Friday 9 May 2008

കൂമന്‍ കടവ് പാലത്തിലെ ഒരു സംഭവം

( അംബ്രോസ് ബിയേഴ്സ് എഴുതിയ കഥയുടെ പരിഭാഷ. കഥയെക്കുറിച്ചും തുടര്‍ന്നുള്ള ആവിഷ്കാരങ്ങളെയും സംബന്ധിച്ച സൂചനകള്‍ക്ക് ഈ വിക്കി ലേഖനം കാണുക)

I

വടക്കേ അലബാമയിലെ ഒരു റെയില്‍‌വേ പാലത്തിനു മുകളില്‍, ഇരുപതടി താഴെ കുത്തിയൊഴുകുന്ന നദിയില്‍ നോക്കിക്കൊണ്ട് ഒരു മനുഷ്യന്‍ നിന്നു. ശരീരത്തിനു പിന്നില്‍ അയാളുടെ കൈകള്‍ ഒരു കയറുകൊണ്ട് ബന്ധിച്ചിരുന്നു. ഒരു വടം അയാളുടെ കഴുത്തില്‍ ചുറ്റിക്കിടന്നു. തലയ്ക്കു മീതേ തടിച്ച ഒരു കുറുന്തടിയില്‍ ബന്ധിച്ച ഈ വടം അയാളുടെ കാല്‍മുട്ടിനു നിരപ്പായി ഞാന്നുനിന്നു. റെയില്‍‌പ്പാതയുടെ വരികളെ താങ്ങുന്ന തടിവരികള്‍ക്കു കുറുകെ നിരത്തിവച്ചിരുന്ന ഇളകിയ പലകകള്‍ ഈ മനുഷ്യനും അയാളുടെ ആരാച്ചാന്മാര്‍ക്കും നില്‍ക്കുവാനുള്ള പ്രതലമൊരുക്കി - ഫെഡറല്‍ കരസേനയിലെ രണ്ട് സ്വകാര്യ ഭടന്മാരും അവരെ നിയന്ത്രിക്കുന്ന ഒരു സര്‍ജ്ജന്റും ആയിരുന്നു ആരാച്ചാന്മാര്‍. ഈ സര്‍ജ്ജന്റ് യുദ്ധത്തിനു മുന്‍പുള്ള കാലത്ത് ഒരു ഡെപ്യൂട്ടി പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നിരിക്കണം. അതേ താല്‍ക്കാലിക പ്ലാറ്റ്ഫോമില്‍ തന്റെ പദവിയ്ക്ക് അനുസരിച്ച് യൂണിഫോം ധരിച്ച ആയുധധാരിയായ ഒരു ഓഫീസറും നിന്നു. അയാളായിരുന്നു കാപ്റ്റന്‍. “സപ്പോര്‍ട്ട്“ എന്ന് അറിയപ്പെടുന്ന പൊസിഷനില്‍ കൈത്തോക്കു പിടിച്ചുകൊണ്ട് പാലത്തിന്റെ രണ്ടറ്റത്തും ഓരോ കാവല്‍ഭടന്മാര്‍ നിന്നു. അതായത്, ഇടത്തേ തോളിനു ലംബമായി മുന്‍പില്‍, നെഞ്ചിനു കുറുകേ നിവര്‍ത്തിപ്പിടിച്ച കൈയില്‍ തോക്കിന്റെ പാത്തി ചാരിക്കൊണ്ട് - ഔപചാരികവും അസാധാരണവും, ശരീരം എഴുന്നു നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ ഒരു പൊസിഷനായിരുന്നു ഇത്. പാലത്തിനു നടുക്ക് എന്തു നടക്കുന്നു എന്നത് ഈ രണ്ടു കാവല്‍ഭടന്മാരെ സംബന്ധിക്കുന്ന കാര്യമായി തോന്നിയില്ല; അവര്‍ പാലത്തിനു കുറുകേ നിരത്തിയ നിരപ്പലകകളിലേക്കുള്ള വഴി തടസ്സപ്പെടുത്തിക്കൊണ്ടു നിന്നതേയുള്ളൂ.

