്‍ പ്രത്യേകിച്ചും. ആ ഒരു തലവാചകമില്ലായിരുന്നെങ്കില്‍ കമന്‍റേ ആവശ്യം വരില്ലായിരുന്നു. ഓടിച്ചുനോക്കി സ്ഥലം കാലിയാക്കുമായിരുന്നു. ഒരുമാതിരി കുറിപ്പെഴുതാന്‍ മുട്ടുമ്പോള്‍ ബ്ലോഗു തിരയുന്നതുപോലെ ഹാഫ് ബോയില്‍ഡ് സാധനം കഥയെക്കുറിച്ചിറക്കരുത്. ഗുരു ബഷീറും പത്മനാഭനും ഒക്കെ പഴയ ഗുസ്തിക്കാരാണ്!! മറ്റു ചിലരും :):):)

:) സര്‍വ്വ വിധ ആശംസകളും. ബ്ലോഗിനെക്കുറിച്ചുള്ള പഴയ ഒരു പോസ്റ്റില്‍ പറഞ്ഞതു പോലെ വായനാഗുണമുണ്ടെങ്കില്‍, വായിക്കുന്നതു കൊണ്ടെന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ വായനക്കാരും കമന്‍റും കാണും.

ഓടോ. നേരംപോക്കിന്‍റെ പോസ്റ്റ് ഇന്‍ഡിപ്പെന്‍ഡന്‍റ് മീനിങ്ങ് വേറെയാണ്.

sree said...

ഡാലി,

ലിങ്ക് വായിച്ചു. ഡാലിയുടെ ലേഖനത്തില്‍ പറയുന്ന വാദമുഖങ്ങളെയൊക്കെ ഞാന്‍ പിന്താങ്ങുന്നു, ഭാഷയെക്കുറിച്ചുള്ള ചില നിഗമനങ്ങളൊഴിച്ച്. പെണ്ണെഴുത്തില്‍ മാത്രമല്ല സമസ്ത എഴുത്തുകളിലും ഭാഷ ഇത്തരത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഭാഷക്കുമേല്‍ മനുഷ്യന്റേതായിരിക്കണം മേല്‍ക്കൊയ്മ എന്നാണ് എനിക്ക് തോന്നുന്നത്. സങ്കീര്‍ണ്ണമായ അപനിര്‍മ്മാണപ്രക്രിയകള്‍ക്ക് ആശയങ്ങളെ കീഴ്മേല്‍ മറയിക്കാം, ഉദ്ധേശശുദ്ധികളെ വളച്ചൊടിക്കാം. അതിന് ഇരയാവുകയാണ് ഒരു കണക്കിന് നമ്മളൊക്കെ. "അവനവന്‍" അവളവള്‍ അല്ലെങ്കില്‍ അവരവര്‍ ആയത്തുകോണ്ട് തീരാവുന്നതല്ല പ്രശ്നങ്ങള്‍ എന്ന് നമുക്കറിയാമല്ലൊ? ഭാഷയില്‍ ആശയത്തെ കുരുക്കിയിടുന്നതു കാണുന്നത് ഒരു വിഷമമാണ് എനിക്ക്. വളരെ പേഴ്സണല്‍ ആയ ഒരു നിലപാട്.

പുരുഷ മൂല്യങ്ങളില്‍ നിന്ന് തന്നെ വേര്‍പെടുത്തിയെടുക്കുന്ന സ്ത്രീ എന്നു ഡാലി പറഞ്ഞതില്‍ നിന്നും ഒരു ചുവടു കൂടെ വച്ചാല്‍ (മുന്നോട്ടോ വശത്തോട്ടോ പുറകോട്ടോ ആവാം) ഞാന്‍ പറയുന്നിടം ആയി. വേര്‍പ്പെടുത്തുന്നത് സ്ത്രീയുടെ മറ്റൊരു മൂല്യചക്രത്തിലേക്കല്ല, വ്യക്തി, മനുഷ്യന്‍ എന്ന നിലക്കുള്ള ഒരു പൂര്‍ണ്ണതയിലേക്ക്. അവിടെ ന്‍ എന്നോ ള്‍ എന്നോ ഉപയോഗിക്കുന്നത് ഒരു വിഷയമേ ആവുകയില്ല എന്നാണ് എന്റെ നിരീക്ഷണം. യുട്ടോപ്പിയന്‍ ആവാം ഒരുപക്ഷെ. ഞാന്‍ എഴുത്തിനെ ഇതിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് കാണുന്നത്. ഒരു വ്യക്ത്തിയേയും ഒരു ഐഡിയോളജിക്കും പ്രതിനിധീകരിക്കാന്‍ കഴിയില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫെമിനിസം ഉള്‍പ്പെടെ. അതുകോണ്ടാണ് ഭയപ്പാടോടെ ലിബറെല്‍ എന്നു ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയത്. പൂതപ്പാട്ടും മറ്റുകഥകളും ഞാന്‍ സ്ത്രീ എന്ന നിലക്കു തന്നെയാവാം വായിച്ചത്. പക്ഷെ അത് സ്ത്രീവായനക്കു മുന്നെ "എന്റെ" വായനയാണ്. ഈ സ്വത്വബോധം ഇപ്പൊള്‍ ചിലവാകുന്ന കാശല്ല എന്ന് തീര്‍ത്തും ബോധവും ഉണ്ട് എന്നും കൂടെ പറഞ്ഞോട്ടെ.
സിജിയുടെ കഥയില്‍ പൂതപ്പാട്ടിലൂടെ കിട്ടിയ നായികയുടെ സ്വത്വം വേര്‍പ്പെടുത്തുന്നതു മാത്രമല്ല ഞാന്‍ വായിച്ചത്. അവള്‍ക്കും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാവുന്ന ചിലത് ഉള്‍ക്കാഴ്ച്ചയുള്ള ഒരു വ്യക്തി, അമ്മ, പക്വമതിയായ പങ്കാളി എന്ന നിലകളില്‍ (റെസ്പെക്റ്റിവലി) അവള്‍ തിരിച്ചറിയുകയും ഞെട്ടുകയും ചെയ്യുന്നു. ആ കഥാപാത്രത്തിന്റെ ഇവല്യൂഷന്‍ ഞാന്‍ അങിനെയാണ് വായിച്ചത്.

പോസ്റ്റ് പശുവിനെ തെങ്ങില്‍ കെട്ടിയത് എന്നു തോന്നിയല്ലെ? ആക്ചുവലി, ഞാന്‍ തെങ്ങിനെപറ്റിയാണോ പറഞ്ഞേ? പശുവും തെങ്ങും. മേലെ നീലാകാശവും, പറവകളും, കറവക്കാരനും ഒക്കെ അടങ്ങിയ സമസ്തവും അതില്‍ ആര്‍ക്കും വായിക്കാം..പറയാം.

ഗുപ്തന്‍ said...

ശ്രീയുടെ ലേഖനത്തില്‍ റ്റെര്‍മിനോളജിയുടെ അവ്യക്തത ഉണ്ടെന്നുള്ളത് ശരിയായ നിരീക്ഷണം ആണ്. (അത് ശ്രീ തന്നെ സമ്മതിക്കുന്നുണ്ട് കമന്റില്‍. “വ്യക്തിയുടെ അംശം കഥയില്‍ ഉണ്ടാവും. പെണ്ണോ ആണോ എന്നു ചര്‍ച്ച ചെയ്യേണ്ടിവരുന്നത് നമ്മുടെയൊക്കെ കലെക്റ്റിവ് ഗതികേട്!” “കുറുമ്പന്‍ കുട്ടിയെപ്പോലെ നമ്മളെ വിഡ്ഢികളാക്കും അവന്‍(ള്‍)..നിരൂപണത്തിലെ എന്റെ ശ്രദ്ധക്കുറവിന്റെ കുറ്റം ഏല്‍ക്കുന്നു.”) അത്തരം നിരിക്ഷണങ്ങളിലൂടെയേ ഈ ബ്ലോഗിലെ എഴുത്ത് മെച്ചപ്പെടാന്‍ ഇടയുള്ളൂ.

(റ്റെര്‍മിനോളജിക്കലി കണ്‍ഫ്യൂഷനിസ്റ്റ് ആയത് കൊണ്ടല്ലേ ലേഖനം ഞാനെഴുതി എന്നു തോന്നിയത് എന്ന് എനിക്കൊരു ഡൌ‍ട്ട് ഇല്ലാതില്ലാ ഹമ്മേ..)

പക്ഷെ സംഗതി ശ്രീ പറഞ്ഞതുപോലെ ഒരു ഗതികേട് തന്നെയാണ്. ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടിന്റെ മേലങ്കി മലയാളത്തിലെ നിരൂപണലോകം തന്നെ ചാര്‍ത്തിക്കൊടുത്തതാണ് സിജിയൊഴികെ ലേഖനത്തില്‍ പറയുന്ന കഥാകാരികള്‍ക്ക്. അവരെ പെണ്ണെഴുത്തിന്റെ കൂട്ടില്‍ നിന്നിറക്കി “പശുവും തെങ്ങും. മേലെ നീലാകാശവും, പറവകളും, കറവക്കാരനും ഒക്കെ അടങ്ങിയ സമസ്തവും” ഉള്ള ഒരു കാഴ്ച്ചപ്പാടിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിനിടയില്‍ സ്വാഭാവികമായി ഉണ്ടാകാന്‍ ഇടയുള്ള ഒരു ഗതികേടാണത്.

അതിനു കാരണം ഫെമിനിസം എന്നുവിളിക്കപ്പെടുന്ന ‘ലൂസ് എന്റിറ്റി’ ആണ്. ഒന്നും രണ്ടും തലമുറകളിലെ ഫെമിനിസ്റ്റുകള്‍ ഉപയോഗിച്ച സങ്കല്പങ്ങളോ വിശകലനരീതികളോ അല്ല മൂന്നാം വേവിലെ ഫെമിനിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. മൂന്നാം തലമുറ എഴുത്തിലെ നല്ലൊരുപങ്കും ആദ്യരണ്ട് തലമുറയ്ക്കുള്ള വിമര്‍ശനം ആയിരുന്നു. മുന്നാം തലമുറക്കാരോട് ആശയപരമായി സഹയാത്രചെയ്യാന്‍ ആഗ്രഹമുള്ള എന്നെപ്പോലെയുള്ളവരുടെ പ്രശ്നമാണ് വിഭാഗീയതയില്‍ ഊന്നിയ ആദ്യരണ്ട് തലമുറയിലെ ആശയങ്ങളോട് കലഹിക്കുക എന്നത്. വെള്ളെഴുത്ത് പറഞ്ഞ നിഴല്‍ യുദ്ധം തന്നെ.

പക്ഷെ ഒരു ലേഖനത്തിന്റെ തുടക്കത്തിനും ഒടുക്കത്തിനും യോജിക്കാത്ത തരത്തില്‍ ഉള്ളില്‍ വാക്കുകള്‍ ശ്രദ്ധയില്ലാതെ ഉപയോഗിക്കുന്നതിന് നിഴല്‍ യുദ്ധം ഒരു മതിയായ കാരണമാണെന്ന് തോന്നുന്നില്ല. അതേ തെറ്റ് ഞാനും വരുത്താറുണ്ട് എന്നും ഓര്‍ക്കുന്നു. കോമ്പിസിഷന്‍ വൈസ് രചന നന്നാകാനുണ്ട് എന്ന് - നമതു പറഞ്ഞതുപോലെ ഹോംവര്‍ക്ക് ചെയ്യാനുണ്ട് എന്ന്- വ്യക്തമാണ്. ശ്രീ മാത്രം അല്ല. ഞാനും. എഴുതിത്തെളിയുമായിരിക്കും അല്ലേ :)

ഇങ്ക്ലൂസീവ് ലാംഗ്വേജിന്റെ പ്രസക്തിയെപ്പറ്റി. ഇക്കാര്യത്തില്‍ എനിക്ക് വെള്ളെഴുത്തിനോട് യോജിപ്പില്ല. ഫെമിനിസം ഒരു അനലിറ്റിക് റ്റൂള്‍ എന്ന നിലയില്‍ പ്രസക്തമാണ്. വിലങ്ങുകളും തടവറകളും ഉണ്ടായിവന്ന ചിലസാഹചര്യങ്ങളെക്കുറിച്ച് ഗൌരവമായ ബോധ്യങ്ങള്‍ തരുന്നുണ്ട്. ക്രിയേറ്റീവ് റ്റൂള്‍ എന്നനിലയില്‍ അത് ഒരു എഴുത്തുകാരന്റെയും എഴുത്തുകാരിയുടേയും ബാധ്യത ആവേണ്ടതില്ല എന്ന കാഴ്ചപ്പാടാണ് എന്റേത്. ബാധ്യത ആയി എടുക്കുന്നവര്‍ ഉണ്ടാവാം: ആക്റ്റിവിസം എന്ന നിലയില്‍ അതിന് അതിന്റേതായ വിലയുണ്ട്- ഇല്ലെന്നല്ല. പക്ഷെ അത് സാര്‍വത്രികമായ ഒരു ബാധ്യത അല്ല. പൊതു ഉപയോഗത്തിലുള്ള -- പേട്രിയാര്‍ക്കമൂല്യ സംവിധാനത്തില്‍ രൂപപ്പെട്ട- ഭാഷ ഉപയോഗിച്ചുകൊണ്ടുതന്നെ അതിന്റെ ഉള്ളടക്ക സൂചനകളില്‍ മാറ്റം വരുത്താനാവും. പ്രശ്നം ബോധ്യങ്ങളുടേതാണ്; വാക്കുകളുടെ രൂപഭേദങ്ങളുടേതല്ല. :)

ഗുപ്തന്‍ said...