ഈ രണ്ടു കാവല്‍ഭടന്മാര്‍ക്കും പിന്നിലായി കാണാമറയത്ത് ആരും ഇല്ലായിരുന്നു; റെയില്‍‌പ്പാത വനത്തിലേയ്ക്ക് നൂറുവാരയോളം ഋജുവായി നീണ്ടുകിടന്നു. പിന്നീട് വളഞ്ഞ് റെയില്‍പ്പാത കാഴ്ച്ചയില്‍ നിന്നും മറഞ്ഞു. തീര്‍ച്ചയായും കുറെ ദൂരം മുന്‍പോട്ടുപോകുമ്പോള്‍ ഒരു കാവല്‍മാടം ഉണ്ടാകണം. നദിയുടെ മറുതീരം കരയോടു തുറന്നുകിടന്നു - തീരത്തുനിന്നും പതിയെ ചരിഞ്ഞ് ഉയര്‍ന്ന കരയില്‍ തടിക്കുറ്റികള്‍ നിരത്തിനിറുത്തിയിരുന്നു. അവയ്ക്കിടയില്‍ റൈഫിളുകള്‍ക്കുള്ള സുഷിരങ്ങളിട്ടിരുന്നു, മരക്കുറ്റികള്‍ക്കിടയിലുള്ള ഒരേയൊരു വിടവില്‍ക്കൂടി പാലത്തിന്റെ നിയന്ത്രണ ചുമതലയുള്ള ഒരു പിത്തള പീരങ്കിയുടെ വായ്ത്തല പുറത്തോട്ട് തള്ളിനിന്നു. പാ‍ലത്തിനും കോട്ടയ്ക്കും ഇടയ്ക്കുള്ള കുത്തനെയുള്ള പാതയ്ക്കു മദ്ധ്യത്തിലായി കാലാള്‍പ്പടയുടെ ഒരു കമ്പനി “പരേഡ് റെസ്റ്റില്‍” - റൈഫിളുകളുടെ പാത്തികള്‍ നിലത്തുകുത്തിക്കൊണ്ട്, തോക്കിന്‍ കുഴലുകള്‍ ചെറുതായി ഇടത്തേ തോളിനു നേര്‍ക്ക് ചരിഞ്ഞ്, കൈകള്‍ കുറുകെ കെട്ടിക്കൊണ്ട് - വരിയായി നിന്നു. ഒരു ലെഫ്റ്റനന്റ് തന്റെ വാള്‍മുന നിലത്തുകുത്തി തന്റെ ഇടത്തേ കൈ വലതുകയ്യില്‍ വിശ്രമിപ്പിച്ചുകൊണ്ട് ഈ വരിയ്ക്ക് വലതുവശത്തായി നിന്നു. പാലത്തിനു നടുക്കുനില്‍ക്കുന്ന നാലുപേരൊഴികെ ഒറ്റയാള്‍ പോലും അനങ്ങിയില്ല. കമ്പനി പാലത്തെ അഭിമുഖീകരിച്ച് കരിങ്കല്ലുപോലെ നോക്കിക്കൊണ്ട് അനക്കമില്ലാതെ നിന്നു. നദീതീരങ്ങളെ അഭിമുഖീകരിച്ചുനിന്ന കാവല്‍ഭടന്മാര്‍ പാലത്തിനു മോടികൂട്ടാന്‍ സ്ഥാപിച്ചിരുന്ന പ്രതിമകളെന്നു തോന്നി. കാപ്റ്റന്‍ കൈകള്‍ പിണച്ച് നിശബ്ദമായി തന്റെ കീഴുദ്യോഗസ്ഥരുടെ കര്‍ത്തവ്യങ്ങള്‍ നിരീക്ഷിച്ച്, എന്നാല്‍ ഒരു അടയാളവും നല്‍കാതെ നിന്നു. തന്റെ വരവു മുന്‍‌കൂട്ടി വിളംബരം ചെയ്തുകൊണ്ട് വരുമ്പോള്‍ വളരെ പരിചയമുള്ളവര്‍ പോലും ഔപചാരികമായ ബഹുമാന പ്രകടനങ്ങളോടെ സ്വീകരിക്കേണ്ട ഒരു വിശിഷ്ടാഥിതിയാണ് മരണം. സൈനീക ഉപചാരക്രമങ്ങളില്‍ നിശബ്ദതയും ചലനമില്ലായ്മയുമാണ് ആദരവിന്റെ ലക്ഷണങ്ങള്‍.

തൂക്കിക്കൊലയ്ക്ക് തയ്യാറാക്കിക്കൊണ്ടിരുന്ന മനുഷ്യന് ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് തോന്നിച്ചു. അയാളുടെ മട്ടും ഭാവവും നോക്കിയാല്‍ - ഒരു കര്‍ഷകന്റെ മട്ടും ഭാവവും ആയിരുന്നു അത് - അയാള്‍ ഒരു സൈനീകനല്ല എന്നു മനസിലാക്കാം. ഋജുവായ മൂക്കും, മുറുകിയ വായയും വിരിഞ്ഞ നെറ്റിത്തടവും, അതില്‍ നിന്നും പിന്നോട്ടു നേരേ ചീകി ചെവികള്‍ പിന്നിട്ട് നന്നായി ഇറുകിയ അയാളുടെ ഫ്രോക്ക് കോട്ടിലേയ്ക്കു വീണ നീണ്ടിരുണ്ട മുടിയുമുള്ള അയാള്‍ സുമുഖനായിരുന്നു. അയാള്‍ക്ക് മീശയും കൂര്‍ത്ത താടിയുമുണ്ടായിരുന്നു, എന്നാല്‍ മീശയുടെ അറ്റം കൂര്‍പ്പിച്ചിരുന്നില്ല. തവിട്ടുനിറമുള്ള അയാളുടെ കണ്ണുകള്‍ വലുതായിരുന്നു. കഴുത്തില്‍ തൂക്കുകയര്‍ കിടക്കുന്ന ഒരാളില്‍ നിന്നും ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദയാഭാവം അയാളുടെ കണ്ണുകളില്‍ തെളിഞ്ഞിരുന്നു. പ്രകടമായും ഇത് ഒരു ഹൃദയശൂന്യനായ കൊലയാളിയല്ലായിരുന്നു. വ്യാപകമായ ചട്ടങ്ങളുള്ള മിലിട്ടറി നിയമത്തില്‍ പലതരത്തിലുള്ള ആളുകളെ തൂക്കിക്കൊല്ലുന്നതിനുള്ള നിയമങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും ഉത്തമപുരുഷന്മാരെ ഒഴിവാക്കിയിരുന്നില്ല.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സ്വകാര്യഭടന്മാരും വശങ്ങളിലേയ്ക്കു നീങ്ങി, അവര്‍ അയാള്‍ നിന്ന തടിപ്പലക വലിച്ചുമാറ്റി. സര്‍ജ്ജന്റ് കാപ്റ്റനു നേരേ തിരിഞ്ഞ് സല്യൂട്ട് ചെയ്തു, കാപ്റ്റന്റെ തൊട്ടു പിന്നിലായി നിലയുറപ്പിച്ചു. കാപ്റ്റന്‍ ഒരു ചുവട് മുന്നോട്ടു മാറി. ഈ നീക്കങ്ങളുടെ ഫലമായി വിധിക്കപ്പെട്ട മനുഷ്യനും സര്‍ജ്ജന്റും ഒരേ തടിപ്പലകയുടെ രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്ന രീതിയിലായി. പാലത്തിനു കുറുകേയുള്ള മൂന്നു റെയില്‍‌വരികള്‍ക്കു മീതേ ഈ പലക കിടന്നു. കുറ്റാരോപിതനായ മനുഷ്യന്‍ നില്‍ക്കുന്ന അറ്റം നാലാമത്തെ റെയില്‍‌വരിവരെ കഷ്ടിച്ച് എത്തിയില്ല. ഇതുവരെ കാപ്റ്റന്റെ ഭാരം കൊണ്ട് യഥാസ്ഥാനത്തു നിന്നിരുന്ന നിരപ്പലക ഇപ്പോള്‍ സര്‍ജ്ജന്റിന്റെ ഭാരം കൊണ്ട് നിലനിന്നു. കാപ്റ്റനില്‍ നിന്നും ഒരു അടയാളം ലഭിക്കുമ്പോള്‍ സര്‍ജന്റ് പിന്നോട്ടുമാറും. പലക ചരിഞ്ഞ് കുറ്റം വിധിക്കപ്പെട്ട മനുഷ്യന്‍ റെയില്‍വരികള്‍ക്ക് ഇടയിലേയ്ക്കു വീഴും. ഈ ഒരു സംവിധാനം ലളിതവും ഫലപ്രദവുമായി അറിയപ്പെട്ടു. അയാളുടെ മുഖം മൂടുകയോ കണ്ണുകള്‍ കെട്ടുകയോ ചെയ്തിരുന്നില്ല. ഒരു നിമിഷം അയാള്‍ താന്‍ നില്‍ക്കുന്ന “ബലഹീനമായ പ്രതലത്തിലേയ്ക്കു“ നോക്കി. പിന്നീട് തന്റെ കാലുകള്‍ക്കു കീഴെ ഭ്രാന്തമായി പതഞ്ഞൊഴുകുന്ന വെള്ളച്ചുഴികളിലേയ്ക്കുനോക്കി. നൃത്തംവെയ്ക്കുന്ന ഒരു പൊങ്ങുതടിക്കഷണം അയാളുടെ ശ്രദ്ധയില്‍ പതിഞ്ഞു. ഒഴുക്കിനോടൊത്ത് താഴെവരെ കണ്ണുകള്‍ ആ തടിക്കഷണത്തെ പിന്തുടര്‍ന്നു. എന്തു പതുക്കെയാണ് അതു നീങ്ങിയത്! എന്തൊരു മന്തന്‍ ഒഴുക്ക്!