പിന്നെ ‘പശുവിനെ തെങ്ങില്‍ കെട്ടുന്നതിനെ’യും ‘ഹാഫ് ബോയില്‍ഡിനെ’യും കുറിച്ച്:

ശ്രീയുടെ കുറിപ്പിന് ലിമിറ്റഡ് ആയ ഒരു പെഴ്പെക്റ്റീവ് ഉണ്ടെന്ന് ശ്രദ്ധിക്കാത്തതെന്തേ രണ്ടുപേരും?

പരാമര്‍ശിച്ച കഥകളെക്കുറിച്ച് സമ്പൂര്‍ണമായ ഒരു പഠനം ആയിരുന്നില്ല ശ്രീയുടെ ഉദ്ദേശ്യം. മൂന്നാം തലമുറയിലെ ലിബറല്‍ ഫെമിനിസം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പുതിയ സ്തീപക്ഷത്തോടാണ് ആ സമാഹാരത്തിലെ എഴുത്തുകാരോടോപ്പം സിജിയുടെ കഥകളും ചേര്‍ന്നു നില്‍ക്കുന്നത് എന്ന ഒരൊറ്റ പോയിന്റേ ഉണ്ടായിരുന്നുള്ളൂ ഈ കുറിപ്പില്‍.

വെള്ളെഴുത്തു ചൂണ്ടിക്കാണിച്ചതുപോലെ പദാവലിയുടെ പ്രശ്നത്തില്‍ വീഴ്ച പറ്റിയതൊഴിച്ചാല്‍ പറയാനുള്ളത് ഭംഗിയായി പറയുന്നുണ്ട് ശ്രീ എന്നാണ് എനിക്ക് തോന്നിയത്.

കുഴിച്ചെടുക്കുക എന്നതുകൊണ്ട് കഥക്കുള്ളില്‍ കുഴിക്കുക അല്ല ഉദ്ധേശിച്ചത്- റിയലി. ഓണലൈന്‍ രചനകളില്‍ ശ്രദ്ധിക്കാതെ പോകുന്നവ കണ്ടെത്തുക എന്നതാണ്. ബ്ലൊഗില്‍ കുഴിച്ച് കഥയെടുക്കുക എന്നും പറയാം.

അതിന്റെ അര്‍ത്ഥം എഴുത്ത് ഗൌരവമുള്ളതാക്കുക എന്ന ബാധ്യതയില്‍ നിന്ന് ഒഴിയുകയല്ല. പരിമിതികളില്‍ നിന്ന് ഒരു തുടക്കം എന്ന നിലയില്‍ -പുതുക്കക്കാരുടെ കൈക്കുറ്റപ്പാടുകള്‍ എന്ന നിലയില്‍- വായിക്കുകയും വിമര്‍ശിക്കുകയും നിങ്ങളുടെ നിരീക്ഷണങ്ങള്‍ കൊണ്ട് സഹായിക്കുകയും ചെയ്യുക.

ബ്ലോഗ് എഴുത്ത് ഒരുതരത്തില്‍ സഹകര്‍തൃത്വം -പങ്കെഴുത്ത്- കൂടിയാണെന്ന് ഓര്‍ക്കുമല്ലോ :)

ഗുപ്തന്‍ said...

ഓടുന്നതിനു മുന്നേ :

കാര്യമിതൊക്കെ ആണെങ്കിലും ഈ ലേഖനം എഴുതിയത് ഒരു ‘പുരുഷന്‍‘ ആണോ എന്ന സംശയം എനിക്കും ഉണ്ട് ഹഹഹ :)))

namath said...

ഹാഫ് ബോയില്‍ഡ് ശ്രീയെക്കുറിച്ചല്ല. :-) അതിനും മാത്രമുള്ള പരിചയമൊന്നും ശ്രീയുമായിട്ടില്ല.

:-) :-) :-) :-)

ഗുപ്തന്‍ said...

ഹഹഹ എനിക്കിട്ടായിരുന്നല്ലേ... ഇന്നലെ രണ്ടുബിയര്‍ കൂടുതല്‍ കഴിച്ചിട്ടാണ് പോസ്റ്റ് ഇങ്ങനെ ആയിപ്പോയത് എന്നൊക്കെ ഒരു കാരണം എക്സ്ക്യൂസ് ആയി ഇടാല്‍ എല്ലാര്‍ക്കും വകുപ്പുണ്ടേ.. യേത് ?? ;)

sree said...

ഹെന്റീശ്വരാ..ഇതിപ്പോ ഞാന്‍ പോസ്റ്റില്‍ പറഞ്ഞതിലും കൂടുതല്‍ മനു കമ്മെന്റില്‍ പറഞ്ഞല്ലോ!!

ബൈ ദ വേ..എനിക്കും സംശയം? ഞാന്‍ ആരാ?

ഗുപ്തന്‍ said...

എന്റമ്മ എനിക്കിരട്ടയായി പെറ്റ ഒരു കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ചങ്ങാടത്തില്‍ വച്ച് ആറ്റില്‍ ഒഴുക്കി എന്ന് കേട്ടിട്ടുണ്ട്... ശ്രീയുടെ വീടെവിടെയാ‍ാ‍ാ :-s :-s ??

Inji Pennu said...

>>അവിടെ ന്‍ എന്നോ ള്‍ എന്നോ ഉപയോഗിക്കുന്നത് >>ഒരു വിഷയമേ ആവുകയില്ല എന്നാണ് എന്റെ >>നിരീക്ഷണം.

ശ്രീ പറഞ്ഞതുപോലെ അതു യുട്ടോപ്പ്യന്‍ ചിന്താഗതിയാണെങ്കിലും ഇപ്പോഴുള്ള കാലഘട്ടത്തില്‍ അങ്ങിനെ വേണ്ടേ ശ്രീ? നല്ല ഒരു നാളേയ്ക്ക് കാത്തിരുന്നാല്‍ മാത്രം പോരല്ലോ.
പതിവായി ഉപയോഗിച്ചു പോകുന്നതുകൊണ്ട് ഭാഷയില്‍ നിന്നു തുടങ്ങുന്ന ഒരു മേല്‍ക്കോയ്മ പോലും ഒരുപാട് ആഫ്ടര്‍ എഫക്റ്റ്സ് ഉണ്ടാക്കുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍. ചിക് ലിറ്റ് എന്ന് ഇംഗ്ലീഷില്‍ ഉള്ളതിനെ പെണ്ണെഴുത്ത് എന്ന് മലയാളത്തില്‍ ഉപയോഗിക്കുന്നത് ഇതുപോലെ ഉപയോഗിച്ചു തഴമ്പിച്ച പദപ്രയോഗങ്ങള്‍ മൂലമാവും. പെണ്ണെഴുത്ത് എന്നാല്‍ വിമന്‍സ് ലിറ്ററേച്ചര്‍ എന്ന് തിരുത്തപ്പെടണം ആറ്റിറ്റ്യൂഡിലും വായനയിലും.

Siji vyloppilly said...

'ഈ ഇളമുറക്കാരികള്‍ സ്ത്രീ എഴുത്തുതുകാര്‍ക്കുള്ള ചില ഇന്‍ഹിബിഷന്‍സ്‌ ധൈര്യപൂര്‍വം മറികടക്കുന്നുണ്ടുവെങ്കിലും (ശ്രീ പറഞ്ഞതു പോലെ ) ഇവരാരും തന്നെ എച്ചികാനത്തെയും സുഭാഷ്‌ ചന്ദ്രനെയും പോലെ അമ്പരപ്പികുന്ന ജീവിത വൈവിധ്യങ്ങളിലെക്കു പ്രവേശിക്കുന്നില്ല എന്നൊരു നിരീക്ഷണം കണ്ടിരുന്നു'...

പ്രിയംവദേച്ചിയുടെ കമന്റിലെ അവസാന വരികള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നാണെന്ന് തോന്നുന്നു.
വിശദമായ വായനകള്‍ വേണ്ടിവരുന്ന വിഷയമായതുകൊണ്ട്‌'അക്ഷരത്തെറ്റിലെ' മറ്റൊരു പോസ്റ്റിലൂടെ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും പോസ്റ്റിലൂടെ പിന്നീട്‌ വിശദമായി ചര്‍ച്ച ചെയ്യാം അല്ലെ?

un said...

നമത്,
ഇപ്പോഴാണ് കമന്റ് ശ്രദ്ധിച്ചത്.ഞാന്‍ ഫിക്ഷന്‍ അധികമൊന്നും വായിക്കാറില്ല ഈയിടെയായി. ഇപ്പോള്‍ അല്പമെങ്കിലും ഫിക്ഷന്‍ വായിച്ചു തുടങ്ങിയത് ബ്ലോഗിലാണ്. താങ്കളുടെയും വെള്ളെഴുത്ത്, ഗുപ്തന്‍,സ്വാളോ തുടങ്ങിയവരുടെ ചര്‍ച്ചകളും മറ്റും ദൂരെ നിന്നാണ് പലപ്പോഴും ശ്രദ്ധിക്കാറ്. അതാണിഷ്ടവും. പിന്നെ ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നത് ഒരു റെസ്പോണ്‍സിബിലിറ്റിയാണെന്ന് താങ്കള്‍ തന്നെ സൂചിപ്പിച്ചിരുന്നല്ലോ? ഇപ്പോള്‍ തന്നെ കണ്ടില്ലേ, മറുപടി പറയാന്‍ രണ്ടു ദിവസമെടുത്തു. അല്ലാതെ വിനയം കൊണ്ടൊന്നുമല്ല അങ്ങനെ പറഞ്ഞത്. :)

un said...

നമത്,
പേരക്ക പ്രയോഗം മടുത്തു. ഇത് പുതിയ അവതാരം :)

ഗുപ്തന്‍ said...

ഹഹ ഉന്മേഷേ സനാമി ആയി അല്ലേ.. സനാമി ആയാലും സുനാമി ആയിരിക്കണം.. അദാണ് പോയിന്റ്...

ഡാലി said...

ശ്രീ, ഉട്ടോപിയന്‍ ആണ് എന്ന് തിരിച്ചറിയുകയും അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന ആശയങ്ങളോട് എനിക്ക് വലിയ യോജിപ്പില്ല. ഒരുസ്റ്റെപ്പെങ്കില്‍ ഒരു സ്റ്റെപ്പ് നടപ്പാക്കാന്‍ കഴിയുന്ന ആശയങ്ങളെ മനസ്സിലെടുക്കാറുള്ളൂ.

ആ തരത്തില്‍ എന്റെ രാഷ്ട്രീയം സ്ത്രീയും പുരുഷനും തുല്യരാണു എന്നാല്‍ സമന്മാരല്ല എന്നതാണു. സ്ത്രീയെന്ന വ്യക്തിയെ പുരുഷ്യനും പുരുഷന്‍ എന്ന വ്യക്തിയെ സ്ത്രീയും അതിന്റെ എല്ലാ വ്യത്യസ്തകളോടും കൂടി അംഗീകരിക്കുക. അല്ലാതെ സ്തീയില്ല പുരുഷനില്ല വ്യക്തിമാത്രം എന്ന നപുംസകാവസ്ഥയല്ല. ഒരുപക്ഷേ "ഒരു വ്യക്തിയേയും ഒരു ഐഡിയോളജിക്കും പ്രതിനിധീകരിക്കാന്‍ കഴിയില്ല എന്നാണ് " എന്ന് പറയുന്ന ശ്രീയും ഒരോ വ്യ്യക്തിയും ഒരോ രാജ്യമാണു (വ്യതസ്ഥരാണു) എന്ന് പ്രഖ്യാപിക്കുകയാണു. ഇതെല്ലാം ഇസങ്ങളില്‍ നിന്നു പുറത്തുകടക്കാനുള്ള വ്യഗ്രതയില്‍ ഉണ്ടാകുന്ന തള്ളിപറയലുകളാണ്. എന്നാല്‍ ലിബലറിസവും ഇന്‍ഡിവിജവലിസവും ഇസങ്ങളാണ് എന്ന തിരിച്ചറിവ് വരുമ്പോള്‍ ഉട്ടോപ്യയില്‍ നിന്ന് മടങ്ങികൊള്ളും. പറഞ്ഞ് വരുന്നത് ഒരു സ്റ്റെപ്പിന്റെ പോലും വ്യത്യാസം ഇല്ലെന്നാണു. ഞാന്‍ സമൂഹത്തിലേയ്ക്ക് തിരിഞ്ഞ് നില്‍ക്കുമ്പോല്‍ (അഭിമുഖികരിക്കുമ്പോള്‍) ശ്രീ ശ്രീയിലേയ്ക്കു തന്നെ തിരിഞ്ഞു നില്‍ക്കുന്നു (അഭിമുഖീകരിക്കുന്നു) എന്നൊരു വ്യത്യാസമെ ഞാന്‍ കാണുന്നുള്ളൂ. പിന്നെ ഇരുന്നീട്ടു കാലുനീട്ടുക എന്നതാനു എന്റെ രീതി.

വ്യക്തികള്‍ വ്യതസ്തരാവുകയും വ്യതസ്തരായ വ്യക്തികള്‍ക്ക് ചില പൊതുഘടകങ്ങല്‍ ഉണ്ടാവുകയും ചെയുമ്പോഴാണു ഒരു ഗ്രൂപ്പ് ഉണ്ടാകുന്നത്. അത്തരത്തില്‍ ഒരു ഗ്രൂപ്പ് ആണു സ്ത്രീയും. അത്തരത്തിലെ ഒരു ഗ്രൂപ്പ് അംഗീകരിക്കാത്ത നിങ്ങല്‍ക്കെങ്ങനെ കഥയുടെ പേരില്‍ ഒരു ഗ്രൂപ്പാവാന്‍ സാധിക്കുന്നു. പണ്ട് ചോദിച്ച ചൊദ്യമേ ഗുപതനോട് ചൊദിക്കാനുള്ളൂ. അവശ വ്യക്തിയില്‍ അവശതയ്ക്കണോ വ്യക്തിക്കാണോ പ്രാധാന്യം എന്ന്.

സിജിയുടെ കഥ മാറാന്‍ നിര്‍ബന്ധിതയാവുന്ന ഒരു സ്ത്രീയുടെ സംഘര്‍ഷാവസ്ഥ നിറഞ്ഞ മനസ്സ് എന്നും ഒറ്റ വാചകത്തില്‍ വായിക്കാം. ആ സംഘര്‍ഷാവസ്ഥ എന്ത് എന്നൊന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ വലിയ തെറ്റില്ല.

പശുവിനെ പിടിച്ച് തെങ്ങില്‍ കെട്ടിയെന്ന പ്രയോഗം അല്‍പ്പം ഈര്‍ഷ്യയുണ്ടക്കി ഗുപ്തനും, ശ്രീയ്ക്കുംമെന്നു തോന്നുന്നു. ചിലപ്പോള്‍ തോന്നലായിരിക്കും, എന്നലും തോന്നിയ സ്ഥിതിയ്ക്ക്.

ബ്ലോഗിന്റെ റ്റൈറ്റിലില്‍ നിന്നും പോസ്റ്റിന്റെ റ്റൈറ്റിലില്‍ നിന്നും കഥയെ കുറിച്ചാണ് ഇവിടെ ഉണ്ടാവുക എന്ന ധാരണയാണു കിട്ടിയത്. ഗുപതന്‍ പറഞ്ഞതാണ് പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ കൂടിയും 7 പാരഗ്രാഫുള്ളൊരു പോസ്റ്റില്‍ ആദ്യ മൂന്ന് പാര തെങ്ങിനെ കുറിച്ചല്ലേ :). പിന്നത്തെ പാര നാലു കഥകളെ കൂറിച്ച്, പിന്നെത്തെ പാര സിജിയുടെ പരാമര്‍ശിച്ച കഥയെകുറിച്ച്, ആറാം പാര സിജിയുടെ മറ്റ് കഥകളെ കുറിച്ച്, ഏഴാം പാര അത് ഇത്. ഇതിനെയാണെന്ന് തോന്നുന്നു ഞങളുടെ നാട്ടില്‍ പശുവിനെ തെങ്ങില്‍ കെട്ടുക എന്ന് പറയുക. :) ഈ ബ്ലോഗില്‍ എഴുതുന്ന ആരും തന്നെ എന്റെ നോട്ടത്തില്‍ തുടക്കാരന്റെ കൈകുറ്റപ്പടുകള്‍ എന്ന എക്സ്യൂസിനര്‍ഹരല്ല.

മുട്ടനോഫ്:
ബ്ലോഗ് എഴുത്ത് ഒരുതരത്തില്‍ സഹകര്‍തൃത്വം -പങ്കെഴുത്ത്- കൂടിയാണെന്ന് ഓര്‍ക്കുമല്ലോ :)
ഉവ്വാ, എല്ലാവരും ഒരോ രാജ്യങ്ങളും പിന്നെ ദ്വീപുകളുമാണ് മാഷേ :)

sree said...

എന്റെ പോസ്റ്റ് ഇത്രേം ചിന്ത അര്‍ഹിക്കുന്നു എന്നു തോന്നിയ വെള്ളെഴുത്തു മാഷിനും, നമതുവിനും, ഡാലിക്കും, ഇഞ്ചിക്കും, പ്രിയംവദചേച്ചിക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല :(
എഴുത്തിലും വായനയിലും തീര്‍ത്തും തുടക്കക്കാരിതന്നെയാണ് ഞാന്‍. ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന നിങ്ങളുടെയൊക്കെ ക്മ്മെന്റുകള്‍ ആണ് പോസ്റ്റിന്റെ ജീവന്‍!

ഡാലിക്കാണ് എന്റെ മറുപടി. മറ്റുള്ളവരോടൊക്കെ ഉള്ള ഉത്തരങ്ങളും ഇതിലുണ്ടാകുമായിരിക്കും. ലേബലുകളെക്കുറിച്ചും റ്റെര്‍മിനോളജിയെക്കുറിച്ചും മാഷു പറഞ്ഞതിനും ഗൃഹപാഠത്തെക്കുറിച്ച് നമതു പറഞ്ഞതിനും മനു ഇട്ട മറുപടി തന്നെയാണ് എന്റെയും. അതിലും ഭംഗിയായി എനിക്കതു പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല :)പ്രിയംവദേച്ചി ഉയര്‍ത്തിയ സംശയം ചര്‍ച്ചചെയ്യേണ്ട ഉത്തരാവാദിത്വം സിജി ഏറ്റെടുത്തിട്ടുണ്ടല്ലൊ;)

ഓരോരുത്തരും ദ്വീപുകള്‍ ആവുന്ന അവസ്ഥയല്ല ഡാലി ഞാന്‍ ഉദ്ധേശിച്ചത്. ഇന്‍ഡിവിജുവലിസം എന്ന് ഞാന്‍ എവിടേം പറഞ്ഞില്ലല്ലൊ. അത്തരം ലേബലുകളോട് തന്നെ ഭയം കലര്‍ന്ന വിരക്തിയാണ് എനിക്ക്. (വെള്ളെഴൂത്തു മാഷ്, ക്ഷമിക്കണെ, തെറ്റായ ഇന്‍സൈറ്റ് ആവാം) യുറ്റോപ്പിയ എന്നു പറഞ്ഞത് സങ്കല്‍പ്പം എന്ന നിലക്കാണ്. സ്വപ്നങ്ങള്‍ പ്രാക്റ്റിക്കലാണൊ എന്ന് ആരും അന്വേഷിക്കാറില്ലല്ലൊ. പക്ഷെ എല്ലാ ആശയങ്ങളുടെയും തുടക്കം ഇമ്പ്രാക്റ്റിക്കല്‍ ആയ ഒരോ സ്വപ്പ്നങ്ങളായിരുന്നിരിക്കണം. ഡാലിയുടെ സ്റ്റാന്റ് എനിക്ക് മനസ്സിലാവുന്നത് എന്റെ ഉള്ളില്‍ അതിനോട് രമ്യത ഉള്ളതു കൊണ്ടായിരിക്കണമല്ലോ. വ്യത്യസ്തരായവരുടെ പൊതുഘടങ്ങള്‍ ഒന്നിക്കുന്നത് നല്ലതാണ് (ഈ കഥക്കൂട്ട് പോലെ തന്നെ). പക്ഷെ അവരുടെ ഉള്ളിലുള്ള വ്യത്യസ്തതക്കും ഗ്രൂപ്പില്‍ ഇടമുണ്ടാവണം എന്നു മാത്രം. പലപ്പോഴും ഗ്രൂപ്പുകള്‍ ദ്വീപുകളായി തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ തങ്ങളെയൊക്കെ ഉള്‍ക്കൊള്ളുന്ന വലിയ കടല്‍ അവര്‍ കാണുന്നില്ല എന്ന് തോന്നിപ്പോവാറില്ലെ?
വ്യക്തിബോധം തന്നിലേക്കുള്ള തിരിഞ്ഞുനില്‍പ്പല്ല, തന്നിലൂടെ ലോകത്തെ കാണുക എന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് സ്ത്രീയും പുരുഷനും അല്ലാത്ത അവസ്ഥയല്ല. സ്ത്രിയിലും പുരുഷനിലും ഉള്ള അവസ്ഥയാണ്.ഒരു വ്യക്തിയും മറ്റൊരാള്‍ക്കു സമനല്ല എന്ന എന്റെ നിലപാട് ഇരുന്നിട്ട് കാല്‍ നീട്ടലുമല്ല. അസംഖ്യം ഐഡന്റിറ്റികള്‍ ഉള്‍പ്പെടുന്ന
എന്നിലേക്കുള്ള വളര്‍ച്ചയായിട്ടേ ഞാന്‍ അതിനെ കാണുന്നുള്ളു. എന്നെ അങ്ങിനെ കാണാന്‍ കഴിഞ്ഞാല്‍ മറ്റൊരുവനെയും അങ്ങിനെകാണാന്‍ ഒരളവുവരെ എനിക്ക് കഴിയും എന്നാണ് വിശ്വാസം.അവശവ്യക്തിയില്‍ എന്തിനാണ് പ്രാധാന്യം എന്ന് ഇനി ഞാന്‍ പറയണ്ടല്ലൊ.

സിജിയുടെ കഥ ഞാന്‍ ആഴത്തില്‍ വായിച്ചതാണ്. പാരഗ്രാഫുകളുടെ ലെങ്ത്തു നോക്കി അതിനോട് ജസ്റ്റിസ് ചെയ്തുവോ എന്നു ചോദിക്കുന്നതില്‍ കാര്യമുണ്ടോ? വീണ്ടും ഡാലി പശുവിലും തെങ്ങിലും കുരുങ്ങിക്കിടക്കുന്നു :(

വ്യക്തികള്‍ സ്വയം വേലി കെട്ടി രമ്യതയില്‍ ഇരിക്കുന്നതല്ലെ ഗ്രൂപ്പായും മാസ്സായും അവരിലെ മനുഷ്യപ്പാതി കാണാതെപ്പോകുന്നതിലും നല്ലത് എന്ന് ദാമ്പത്യത്തില്‍ തുടങ്ങി സമൂഹത്തിലും,ചരിത്രത്തിലും, മതത്തിലും ഭാഷയിലും വരെ നടന്നുകൊണ്ടിരിക്കുന്ന യുക്തിരഹിതമായ കടിപിടി കാണുമ്പോള്‍ സ്വയം ചോദിച്ചുപോകുന്നതാണ്. ഇതും കഥാവായനയും തമ്മില്‍ എന്തു ബന്ധം എന്നു ചോദിക്കരുതേ ആരും! ഇതൊക്കെതന്നെയല്ലെ കഥ.

Siji vyloppilly said...

സ്ത്രീയെന്ന വ്യക്തിയെ പുരുഷ്യനും പുരുഷന്‍ എന്ന വ്യക്തിയെ സ്ത്രീയും അതിന്റെ എല്ലാ വ്യത്യസ്തകളോടും കൂടി അംഗീകരിക്കുക.

അതുതന്നെയല്ലേ ഫെമിനിസം എന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരും അതെല്ലാത്തതില്‍ ഉള്‍പ്പെടുന്നവരും പറയുവാനായ്‌ ശ്രമിക്കുന്നത്‌?