തന്റെ ഭാര്യയിലും കുഞ്ഞുങ്ങളിലും തന്റെ അവസാ‍ന ചിന്തകള്‍ കേന്ദ്രീകരിക്കുവാനായി അയാള്‍ കണ്ണുകളടച്ചു. പ്രഭാതസൂര്യന്‍ സ്പര്‍ശിച്ച് സ്വര്‍ണ്ണമാക്കിയ ജലം, അരുവിയില്‍ കുറച്ചുദൂരെയായി തങ്ങിനിന്ന മൂടല്‍മഞ്ഞ്, കോട്ട, ഭടന്മാര്‍, പൊങ്ങുതടിക്കഷണം - ഇതെല്ലാം അയാളുടെ ശ്രദ്ധപതറിച്ചു. ഇപ്പോള്‍ അയാള്‍ ഒരു പുതിയ ശല്യത്തെക്കുറിച്ച് ബോധവാനായി. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ചിന്തകളെ ഭേദിച്ചുകൊണ്ട് അയാള്‍ക്കു മനസിലാവാത്തതും അവഗണിക്കാനാവാത്തതുമായ ശബ്ദം, കൂര്‍ത്തതും വേര്‍തിരിഞ്ഞതും ഒരു ഇരുമ്പുപണിക്കാരന്‍ ചാളയില്‍ ചുറ്റികകൊണ്ട് തല്ലുന്നതുപോലെയുമുള്ള ഒരു ലോഹശബ്ദം; അതേ മുഴങ്ങുന്ന സ്വഭാവമായിരുന്നു ഈ ശബ്ദത്തിന്. ഇത് എന്താണെന്നും അളക്കാനാവാത്ത ദൂരെനിന്നാണോ അതോ അടുത്തുനിന്നാണോ ഈ ശബ്ദമെന്നും - ദൂരെനിന്നും അടുത്തുനിന്നുമായി ഒരേ സമയം അത് തോന്നി - അയാള്‍ ചിന്തിച്ചു. ശബ്ദം വന്നത് നിശ്ചിതവും എന്നാല്‍ മരണമണിയുടെ മുഴക്കം പോലെ പതുക്കെയുള്ളതുമായ ഇടവേളകളിലാണ്. അയാള്‍ ഓരോ പുതിയ മുഴക്കത്തെയും അക്ഷമനായും - എന്നാല്‍ എന്തുകൊണ്ടാണെന്ന് അറിഞ്ഞില്ല - സംശയത്തോടെയും കാത്തുനിന്നു. നിശബ്ദതയുടെ ഇടവേളകള്‍ക്ക് ക്രമമായി നീളം കൂടിവന്നു; ഇടവേളകള്‍ ഭ്രാന്തുപിടിപ്പിക്കുന്നതായി. ഇടവേളകള്‍ അകലും തോറും ശബ്ദം അതിന്റെ ശക്തിയിലും മൂര്‍ച്ചയിലും വര്‍ദ്ധിച്ചുവന്നു. ഒരു കത്തികൊണ്ട് കുത്തിയതുപോലെ അവ അയാളുടെ ചെവിയെ വേദനിപ്പിച്ചു. താന്‍ അലറിവിളിച്ചുപോവുമെന്ന് അയാള്‍ ഭയന്നു. അയാള്‍ കേട്ടത് അയാളുടെ വാച്ചിന്റെ മിടിപ്പായിരുന്നു.