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എഴുതുന്നത്‌ ജീവിതത്തിന്റെപ്രശ്നങ്ങളാണ്‌ അതില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടാം.
ഒരു വ്യക്തി എന്ന നിലയില്‍ എന്നെ വേദനിപ്പിക്കുകയും, അസ്വസ്ഥയാക്കുകയും ചെയ്യുന്നതെന്തും എനിക്ക്‌ കഥക്ക്‌ വിഷയങ്ങളാണ്‌.
'പൂതപ്പാട്ട്‌' പ്രവാസ ജീവിതം തിരഞ്ഞെടുത്ത ഒരു വ്യക്തിയുടെ അന്തസംഘര്‍ഷത്തെ അടിസ്ഥാനമാക്കി എഴുതിയ കഥയാണ്‌. വേറെ 2 രീതിയിലൂടെ ആ കഥ ഞാന്‍ എഴുതി നോക്കുകയും പിന്നീട്‌ അവിചാരിതമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്‌' കഥയിലൂടെ ഉപയോഗിക്കുന്നതിന്റെ ഊചിത്യത്തെപ്പറ്റി ചിന്തിക്കുകയും ചെയ്തപ്പോള്‍ കഥ ഇങ്ങനെ എഴുതിത്തീര്‍ത്തു.

എഴുത്തിന്റെ കാര്യത്തില്‍ ഇസങ്ങളില്‍ നിന്നും പുറത്തുകടക്കാനുള്ള വ്യഗ്രത, അത്‌ എഴുത്തിന്റെ സ്വാതന്ത്ര്യത്തിനു മേല്‍ കടിഞ്ഞാണിടുമ്പോള്‍ ഉണ്ടാകുന്ന രോഷത്തില്‍ നിന്നുണ്ടാകുന്നതാണ്‌. എല്ലാ ഗ്രൂപ്പുകളും അപ്രത്യക്ഷമാകുന്നത്‌ അവനവന്റെ സ്വാതന്ത്ര്യത്തിനുമേല്‍ മറ്റുള്ളവര്‍ കൈവെക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയില്‍ നിന്നാണല്ലോ അല്ലേ?

ഡാലി said...

അതുതന്നെയല്ലേ ഫെമിനിസം എന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരും അതെല്ലാത്തതില്‍ ഉള്‍പ്പെടുന്നവരും പറയുവാനായ്‌ ശ്രമിക്കുന്നത്‌?

അതേയോ? എങ്കില്‍ നല്ലതാണ്. മൂന്നം തലമുറ ഫെമിനിസം പറയുന്നതത് തന്നെയാണു. എന്നാല്‍ സോ കോള്‍ഡ് ‘വേലി കെട്ടിയ വ്യക്തിത്വിസം‘ പറയാന്‍ ശ്രമിക്കുന്നതാണോ എന്നറിയില്ല. ഈ പോസ്റ്റും കമന്റുകളും ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നത് സ്ത്രീയെയും പുരുഷനേയും സ്ത്രീത്വത്തേയും പുരുഷത്വത്തേയും) വലിച്ചെറിഞ്ഞ് രണ്ടും കൂടി ഒന്നാക്കാനുള്ള ‘വ്യഗ്രത’യാണു. എല്ലാ വ്യക്തികളും സമന്മാരാകുന്ന ഒരു യുട്ടോപിയയില്‍ അങ്ങനെ ആകുന്നതിനും ഞാനും എതിരല്ല. എന്നാന്‍ ആ സ്വര്‍ഗ്ഗരാജ്യം വരാത്തിടത്തോളം എല്ലാവരും തുല്യരാണു സമന്മാരല്ല എന്നതാണ് മുദ്രാവക്യം.

പോസ്റ്റിലുടനീളം സ്ത്രീ നിഴലിക്കുകയും പിന്നീട് സ്ത്രീയില്ല പുരുഷനില്ല വ്യക്തിയേ ഉള്ളൂ എന്ന് പറയുകയും ചെയ്യുന്നതാണ് വിചിത്രമായി തോന്നിയത്. 'പൂതപ്പാട്ട്‌' പ്രവാസ ജീവിതം തിരഞ്ഞെടുത്ത ഒരു വ്യക്തിയുടെ അന്തസംഘര്‍ഷത്തെ അടിസ്ഥാനമാക്കി എഴുതിയ കഥയാണ്‌“ തീര്‍ച്ചയായും അതല്ല എന്ന് ആരെങ്കിലും ഇവിടെ പറഞ്ഞില്ല എന്ന് തോന്നുന്നു. കഥ വായിക്കുന്നത് ഒരു കമന്റിനേക്കാള്‍ ആഴത്തിലായാല്‍ അത് കുറ്റമല്ലെന്ന് തോന്നുന്നു.

‘എല്ലാ ഗ്രൂപ്പുകളും അപ്രത്യക്ഷമാകുന്നത്‌ അവനവന്റെ സ്വാതന്ത്ര്യത്തിനുമേല്‍ മറ്റുള്ളവര്‍ കൈവെക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയില്‍ നിന്നാണല്ലോ അല്ലേ?‘ ഉവ്വോ? എന്നീട്ട് ഗ്രൂപ്പുകള്‍ അപ്രത്യക്ഷമായോ? മനുഷ്യന്‍ സാമൂഹ്യജീവിയായിരിക്കുന്നിടത്തോളം ഗ്രൂപ്പുകളും ഉണ്ടാകും. ഒന്നു പൊളിയുമ്പോള്‍ മറ്റൊന്നു. അതിനിറ്റയ്ക്ക് സ്ത്രീ , പുരുഷന്‍ എന്ന ഗ്രൂപ്പ് പ്രകൃതി തന്നെ ഉണ്ടാക്കിയിട്ടുള്ളതിനാല്‍ അത് പൊളിക്കാനാകില്ലെന്ന് മാത്രം. അതില്ലാതാകുന്ന അന്ന് സ്വര്‍ഗ്ഗരാജ്യം വന്ന്നിരിക്കും.

ശ്രീ, കഥ ആഴത്തില്‍ വായിച്ചില്ല എന്ന് പറഞ്ഞില്ല. എഴുത്തില്‍ വന്നില്ല എന്നേ പറഞ്ഞുള്ളൂ. അതൊരു പ്രശ്നമാകേണ്ട, വിട്ടുകള അല്ലെങ്കില്‍ ക്ഷമീര്. ബാക്കിയുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞതാണ്.

ഗുപ്തന്‍ said...

കഥകള്‍ വായിക്കപ്പെടുന്നത് ലേഖനം വായിക്കപ്പെടുന്നതുപോലെ ഒരു ദാര്‍ശനിക നിലപാടില്‍ നിന്നാവുന്നത് നന്നല്ല എന്ന വെള്ളെഴുത്തിന്റെ സൂചനയ്ക്ക് മികച്ച ഉദാഹരണം ആകുന്നുണ്ട് ഇവിടെ തുടരുന്ന ചര്‍ച്ച.

വെള്ളെഴുത്തിന്റെ സൂചനക്ക് മറുപടിയായി ഫെമിനിസം എന്ന ചട്ടക്കൂട് ഈ എഴുത്തുകാര്‍ എടുത്തണിഞ്ഞതല്ലെന്നും അവരുടെ കഥകള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഫെമിനിസത്തിലെ കാലഹരണപ്പെട്ട ചില നിലപാടുകള്‍ വിമര്‍ശിക്കപ്പെടുന്നത് പലപ്പോഴും നിവൃത്തികേടുകൊണ്ടാണെന്നും ഞാന്‍ പറഞ്ഞിരുന്നു. ആ നിവൃത്തികേട് ശ്രീ തന്നെ സൂചിപ്പിച്ചതുമാണ്.

മുകള്‍പറഞ്ഞ എഴുത്തുകാര്‍ -സിജിയുള്‍പടെ- ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീസ്വത്വം ആദ്യതലമുറ ഫെമിനിസ്റ്റുകളില്‍ എന്നതുപോലെ വിഭാഗീയവും സംഘര്‍ഷോന്മുഖവും അല്ല എന്നും ഫെമിനിസ്റ്റ് എന്ന സബാള്‍ടേണ്‍ കാഴ്ചപ്പാടിനെക്കാള്‍ വിപുലമായ സാമൂഹികതയാണ് ഇവരുടെ എഴുത്തിനുള്ളത് എന്നും ആയിരുന്നു ശ്രീ അവതരിപ്പിച്ച പോയിന്റ്. തെങ്ങും പശുവും മാത്രം ആകാത്ത ഒരു കാന്‍‌വാസ്.

അതു വ്യക്തമായി പറഞ്ഞുകഴിഞ്ഞിട്ടും “ വേര്‍പ്പെടുത്തുന്നത് സ്ത്രീയുടെ മറ്റൊരു മൂല്യചക്രത്തിലേക്കല്ല, വ്യക്തി, മനുഷ്യന്‍ എന്ന നിലക്കുള്ള ഒരു പൂര്‍ണ്ണതയിലേക്ക്.” എന്ന കമന്റില്‍ നിന്ന് ഡാലി ഇന്‍ഡിവിജ്വലിസം വായിച്ചെടുത്തത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്.

ഏതെങ്കിലും ഒരു ഗ്രൂപ്പ് ഐഡന്റിറ്റി വിട്ടാലുടനെ വ്യക്തി എത്തിനില്‍ക്കുന്ന നിലപാടിന്റെ പേര് ഇന്‍ഡിവിജ്വലിസം എന്നാവണം എന്നില്ല എന്ന് തിരിച്ചറിയാനുള്ള വായനയുണ്ട് ഡാലിക്ക്. വ്യക്തി പ്രധാന പോയിന്റ് ഓഫ് റെഫറന്‍സ് ആകുന്ന എല്ലാ ജീവിതവീക്ഷണവും ഇന്‍ഡിവിജ്വലിസം എന്ന ലേബലില്‍ ഒതുങ്ങില്ല.

“പോസ്റ്റിലുടനീളം സ്ത്രീ നിഴലിക്കുകയും പിന്നീട് സ്ത്രീയില്ല പുരുഷനില്ല വ്യക്തിയേ ഉള്ളൂ എന്ന് പറയുകയും ചെയ്യുന്നത്” വളരെ വിചിത്രമാവാനുള്ള കാരണം അങ്ങനെ ആരും പറഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്. “വ്യക്തിബോധം തന്നിലേക്കുള്ള തിരിഞ്ഞുനില്‍പ്പല്ല, തന്നിലൂടെ ലോകത്തെ കാണുക
എന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് സ്ത്രീയും പുരുഷനും അല്ലാത്ത അവസ്ഥയല്ല. സ്ത്രിയിലും പുരുഷനിലും ഉള്ള അവസ്ഥയാണ്
(ശ്രീയുടെ കമന്റ്; പോസ്റ്റില്‍ വ്യക്തി എന്ന പ്രയോഗം ഇല്ല).” എന്നു പറയുന്നതിന് ‘ഞങ്ങളുടെ നാട്ടില്‍’ ഉള്ള അര്‍ത്ഥം അതല്ല. :).

സ്ത്രീയും പുരുഷനും ‘സമരാണ്’ (സമന്മാര്‍ എന്ന് ഡാലി എഴുതിയതിലെ പുരുഷാധിപത്യം കളഞ്ഞതാണേ :)) എന്നോ ആണും പെണ്ണും ഒന്നാണെന്നോ പോസ്റ്റിലോ (സ്തീനിഴലിക്കുന്ന പോസ്റ്റ്!) കമന്റിലോ ആരാണ് പറഞ്ഞതെന്നുകൂടി പറഞ്ഞാല്‍ എളുപ്പമുണ്ട്. പുരുഷന്‍ സ്ഥിരം വേട്ടക്കാരനും സ്ത്രീ സ്ഥിരം ഇരയും എന്ന പഴഞ്ചന്‍ സ്ത്രീവാദത്തില്‍നിന്ന് പുറത്തുകടക്കാനുള്ള വഴി ഇന്നത്തെ സാമൂഹ്യാവസ്ഥ പുരുഷനിര്‍മിതമാണെങ്കിലും അതിലേക്കുള്ള ഉത്തരവാദിത്വം കൂട്ടുത്തരവാദിത്വമാണെന്ന് അംഗീകരിക്കുകയാണെന്നേ ശ്രീ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളൂ. എല്ലാവരും ‘സമര്‍’ ആണെന്നോ ഒന്നാണെന്നോ ഒരു പോലെ ആണെന്നോ ആരും വാദിച്ചില്ലല്ലോ.

പിന്നെ കഥവായിക്കുന്നത് കമന്റിനെക്കാളും ആഴത്തിലാവണം. അത് കറക്റ്റ്. പക്ഷെ ആഴം എന്നുപറഞ്ഞാ‍ല്‍ നീളവും വീതിയും ആണെന്നത് പുതിയ ആശയമാണ് :)

പൂതപ്പാട്ട് എന്ന കഥയുടെ വിശകലനം അല്ല ഈ കുറിപ്പ് എന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും പിന്നെ പാരഗ്രാഫ് എണ്ണി ആ പോയിന്റ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് തമാശയായിട്ടേ തോന്നിയുള്ളൂ. "ബ്ലോഗിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയുടെ രണ്ടുകഥകള്‍ക്കൊപ്പം ഈ പുതിയ വിരുന്നൊന്ന് രസിച്ചുനോക്കുകയാണ് ഇവിടെ". എന്ന് ലേഖനത്തില്‍ ശ്രീ. ആ പുസ്തകത്തിലെ കഥകളോട് സിജിയുടെ രണ്ടുകഥകളെ തട്ടിച്ചു നോക്കാനേ ആഗ്രഹിച്ചിരുന്നുള്ളൂ എന്ന് വ്യക്തം. ലേഖനം കുറേക്കൂടി വിശദമായിരുന്നെങ്കില്‍ നന്നായിരുന്നേനേ. പക്ഷെ അതിന്റെ അര്‍ത്ഥം ഈ കുറിപ്പ് വെറും കമന്‍റ് ആയിപ്പോയെന്നല്ല.

ആ കഥയെക്കുറിച്ച് എഴുതാന്‍ ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞല്ലോ. ഇനിയാണെങ്കിലും ആകാവുന്നതേയുള്ളൂ.

പിന്നെ ഒരു തെങ്ങ് തേങ്ങാ എന്നൊക്കെ കേട്ടാല്‍ ഈര്‍ഷ്യതോന്നാന്‍ ഞാനെന്താ പിണറായിവിജയനാണോ സഖാവേ?

Inji Pennu said...

ചര്‍ച്ചകള്‍ പോകുന്നതു കണ്ടിട്ട് ഒരു ഓഫടിക്കാന്‍ തോന്നുന്നു: വെറുതെ ഒരു ഓഫ് :

എം.സി എന്ന് ഒരു പുരുഷന്‍ എന്തൊരു ഗര്‍വ്വോടെയാണ് പറയുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അതേസമയം ഫെമിനിസ്റ്റ് എന്ന ലേബലില്‍ നിന്ന് പോലും സ്ത്രീകള്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നതും? ശ്രദ്ധിക്കുക എഫ്.സി എന്ന ലേബലില്‍ നിന്നല്ല. പുരുഷനാവണ്ട പക്ഷെ പുരുഷനൊപ്പം ഒരേ ലെവലില്‍ ഒരു മനുഷ്യനു സമത്വം വേണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകളെപ്പോലും എഫ്.സി ആയി മുദ്രചാര്‍ത്തി രണ്ട് തരം സ്ത്രീകളെ സൃഷ്ടിക്കുന്ന നല്ല ഡിവൈഡ് ആന്റ് റൂള്‍ തന്ത്രങ്ങള്‍, അതേ സമയം അതേ നാവ് കൊണ്ട് ഞാനൊരു ഹ്യൂമനിസ്റ്റ് എന്നൊരു സ്ത്രീ ഗര്‍വ്വോടെ പറയാറുമുണ്ട്. എന്തേ സ്ത്രീ ഹൂമണ്‍ അല്ലേ? അല്ലെങ്കില്‍ ഒരു ഫെമിനിസ്റ്റ് മറ്റുള്ള ആദര്‍ശങ്ങളില്‍ തല്‍പ്പരയല്ലേ? ഹ്യൂമനിസം തുടങ്ങുന്നത് downtrodden ആളുകളില്‍ നിന്നല്ലേ?

ഞാന്‍ എന്റെ നാലു ചുമരില്‍ സുരക്ഷിതയായിരിക്കുന്നിടത്തോളം കാലം, എനിക്ക്
'വ്യക്തികള്‍' മാത്രം മതി സ്ത്രീയില്ല പുരുഷനില്ല എന്ന് പറയുന്നതിലെ നിസ്സംഗത എന്ത് മാത്രം ആപല്‍ക്കരമാണ് എന്ന് ഞാന്‍ ചിന്തിച്ചുപോവുന്നു.

ഗുപ്തന്‍ said...

റ്റെസ്റ്റ് ഇഗ്നോര്‍ ദിസ് കമന്റ്

സുനീഷ് said...

ഒരു സംശയം; തമാശയായി എടുത്താല്‍ മതി. മലയാള ഭാഷ ആണോ പെണ്ണോ?

സുനീഷ് said...

പറയാന്‍ മറന്നു പോയി; നല്ല സംരംഭം(ശ്ശെഡാ സംരംഭം എന്നെഴുതിയതു കറക്ട് അല്ലെ?).

ഗുപ്തന്‍ said...

അല്ല സുനീഷേ..സംഭാരം എന്നാണ് :))

മോര് ...വെള്ളം...ഉപ്പ് ....മുളക്...

ഡാലി said...

വെള്ളെഴുത്ത് പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സംഭവിച്ചു എന്ന് പോസ്റ്റ് നോക്കിയാല്‍ തന്നെ മനസ്സിലാവും. എന്തുകൊണ്ടാണ് ചര്‍ച്ച യാതൊരു തരത്തിലും കഥയിലോ ചുരുങ്ങിയപക്ഷം കഥാകാരികളിലോ കേന്ദ്രീകരിക്കാന്‍ ചര്‍ച്ച നയിച്ചവര്‍ക്ക് പോലും കഴിയാതെ പോയത്? ശരിയായി ഫോമുലേറ്റ് ചെയ്യാതിരുന്ന പോസ്റ്റ് തന്നെ. അതിനെ വിമശിക്കുമ്പോള്‍ പിണറായി ആണോ, ഉമ്മന്‍ ചാണ്ടി ആണോ എന്ന് ചോദിച്ചീട്ടൊന്നും കാര്യമില്ല. പശുവിനേം തെങ്ങിനെം വിട്ടുകള (അവിടെ ചര്‍ച്ച തീര്‍ന്നു പോകേണ്ട്റ്റ) എന്ന് കഴിഞ്ഞ കമന്റില്‍ പറഞ്ഞീട്ടും ചര്‍ച്ചക്കാര്‍ പശുവിന്റെ കുറ്റിയില്‍ തന്നെ കറങ്ങുകയല്ലാതെ ആകെയുള്ള ഒരു പോയന്റിലേക്ക് വരാത്തതെന്ത്?

ഈ പോസ്റ്റിലെ എഴുത്തു തന്നെ ഒന്നാം തലമുറഫെമിനിസത്തില്‍ നിന്നുപോലും മുക്തരല്ല എന്നാണ് എനിക്ക് തോന്നിയത്.അടിച്ചേല്‍പ്പിക്കപ്പെട്ട സൌന്ദര്യബോധങ്ങള്‍ വലിച്ചെറിയലൊക്കെ ആകാലത്തായിരുന്നു. ബാക്കി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി മുങ്കമന്റുകളില്‍ തന്നെ ഉണ്ട്. തര്‍ക്കത്തിനു വേണ്ടി ഇമ്പള്‍സീവ് കമന്റുകള്‍ എഴുതാന്‍ തല്‍ക്കാലം സമയമില്ല. സമയം കിട്ടിയാല്‍ വിശദമായ പോസ്റ്റ് ഇടുന്നതാവും നല്ലത്.

ചില ഓഫ് കാര്യങ്ങള്‍ പറയട്ടെ.

1.പുരുഷ കേന്ദ്രീകൃത മൂല്യങ്ങളില്‍ നിന്ന് സ്വയം രക്ക്ഷിച്ചെടുക്കുക, എന്നതാണ് എന്റെ ഫെമിനിസം. ഒരു ഫെമിനിസ്റ്റ് ആക്ടിവിറ്റ് ആവുക എന്നതിനേക്കള്‍ സ്വയം ഒരു ഫെമിനിസ്റ്റ് ആവാനാണു എനിക്ക് താത്പര്യം. എന്നാല്‍ ഞാന്‍ ആ പുരുഷ ക്ഏന്ദ്രീകൃത മൂല്യങ്ങളില്‍ നിന്നും മുക്തയല്ല. ബ്ലോഗില്‍ ഒഴിച്ച് മറ്റിടത്തെല്ലം അപ്പന്റെ പേര്‍ വാലായി വയ്ക്കുകയും ചിലയിറ്റത്ത് എന്റെ പേരു വെറും ഇനീഷ്യലായി ചുരുങ്ങുകയും ചെയ്യേന്റി വരാറുണ്ട്. അതിനെതിരെ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടത്താറുണ്ടെങ്കിലും അബോധതലത്തില്‍ കിടക്കുന്ന ചില പുരുഷമൂല്യങ്ങള്‍ തീര്‍ച്ചയായുംമെന്നെ നിയന്ത്രിക്കുന്നുണ്ട്. സമര്‍ എന്നൊരു വാക്ക് മലയാളത്തില്‍ കേട്ടീട്ടില്ല. (ഞാന്‍ കേള്‍ക്കാഞ്ഞാവും) സമാനര്‍ എന്നതാണു ഉപയോഗിക്കാറു. സമര്‍’ എന്നേ ഗുപ്തനും കിട്ടിയുള്ളൂ എന്നതില്‍ നിന്നും എത്ര ആഴത്തിലാണു ചില പുരുഷ കേന്ദ്രീകൃതമൂല്യങ്ങള്‍ നമ്മില്‍ വേരുറപ്പിച്ചിരിക്കുന്നത് എന്നറിയാന്‍ കഴിയും. ചിലതെല്ലാം നാം അറിയുക പോലും ഇല്ല. പെണ്ണ് പെണ്‍നിന്റെ ശത്രു എന്ന രീതിയിലുള്ള പ്രയോഗങ്ങള്‍ പെണ്ണ്ണുങ്ങല്‍ തന്നെ പറയുന്നത് ഇത്തരം അബോധതല ചിന്തകള്‍ മൂലമാണു. പുരുഷമൂല്യങ്ങലില്‍ ‍നിന്നും സ്വതന്ത്രയായ ഒരു സ്ത്രീയെ കണ്ടില്ല.

2. നിങ്ങള്‍ എന്തുകൊണ്ടാണ് കഥയ്ക്കൊരു ഗ്രൂപ്പുണ്ടാക്കിയത്. മറ്റേത് കലപോലെയും കഥയും ഒരു കലയല്ലേ? മറ്റ് കലകള്‍ വായിക്കപ്പെടുന്നപോലെ തന്നെ ഇതും വായിക്കപ്പെട്ടാല്‍ പോരെ? എന്തുകൊണ്ടാണ് കഥ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ നിങ്ങള്‍ ഇങ്ങനെ ഒരു ഗ്രൂപ്പുണ്ടാക്കിയത്? ഉത്തരത്തിന്റെ ഒരു ഭാഗം കഥാകാര്‍ എന്നൊരു ഐസിറ്റി നിങ്ങള്‍ അംഗീകരിക്കുന്നുഎന്നത് തന്നെയാണു. അതുപോലെ സ്ത്രീ എന്ന ഐഡിറ്റി അംഗീകരിക്കുന്നവരും സ്ത്രീയെ കൂടുതല്‍ വെളിച്ചത്ത് കൊണ്ട് വരാന്‍ ഗ്രൂപ്പുണ്ടാക്കും. അതാണു ഫെമിനിസം. അങ്ങിനെ ഒന്നില്ല എന്ന പറയുന്നവര്‍ എന്തൊക്കെ യുട്ടോപ്യന്‍ വ്യക്തി സ്വാതത്ര്യം പറഞ്ഞാലും ഒന്നാം തലമുറ ഫെമിനിസ്റ്റ്കലെപോലെ സ്ത്രീയെന്ന ഐഡിറ്റിറ്റിയെ അംഗീകരിക്കതെ അതിനെ വലിച്ചെറിയാനും കരി വാരി തേയ്ക്കാ ശ്രമിക്കുന്നവരാണ്.

ഗുപ്തന്‍ said...

വിട്ടതൊക്കെ വിട്ടിട്ട് ഇപ്പോഴും പിടിച്ചിട്ടുള്ളതിനെക്കുറിച്ച്.

1. “അടിച്ചേല്‍പ്പിക്കപ്പെട്ട സൌന്ദര്യബോധങ്ങള്‍ വലിച്ചെറിയലൊക്കെ ആകാലത്തായിരുന്നു...” അതായത് ഒന്നാല്‍ തലമുറ ഫെമിനിസത്തിന്റെ കാലത്ത്. അതും “പുരുഷ കേന്ദ്രീകൃത മൂല്യങ്ങളില്‍ നിന്ന് സ്വയം രക്ക്ഷിച്ചെടുക്കുക”. ഇതും തമ്മില്‍ എന്താണ് വ്യത്യാസം? സാരിയെസംബന്ധിച്ച ചര്‍ച്ചയില്‍ ഈ ആദ്യം പറഞ്ഞകാര്യം ഇന്നും പ്രസക്തമായ മൂല്യ്യമാണെന്ന് ഡാലി തന്നെ വാദിച്ചിട്ടുണ്ടെന്ന് മറക്കരുത്. ഡാലി മാത്രമല്ല ഞാനും. അതിന്റെ അര്‍ത്ഥം ഡാലി ഒന്നാം തലമുറയിലാണെന്നാണോ? (സമന്മാര്‍ എന്നതും സമാനര്‍ എന്നു പറയുന്നതും ഒന്നല്ല; സമര്‍ ഞാന്‍ കണ്ടുപിടിച്ചതാ‍വാം; അങ്ങനെ പറയുമോ എന്നെനിക്കും അറിയില്ല. anyway 'same' is not 'similar')

2. രണ്ടാമത്തെ പോയിന്റിവിടെ ആവര്‍ത്തിക്കുന്നതിന്റെ പ്രസക്തിയേ മനസ്സിലാവുന്നില്ല. സിജി ലിബറല്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടാണ് പുലര്‍ത്തുന്നതെന്ന് ശ്രീ. സിജി സ്വന്തം നിലപാട് പറഞ്ഞപ്പോള്‍ അതുതന്നെയാണ് ലിബറല്‍ ഫെമിനിസം എന്ന് ഡാലി.

“പിന്നെ പെണ്ണെഴുത്ത് എന്നു പറയുന്നതിന് ഒരു സാധുതയും ഇല്ല എന്നൊന്നും കരുതേണ്ട. ചില തടവറകള്‍ തുറക്കപ്പെടുന്നത് നല്ലതാണ്. ഒരു വാതിലും വായനക്കുള്ള വഴിയും എന്ന നിലയില്‍ സ്തീപക്ഷത്തിന് തികഞ്ഞ പ്രസക്തി ഉണ്ട്.ശ്രീ സൂചിപ്പിച്ചതുപോലെ അത് അതിരുവിട്ട കമ്പാര്‍ട്ട്മെന്റലൈസേഷനിലേക്ക് പോകാത്തിടത്തോളം -ഒരു സ്തീപക്ഷ ഷോവനിസം ആയി വികസിക്കാത്തിടത്തോളം‌- അത് ഒരു അര്‍ത്ഥപൂര്‍ണമായ ഒരു കാഴ്ചപ്പാടുതന്നെയാണ്.” ഇത് നമതുവിന് ഞാന്‍ ഇട്ട മറുപടി. അനലിറ്റിക്കല്‍ റ്റൂള്‍ എന്നനിലയില്‍ അതു പ്രസക്തമാണെന്നും ക്രിയേറ്റിവിറ്റിക്ക് ബാധ്യയാകുന്നതുപോലും ആക്റ്റിവിസ്റ്റ് ലെവലില്‍ അഭിലഷണീയമാണെന്നും വെള്ളെഴുത്തിനിട്ട മറുപടിയില്‍ വീണ്ടും പറഞ്ഞിട്ടുണ്ട്.

ഇവിടെ ആരാണ് ഫെമിനിസം പാടില്ലെന്നോ ഫെമിനിസ്റ്റ് ഗ്രൂപ്പ് പാടില്ലെന്നോ ആക്റ്റിവിസം പാടില്ലെന്നോ പറഞ്ഞെതെന്ന് മനസ്സിലാവുന്നില്ല. എന്തിനെക്കുറിച്ചാണ് ഈ പ്രതികരണം എന്നും.

ഗുപ്തന്‍ said...

Oh My! Read 'same' is not 'similar' as 'equal' is not 'similar'

ഡാലി said...

സംവരാണാനുകൂല്യത്തിന്റെ ചളിപ്പ് എന്ന് തുടങ്ങി ..”പുതിയ കാലത്തിന്റെ എഴുത്തില്‍ പെണ്ണെഴുത്ത്, ആണെഴുത്ത്,ബ്ലോഗെഴുത്ത്, പ്രിന്റ് എഴുത്ത്, ദലിത് എഴുത്ത്, ദലിതല്ലാത്തവന്റെ എഴുത്ത് ആ എഴുത്ത് ഈ എഴുത്ത് എന്നിങ്ങനെയുള്ള കുട്ടിപ്പെട്ടികളൊക്കെ എഴുതാനുള്ളവന്റെ ചിന്തയുടെ മൂര്‍ച്ചയ്ക്കു മുന്നില്‍ താഴില്ലാതെ തുറന്നുകിടക്കുന്നു എന്നതും വായനക്കാര്‍ക്ക് ആശ്വാസം തരുന്നു“

എന്നവസാനിക്കുന്ന ലേഖനം ഫെനിനിസത്തെ ആഘോഷിക്കയാണെന്ന് മനസ്സിലായില്ല.

ഫെമിനിസത്തില്‍ ഉറച്ച വിശ്വാസപ്രമാണങ്ങള്‍ ഉള്ളപ്പോഴും അതെന്തോ മോശം ആണെന്ന ധാരണയില്‍ അല്ല്ലെങ്കില്‍ എല്ലാ ഇസങ്ങളും വ്യക്തിസ്വാതത്ര്യത്തിനു തടസ്സം എന്ന ധാരണയില്‍ അതില്‍ നിന്നും ഒളിച്ചോടാന്നുള്ള വ്യഗ്രതകാണിക്കുന്ന ഒരു എഴുത്തുകാരിയെ(( എഴുത്തുകാരെ) എനിക്കും മറ്റ് പലര്‍ക്കും കാണാന്‍ കഴിഞ്ഞുള്ളൂ. അതുകൊണ്ട് തന്നെ ഫെമിനിസം, ഗ്രൂപ്പ് എന്ന് പറയുന്നത് വ്യക്തി എന്നു പറയുന്നിടത്തോളമോ അതിനുമപ്പുറമോ പ്രാധാന്യം എന്ന് പറയുകയായിരുന്നു എന്ന് മനസ്സിലാക്കാനൂള്ള ബുദ്ധിയൊക്കെ ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ട്.

രണ്ടാമത്തെ പോയിന്റ്, വെപ്പുമുടി വലിച്ചെറിയുക എന്നതും ചേര്‍ത്ത് വായിച്ചാല്‍ കിട്ടാവുന്നതെ ഉള്ളൂ. തന്റെ സൌന്ദര്യബോധം എന്തെന്ന് സ്ത്രീ കണ്ടെത്തുക എന്നതാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. (ബ്രാ കത്തിക്കല്‍, മുടി ബോയ്കട്ട് ചെയ്യല്‍, സാരിയ്ക്ക് പകരം പാന്റ്സ് ധരിക്കല്‍ ഒന്നുമല്ല ഞാന്‍ ഉദ്ദേശിക്കുന്നതെന്ന്)

(പിന്നെ വ്യക്തി എന്നതിലേയ്ക്ക് എത്തുന്നത്തിനൂം മുന്‍പ് സ്ത്രീയുടെ വ്യക്തിത്വം പുരുഷമൂല്യങ്ങളില്‍ നിന്ന് എങ്ങനെ വേര്‍ത്തിരിച്ചെടൂക്കാം എന്നതിനൊക്കെ പ്രസക്തിയുണ്ട് എന്നതും ആണ് ഫെമിനിസം. അബോധത്തലത്തില്‍ വരുന്ന തെറ്റുകള്‍ മനസ്സിലക്കാനൂള്ള ബോധം തീര്‍ച്ചയായും ഉണ്ട്. :)

ഗുപ്തന്‍ said...

പലപ്രാവശ്യം പറഞ്ഞതുതന്നെ ആവര്‍ത്തിക്കുന്നത് കഷ്ടമാണ്.

1.സംവരണാനുകൂല്യത്തെ ചളിപ്പ് എന്നു വിളിക്കുന്നത് ആന്റി-ഫെമിനിസം ആണെങ്കില്‍ ആന്റി ഫെമിനിസ്റ്റ് എന്ന് വിളിക്കപ്പെടാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ശ്രീയ്ക്കും അതെ.


2. ആദ്യ രണ്ടുതലമുറകളിലെ വിഭാഗീയതയിലൂന്നിയ ഫെമിനിസ്റ്റ് ആശയങ്ങളെ എതിര്‍ക്കുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. അക്കാലത്ത് രൂപപ്പെട്ട സങ്കല്പങ്ങള്‍ക്കും അനലിറ്റിക്ക് റ്റൂള്‍ എന്ന നിലയില്‍ സാധുതയുണ്ടെന്ന് ഞാന്‍ കരുതുന്നു. അതേ ആശയം ശ്രീക്കും ഉള്ളതുകൊണ്ടാണ് ശ്രീ അത്തരം റ്റെര്‍മിനോളജി ലേഖനത്തില്‍ ഉപയോഗിക്കുന്നത്. അതിനു ബാക്കി പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു.

3. പിന്നെ ഗ്രൂപ്പിസം കഴിഞ്ഞാല്‍ ബാക്കി ഇന്‍ഡിവിജ്വലിസം ആണെന്ന് ആരെങ്കിലും വിചാരിച്ചുപോയിട്ടുണ്ടെങ്കില്‍ അത് അവരുടെ തലേവിധി. നോട്ട് മൈ ബോതറേഷന്‍.

4. “പുരുഷകേന്ദ്രീകൃതമായ ഒരു ലാവണ്യബോധത്തിന്റെ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത് സ്വന്തം ശരീരത്തില്‍ അടിച്ചേല്‍പ്പിക്കപെട്ട സൌന്ദര്യബോധങ്ങള്‍ തിരിച്ചറിയുകയും ആ പരിമിതികള്‍ വലിച്ചെറിയുകയും ചെയ്യുമ്പോളാവണം എന്ന് എനിക്കു കിട്ടിയ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ കവര്‍പേജിലെ വെപ്പുമുടി ഓര്‍മ്മിപ്പികുന്നു.” ഈ വാക്യത്തില്‍ നിന്ന് “രണ്ടാമത്തെ പോയിന്റ്, വെപ്പുമുടി വലിച്ചെറിയുക എന്നതും ചേര്‍ത്ത് വായിച്ചാല്‍ കിട്ടാവുന്നതെ ഉള്ളൂ.” ഈ ആശയം കണ്ടെടുത്ത വായനക്ക് ഒരു നമസ്തേ. വേറേ ഒന്നും പറയാനില്ല.

ഡാലി said...

1.സംവരണാനുകൂല്യത്തെ ചളിപ്പ് എന്നു വിളിക്കുന്നത് ആന്റി-ഫെമിനിസം ആണെങ്കില്‍ ആന്റി ഫെമിനിസ്റ്റ് എന്ന് വിളിക്കപ്പെടാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ശ്രീയ്ക്കും അതെ.

ദേര്‍ യു പീപ്പിള്‍ ആര്‍. ബാക്കി പോയിന്റ്സ് ഒക്കെ പിന്നെ എഴുതേണ്ട കാര്യം എന്ത്?

(ദളിത് സംവരണത്തെ ദളിതരും ചളിപ്പോടെ നോക്കി കാണുക എന്ന അവസ്ഥയുണ്ടാക്കുന്നത് ഇത്തരക്കാരു തന്നെ. പിന്നെ ദളിത് സംവരണം വേണ്ടാ എന്ന് വാദിക്കാം അല്ലേ. സംവരണം നേടിയ ദളിതന്‍ കൂടി ദളിത് സമൂഹത്തില്‍ നിന്നാണെന്ന് പറയാന്‍ മടിക്കും. സ്ത്രീയും അതു തന്നെ കഥ. പുരുഷനൊട് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാറായാല്‍ പിന്നെ ‘വ്യക്തിയായി’!)

ഗുപ്തന്‍ said...

ദളിത് സംവരണവുമായി നമ്മള്‍ ചര്‍ച്ചചെയ്യുന്ന വിഷയത്തെ വളരെ എളുപ്പം കൂട്ടിക്കെട്ടിയ ബുദ്ധിക്കും ഒരു നമസ്തേ. മറ്റൊന്നും ഇല്ല.


*************

പിന്നാലെ വരുന്നവരോട്. ഇത് ഒരു സംവരണപോസ്റ്റല്ല. അക്കാര്യം ഈ പോസ്റ്റിനു വെളിയില്‍ ആവശ്യത്തിന് ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

namath said...

ഒന്നുകില്‍ പ്രത്യയശാസ്ത്രം വേണം. അല്ലെങ്കില്‍ രൂപഭദ്രതയോ സൌന്ദര്യശാസ്ത്രമോ വേണം. ഇതോരുമാതിരി അരിയെത്ര എന്നതിനു പറയഞ്ഞാഴിയെന്ന രീതിയിലുള്ള ചര്‍ച്ചകളും. എഴുതിയതെന്താണെന്ന് എഴുതിയവര്‍ വിശദീകരിച്ചു വരുമ്പോള്‍ വേറെന്തോ ആകുന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തന്‍റെ പോലെ സ്ത്രീവാദിയെക്കാള്‍ വലിയ സ്ത്രീവാദിയും. എഴുതിയത് ഒന്ന്, വിശദീകരിച്ചത് വേറൊന്ന്, ചര്‍ച്ച ചെയ്യുന്നത് മറ്റൊന്തൊക്കെയോ? വിമര്‍ശനം ആസ്വാദനം എന്നൊക്കെ പറയുമ്പോള്‍ ഒന്നുകില്‍ എഴുതുന്നതെന്താണെന്നുറപ്പിക്ക്. പറയുന്നതെന്താണെന്നും.

അതിനിടയ്ക്ക് ഇഗ്ഗിക്കുള്ള ആഹ്വാനവും. ഇതെന്തോന്ന് അടിയന്തരാവസ്ഥയോ? കാരണമെന്തായാലും ഒരു ചര്‍ച്ചയുടെ സ്വതന്ത്ര സ്വഭാവത്തിനു ചേര്‍ന്ന ഒന്നല്ല ആ ആഹ്വാനം. അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നുവെങ്കില്‍.

അമ്പേ നിരാശപ്പെടുത്തി. ഗോമൂത്രത്തിന് ഔഷധഗുണമെങ്കിലുമുണ്ട്. :-) കമന്‍റിടുമെന്ന് ആഗ്രഹിച്ച പലരും അതു ചെയ്യാത്തു എന്തു കൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. :-):-):-)

ഗുരു ബഷീര്‍ പറഞ്ഞതു പോലെ മംഗളം ഭവന്തു. വ്യക്തിഗത പരിമിതികള്‍ കാരണം തല്‍ക്കാലം അണ്‍സബ്സ്ക്രൈബ് ചെയ്തു പിന്‍വാങ്ങുന്നു. :-):-):-)

sree said...

നിശ്ചിത സമയത്തുമാത്രം കുറച്ചു സമയം വായനയും ബ്ലോഗും കട്ടെടുത്ത മിഠായി പോലെ നുണയുന്ന എനിക്ക് ഇവിടെ പല ചര്‍ച്ചകള്‍ക്കും ഉടന്‍ മറുപടിയുമായി എത്താന്‍ കഴിയാതെ വരുന്നു. പിന്നെ, ഇങ്ങിനെയൊക്കെ പ്രതികരിക്കാനറയാവുന്ന വ്യക്തികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. അത് കാണാതെ വരുമ്പോള്‍ ദുഖം തോന്നുന്നു.

പെണ്ണെഴുത്ത്,ദലിതെഴുത്ത്, ബ്ലോഗെഴുത്ത് എന്നുള്ളതിന്റെ കൂടെ ഒരെണ്ണംകൂടി ചേര്‍ക്കാന്‍ ഉണ്ടായിരുന്നു..എന്റെ വക. മനസ്സെഴുത്ത്. ഇത്രേം നാള്‍ ചെയ്തോണ്ടിരുന്നതു തന്നെ..അക്ഷരാഭ്യാസം ഇല്ലാത്ത ലോകത്തിലേ കോടാനുകോടി ആളുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന അതിനാവുമ്പോ പ്രത്യയശാസ്ത്രവും സൌന്ദര്യശാസ്ത്രവും ഒന്നുമറിയണ്ട. എഴുതിയും മായ്ച്ചും കളയാം. യുക്തിയോടെയൊ അല്ലാതെയോ.

വിമര്‍ശനങ്ങള്‍ നല്ലതാണ്. അതില്‍ പക്ഷെ ഒരുമിച്ചു പഠിക്കുന്നതിന്റെ സുഖമില്ലെങ്കില്‍ പാഴ് വേലയാവും. തിയറെറ്റിക്കല്‍ യുദ്ധങ്ങള്‍ ജീവിതയാഥാര്‍ത്യങ്ങളില്‍ തരിമ്പെങ്കിലും ആര്‍ക്കെങ്കിലും പ്രയോചനപ്പെടുന്നതു കണ്ടിട്ട് ചത്താല്‍ മതിയായിരുന്നു!

ഒരു കൂട്ട ഉത്തരവാദിത്ത്വത്തിന്റെ പേരിലും ഒരേ കാഴ്ചപ്പാടുകള്‍ ഉള്ള വ്യക്തി എന്ന നിലക്കും മനു ഇവിടെ ഇട്ട മറുപടികളെ പിന്താങ്ങിക്കൊണ്ട് പറയട്ടെ..എതു പ്രത്യയശാസ്ത്രവും, പക്ഷം പിടിക്കലും, രചനയുടെ ചട്ടക്കൂടുകളും അനലിറ്റിക്കല്‍ റ്റൂള്‍ എന്ന നിലയില്‍ ആംഗീകരിക്കുകയും ക്രിയേറ്റിവിറ്റിയില്‍ അത് വെലങ്ങനെ നിന്നാല്‍ നിസ്സംശയം അതിരുകള്‍ക്കുമീതെ പറക്കുകയും ചെയ്യാന്‍ ആഗ്രാഹിക്കുന്ന കൂട്ടായ്മയാണ് ഞങ്ങളുടേത്. തെറ്റുകള്‍ പറ്റാം. അറിവില്ലായ്മ കോണ്ട്. അറിവിനു കുത്തകയില്ലല്ലൊ? പങ്കിടലിന്റെ മനോഭാവത്തോടെ തുറന്ന മനസ്സോടെയാണ് എല്ലാവരും ചര്‍ച്ചയ്ക്കു വരുന്നത് എന്നു തന്നെയാണ് എന്റെ വിശ്വസം..ഇപ്പോഴും!

ഗുപ്തന്‍ said...

നമതു മാഷെ ചര്‍ച്ച ഈ വഴിക്കായിപ്പോയതില്‍ ഖേദമുണ്ട്. വെള്ളെഴുത്തിന് ഞാന്‍ ഇട്ട മറുപടിയില്‍ ആ വിഷയം വിടേണ്ടതായിരുന്നു. ഇതിപ്പോള്‍ പറഞ്ഞുപറഞ്ഞു പശുവിനെ തെങ്ങാക്കുന്നതില്‍ ആരൊക്കെയോ വിജയിച്ചു എന്നേ തോന്നുന്നുള്ളൂ മാഷിന്റെ കമന്റ് കാണുമ്പോള്‍.

ഡാലി said...

ഹ ഹ ഗുപ്താ, ഇത് ഒരു മത്സരമായിരുന്നോ? വിജയിച്ചു എന്നൊക്കെ പറയാന്‍.. ശെ മുന്നേ അറിഞ്ഞിരുന്നെങ്കില്‍ രണ്ട് കൈ നോക്കാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ.

namath said...

ഡാലി. വിന്‍ വിന്‍ സിറ്റുവേഷനൊന്നും സംഭാഷണത്തിലില്ല.

ശ്രീ. എന്‍റെ തട്ടകത്തിലായിരുന്നെങ്കില്‍ ഗുപ്തനു നല്‍കുന്ന മറുപടി വ്യത്യസ്തമാകുമായിരുന്നു. ഹിയര്‍ ഐ ഹാഫ് ടു റെസ്പക്ട് ഓള്‍ അതേര്‍സ്. എന്നാലും പറയാതിരിക്കാന്‍ വയ്യ. ഗുപ്തന്‍റെ ഇമേജിന്‍റെ ഒരു ക്രിമിനല്‍ വേസ്റ്റാണ് ഇവിടെ കണ്ടത്. ഗുപ്തന്‍റെ പേരു കണ്ടതു കൊണ്ടു മാത്രം സ്റ്റെപ്പിന്‍ ചെയ്തു. അതില്‍ ഖേദിക്കുന്നു. ഓടോയില്‍ നിലവാരം വ്യക്തമാകുന്നുണ്ട്.


ഓടോ. ജോണിന്‍റെ കഥയുടെ പേര് പ്ലാസ്റ്റിക് കണ്ണുകളുള്ള അള്‍സേഷ്യന്‍ പട്ടിയെന്നാണ്. ആനന്ദ് ആറാംവിരല്‍ എഴുതിയിട്ടില്ല. അത് മലയാറ്റൂരാണ്. അതും കഥയല്ല. നോവല്‍. മറ്റെ കഥയുടെ രചയിതാവാരാണെന്നറിയില്ല. എന്നാലും മലയാറ്റൂരല്ല. ആരെഴുതിയാലും വസ്തുതകള്‍ വസ്തുതള്‍ തന്നെയാണ്. ഇതാണോ കഥയുടെ സോ കോള്‍ഡ് സ്വര്‍ണ്ണഖനി?

തുടക്കക്കാരനോ ഒഴിവു സമയക്കാരനോ എഴുതിയാലും വസ്തുതകള്‍ വസ്തുതയല്ലാതാകുന്നില്ല. കഥകളുടെ പേരിലെങ്കിലും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ആരാണെങ്കിലും. ഒഴിവു സമയമാണെങ്കിലും മുഴുവന്‍ സമയമാണെങ്കിലും. അല്‍പ്പമെങ്കിലും ഗൌരവത്തോടെ സമീപിക്കേണ്ട ഒന്നാണ് കഥയും നിരൂപണവും.

കഥയുടെ കാര്യത്തില്‍ പത്മനാഭനാണ് ശരി. ഏറ്റവും വലിയ സാഹിത്യ രൂപമാണത്. അതിനെക്കുറിച്ചുള്ള ധാരണ പാഴാക്കരുത്.

ഗുപ്തന്‍ said...

Namathu Mashe,

The Info that is given along with that story came from Jithendrakumar himself.

But as we posted the matter here we should have chcked.

Thanks for the info. I am taking the story offline.

Cant type in Mal right now. We may need to talk about the rest of the issues later.

Inji Pennu said...

ഞാന്‍ ഇത് വായിച്ച് ആകെ കണ്‍ഫ്യൂഷനിലായി.
കമന്റുകള്‍ ഒന്നേന്ന് വായിക്കുമ്പോള്‍ വെള്ളെഴുത്തിന്റേയും നമതിന്റേയും ഡാലിയുടേയും മിക്ക ചോദ്യങ്ങള്‍ക്കും ഗുപ്തനും ശ്രീയും ഒഴിഞ്ഞു മാറുന്നതായി തോന്നുന്നു.

നിങ്ങള്‍ക്ക് തന്നെ നിശ്ചയമില്ലേ ഇത് എന്തിനാണ് തുടങ്ങിയത് എന്ന്? ഇതാണ് ഒരു ഇസത്തിനോടും പ്രതിപത്തി ഇല്ലാ എന്നുള്ളതിന്റെ പ്രശ്നം എന്ന് തോന്നുന്നു. ഓരോരുത്തരും ഓരോ പോലെ ചിന്തിക്കുമ്പോള്‍ പല ഡയറക്ഷനിലേക്ക് വലിക്കപ്പെടുന്നു. വണ്ടി അനങ്ങുന്നും ഇല്ല.

ആദ്യം ഗുപ്തന്‍/ശ്രീ പറഞ്ഞു, ബ്ലോഗില്‍ കാണാ‍തായ കഥകളുടെ കുഴിച്ചെടുക്കാനാണെന്ന്. സിജിയുടെ ഈ കഥ നന്നായി വായിക്കപ്പെട്ട കഥയാണ് എന്നാണ് എന്റെ അനുമാനം. അങ്ങിനെയെങ്കില്‍ സിജിയുടെ കഥയുടെ പഠനം എന്ന് ഞാന്‍ കരുതി, അപ്പോള്‍ മറിച്ച് അതല്ല, സിജിയെ വെറുതെ മെന്‍ഷന്‍ ചെയ്തേ ഉള്ളൂവെന്നും പൂതപ്പാട്ട് എന്ന കഥയുടെ വിശകലനം അല്ല എന്നും പറയുന്നു, സ്ത്രീ എഴുത്തുകാരെക്കുറിച്ചുള്ള പൊതുവായ എന്തോ ആണേന്നും പറഞ്ഞു, അതൊക്കെ കഴിഞ്ഞ് പറയുന്നു, ഏയ് സ്ത്രീ എഴുത്തുകാരല്ല, വെറുതെ കഥയെഴുതുന്ന വ്യക്തികള്‍ എന്ന്. മനസ്സ് കൊണ്ടു എഴുതുന്നു എന്നോ മറ്റോ.

എനിക്ക് അധികം വായനയോ വിവരമോ ഇല്ലാത്ത ഒരാളെന്ന നിലയില്‍ ഇവിടെ വന്ന് ആകെ കണ്‍‌ഫ്യൂഷനായി എന്ന് പറഞ്ഞാ‍ല്‍ മതിയല്ലോ. ലേഖനത്തിലെ കണ്‍‌ഫ്യൂഷന്‍ ക്ഷമിക്കാമെന്ന് കരുതിയപ്പോഴും കമന്റില്‍ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പൊ ആകെ ഒരു അസ്കിത. എല്ലാവര്‍ക്കും ഏതു പോലീസുകാരനും കഥ എഴുതാം.
പക്ഷെ കഥാപഠനം എന്നൊക്കെ പറയുമ്പോള്‍ ഒരു മിനിമം നിലവാരം അറ്റ്‌ലീസ്റ്റ് ഒരു നല്ല സ്റ്റാന്റ് എങ്കിലും ഇല്ലെങ്കില്‍ അത് ഒരു നല്ല കഥയെ വരെ അപഹാസ്യമാക്കുന്നു. അതുകൊണ്ടാവും മിക്കവരും ഇതിനു തുനിയാത്തതും. തുനിഞ്ഞിറങ്ങിയ സ്ഥിതിക്ക് ഞങ്ങള്‍ നേരമ്പോക്കിനു തുടങ്ങിയെന്നുള്ള ഒഴിവുകഴിവുകള്‍ ഷോക്കിങ്ങ് ആണ് താനും.

എന്താണ് ശരിയായ ഉദ്ദേശം? നിങ്ങള്‍ക്ക് നാലു പേര്‍ക്ക് ഇഷ്ടമുള്ള കഥകള്‍ ഒന്നും കൂടി ഇവിടെ ഇടുന്നു? അത്രേയുള്ളോ? (ഈ നാലു പേരും ഓരോ വായനാലിസ്റ്റ് ഉണ്ടാക്കിയിരുന്നെങ്കില്‍ ഇതിലും എളുപ്പം അത് സാധിച്ചേനെ)

ഗുപ്തന്‍ said...

നമതു ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചു ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ ഇങ്ങനെ ഒരു മറുപടി ഇവിടെ
ചേര്‍ത്തിരുന്നു. ഈ പേജില്‍ അത് കോപ്പി ആന്‍ഡ് പേസ്റ്റ് ചെയ്യുന്നു.
*******************

ഗുരോ

സാധാരണ ഒരുബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് അവിടെത്തന്ന മറുപടി പറയുകയാണ് വേണ്ടത്. ഇവിടെ വന്ന് തലവച്ചത് എന്നെ ശകാരിക്കാനാണെങ്കില്‍ അതിനൂള്ള സ്വാതന്ത്ര്യം ഗുരുവിന് തോന്നാനാണ്.

കുറച്ചുകാര്യങ്ങള്‍.

1. അവിടെ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലും കഥയില്‍ കൊടുത്ത വിവരങ്ങളിലും തെറ്റുപറ്റിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതില്‍ നന്ദിയുണ്ട്. പോരായ്മയെന്ന് എനിക്കോ മറ്റു എഴുത്തുകാര്‍ക്കോ ബോധ്യപ്പെട്ടകാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അതല്ലാതെ ഇമ്മക്കുലേറ്റ് പ്ലാനിംങ്ങോടെ എല്ലാം വന്‍ സംഭവങ്ങളാക്കാനുള്ള ഉദ്ദേശ്യമൊന്നും ഞങ്ങള്‍ക്കില്ല. അതൊരു തുടക്കമാണെന്ന ബോധ്യത്തോടെ ചെറിയകാര്യങ്ങളില്‍ തന്നെയാണ് ശ്രദ്ധവയ്ക്കുന്നത്.

2. ഞാന്‍ അവിടെ കൊടുത്ത മറുപടികളില്‍ ഉരുണ്ടുകളി ഉണ്ടെന്ന് തോന്നിയെങ്കില്‍ -യുക്തിക്ക്നിരക്കാത്തതോ പരസ്പരം യോജിക്കാത്തതോ ആയ കാര്യങ്ങള്‍ ഉണ്ടെങ്കില്‍- അത് മനുഷ്യനുമനസ്സിലാവുന്ന ഭാഷയില്‍ പറയാനുള്ള ബാധ്യത ഗുരുവിനുണ്ട്. അത് ചെയ്യണ്ടത് ആ ബ്ലൊഗിലാണ്. അല്ലാതെ ഉരുണ്ടു പിരണ്ടു ഗ്രൂപ്പുകളിച്ചു എന്ന് വിളിച്ചുകൂവാന്‍ ഏത് ഉപ്പായിമാപ്ലക്കും (അങ്ങേരുടെ പെമ്പളക്കും ഫൊര്‍ ദാറ്റ് മാറ്റര്‍) പറ്റും. ഗിവ് മീ പോയിന്റ്സ്. പോസ്റ്റില്‍ മാത്രം അല്ല കമന്റിലും ആവാം മെതേഡ്.

3. ഗൌരവമായ വിമര്‍ശനം അവിടെ നടത്തിയത് വെള്ളെഴുത്തും മാഷുമാണ് (ആദ്യ കമന്റില്‍ മാത്രം) അതിന് വൈകാരികമല്ലാതെ യുക്തിസഹമായിട്ട് തന്നെ മറുപടി ഇട്ടു. പിന്നീട് കമന്റില്‍ വൈകാരികത വന്നെങ്കില്‍ അത് മുന്നിലുള്ള വ്യക്തിയോടുള്ള മാനസികമായ അടുപ്പം കൊണ്ടാണെന്ന് കൂട്ടിയാല്‍ മതി. ആ അടുപ്പമില്ലെങ്കില്‍ വളരെ സാങ്കേതികമായി മറുപടി പറയാന്‍ എനിക്ക് അറിയാം.

4. വൈകാരികത വന്ന പ്രശ്നം: ഗ്രൂപ്പ ഐഡന്റിറ്റിയോ ഒരു സാമൂഹ്യദര്‍ശനമെന്ന നിലയില്‍ ഫെമിനിസത്തിന്റെ പ്രസക്തിയോ ആ പോസ്റ്റിലോ കമന്റിലോ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പോസ്റ്റിലും കമന്റിലും നിന്നുള്ള പോയിന്റ്സ് ക്വോട്ട് ചെയ്തു തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടും(ഈ കമന്റ് നോക്കുക ) പറഞ്ഞതുതന്നെ വീണ്ടും പറയുന്നതിന് പോസ്റ്റിനും കമ്മന്റിനും അപ്പുറം പോകുന്ന കാരണങ്ങള്‍ ഉണ്ടെന്ന് തോന്നിയിട്ടു തന്നെയാണ്. അക്കാരണങ്ങള്‍ മാഷിനോട് പറയാനുള്ളതല്ല. :)

ഇനി ഫെമിനിസം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് പോസ്റ്റില്‍. ഉറപ്പായിട്ടും. അത് ഏതര്‍ത്ഥത്തില്‍ ആണെന്ന് ശ്രീയും ഞാനും ആവര്‍ത്തിച്ചിട്ടുണ്ടവിടെ. അനലിറ്റിക് റ്റൂള്‍ എന്നനിലയില്‍ ഫെമ്മിനിസത്തെ ഉപയോഗിക്കുക. ക്രിയറ്റീവ് ആയ ഒരു ബാധ്യതയായി എല്ലാവരും അതുചുമക്കണം എന്ന് വാശി പിടിക്കാതിരിക്കുക. ആക്റ്റിവിസം ജീവിതവഴിയാക്കുന്നവര്‍ക്ക് ആ ബാധ്യതയും ആകാമെന്നാണ് എന്റെ പക്ഷം. അത് കമന്റില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിപ്പെട്ടികള്‍ക്ക് പുറത്തുകടക്കുന്ന കാഴ്ചപ്പാട് എന്ന് ശ്രീപറഞ്ഞത് ഒരു ഇസത്തിനും ഒതുങ്ങാത്ത കാഴ്ച എന്നാണ്. അല്ലാതെ ഒരു ഇസവും ഇല്ലാത്ത കാഴ്ച എന്നല്ല. ഇതു തമ്മിലുള്ള വ്യത്യാസം മാഷിനോ മറ്റാര്‍ക്കെങ്കിലുമോ മനസ്സിലായിട്ടില്ലെങ്കില്‍ അത് ആരുടെ പ്രശ്നമാണ്. (മനസ്സിലായ ഒരാള്‍ അവിടെ കമന്റ് ചെയ്തിട്ടുണ്ട്. പ്രിയംവദേച്ചി. ആ ചോദ്യത്തിന് ചര്‍ച്ച ഉണ്ടാവും. സിജി അക്കാര്യം കമന്റില്‍ പറഞ്ഞിരുന്നു.)


5. അത് കഥാവിമര്‍ശനത്തിനുള്ള ബ്ലോഗല്ല. അവിടെ കഥയെക്കുറിച്ച് എന്തും ഉണ്ടാവൂം. ചിലപ്പോള്‍ ഒരു ലിങ്ക് മാത്രമാവും. ചിലപ്പോള്‍ ഒരു പുതിയ കഥയാവും. ചിലപ്പോള്‍ ഒരു ലേമാന്‍സ് വായനക്കുറിപ്പാവും. ചിലപ്പോല്‍ ഒരു ട്രാന്‍സ്‌ലേഷനോ ചിലപ്പോല്‍ മുഴുരുപത്തില്‍ ഉള്ള നിരൂപണമോ ചായക്കടരൂപത്തില്‍ ഉള്ള ചര്‍ച്ചയോ ആവും. പ്രതീക്ഷകള്‍ റീസൈസ് ചെയ്തോളൂ.

6. പിന്നെ പോസ്റ്റിന്റെഗുണം ഇല്ലെങ്കില്‍ വായിക്കാതിരിക്കാം. ഉറപ്പായിട്ടും. ഒരു പോസ്റ്റിലെ ചര്‍ച്ച ചില മുന്‍‌വിധികളില്‍ കുരുങ്ങി വഴിതെറ്റിയെങ്കില്‍ ഇനി ഞാന്‍ അങ്ങോട്ടില്ല എന്നൊക്കെ പ്രഖ്യാപിച്ചാല്‍ എന്തു പറയാനാണ്. അത്തരം സമീപനങ്ങള്‍ എല്ലാവര്‍ക്കും ആവാം എന്നേയുള്ളൂ.

ഗുപ്തന്‍ said...

നമതുമാഷിന്റെ മുകളിലെ കമന്റില്‍ പരാമര്‍ശിച്ച പിശകുകളെ സംബന്ധിച്ച് കഥാകൃത്തിന്റെ വിശദീകരണം കിട്ടിയിട്ടുണ്ട്. ഇ-മെയിലില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

“മുകുന്ദണ്റ്റെ കഥയെക്കുറിച്ചു തര്‍ക്കമില്ലല്ലോ. (ഒാ.ടോ. മുകുന്ദനും ആനന്ദും ശിഖരവേരുകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പേ വായിച്ചവരുമാണ്‌) ആനന്ദിന്‍റെ കഥയുടെ പേര്‌ "ആറാമത്തെ വിരല്‍" എന്നാണ്‌. ആറാംവിരല്‍ അല്ല. "പീറ്ററുടെ പ്രതികാരം" എന്നാണ്‌ മലയാറ്റൂരിണ്റ്റെ കഥയുടെ പേര്‌. പീറ്ററിണ്റ്റെ പ്രതികാരം എന്നെഴുതിയത്‌ എണ്റ്റെ ഒാര്‍മ്മപ്പിശക്‌... പ്ളാസ്റ്റിക്‌ കണ്ണുകളുള്ള അള്‍സേഷന്‍ പട്ടി" ഇവിടെ `അള്‍സേഷന്‍' വിട്ടു പോയത്‌ ഒാര്‍മ്മപ്പിശകുകൊണ്ടുപോലുമല്ല. വെറും ഒരു കാഷുല്‍ റെഫെര്‍ന്‍സ്‌ ആയതുകൊണ്ട്‌ നീളം കുറച്ച്‌ എഴുതിയതാണ്‌. (അതിന്‍റെ കൂടെ കൊടുക്കുമെന്ന് തീരെ കരുതിയില്ല. അല്ലെങ്കില്‍ കൃത്യമായി എഴുതുമായിരുന്നു. )“

ജിതേന്ദ്രന്റെ മെയിലില്‍ നിന്ന് റ്റൈറ്റിലുകള്‍ പകര്‍ത്തീ എഴുതിയത് വായനക്കാരുടെ ഓര്‍മയെ സഹായിക്കാനാണ്. കാഷ്വല്‍ ആയി എഴുതിയ ഇന്‍ഫൊര്‍മേഷന്‍ അതുപോലെ പകര്‍ത്തി എഴുതിയതിന്റെ ഉത്തരവാദിത്വം എനിക്ക്മാത്രമുള്ളതാണ്. എന്റെ മാത്രം വിഡ്ഡിത്തം. ആനന്ദ് ഗോവര്‍ധനെന്നൊരു നോവല്‍ എഴുതിയിട്ടില്ല എന്ന ഒരു പോയിന്റും കൂടെ ഉണ്ടായിരുന്നെങ്കില്‍ നമതുമാഷിന്റെ കൃത്യതയ്ക്ക് തിളക്കം കൂടുതല്‍ കിട്ടിയേനേ. :)

(പരാ‍മര്‍ശവിധേയമായ എന്റെ കുറിപ്പില്‍ ആനന്ദിന്റെ നോവലിന്റെ പേര് ഗോവര്‍ധന്‍ എന്നാണ് സൂചിപ്പിച്ചിരുന്നത്. :))


ആ പോസ്റ്റില്‍ ആവശ്യമായ എഡിറ്റിംഗ് നടത്തി വൈകാതെ പുനഃപ്രകാശനം ചെയ്യുന്നതായിരിക്കും.

തൃശൂര്‍കാരന്‍ ..... said...

nannayittundu...im also adding ur blog in google reader...adutha kathakalkkayi kaathirikkunnu..