തന്റെ കണ്ണുകള്‍ തുറന്ന് അയാള്‍ തനിക്കുകീഴെയുള്ള ജലത്തിലേയ്ക്കു നോക്കി. “എന്റെ കൈകള്‍ സ്വതന്ത്രമാക്കാന്‍ കഴിഞ്ഞെങ്കില്‍,” അയാള്‍ ചിന്തിച്ചു, “ഞാന്‍ കുരുക്കു ദൂരെയെറിഞ്ഞ് അരുവിയിലേയ്ക്കു കൂപ്പുകുത്തിയേനെ. മുങ്ങാങ്കുഴിയിട്ട് ഞാന്‍ വെടിയുണ്ടകളില്‍ നിന്നും ഒഴിഞ്ഞുമാറി, ശക്തമായി നീന്തി, തീരത്തെത്തി, വനത്തിലൂടെ വീട്ടിലെത്തിയേനെ. എന്റെ വീട്, ദൈവത്തിനു നന്ദി, ഇപ്പോഴും യുദ്ധമുന്നണികള്‍ക്കു പുറത്താണ്; എന്റെ ഭാര്യയും കൊച്ചു കുഞ്ഞുങ്ങളും ഇപ്പോഴും കടന്നുകയറ്റക്കാരുടെ ഏറ്റവും മുന്നോട്ടുള്ള നീക്കത്തിനും പുറത്താണ്.

ഇവിടെ വാക്കുകളില്‍ എഴുതിയ ചിന്തകള്‍ വിധിക്കപ്പെട്ട മനുഷ്യന്റെ തലച്ചോറിലൂടെ മിന്നിമറയുന്ന നേരത്ത് - പതുക്കെ ചിന്തകള്‍ ഉറവെടുക്കുന്നതിനു പകരം അവ മിന്നിമറയുകയായിരുന്നു - കാപ്റ്റന്‍ സര്‍ജ്ജന്റിനു നേരെ തലകുലുക്കി. സര്‍ജ്ജന്റ് പിന്നോട്ടുമാറി.

II

പുരാതനവും ബഹുമാന്യവുമായ ഒരു അലബാമന്‍ കുടുംബത്തില്‍ നിന്നുള്ള സമ്പന്നനായ ഒരു കൃഷിക്കാരനായിരുന്നു പെയ്റ്റണ്‍ ഫര്‍ക്കഹര്‍. അടിമകളുടെ ഉടമയും മറ്റ് അടിമ ഉടമകളെപ്പോലെ രാഷ്ട്രീയക്കാരനുമായിരുന്ന അയാള്‍ സ്വാഭാവികമായും ഒരു യഥാര്‍ത്ഥ വിഖടനവാദിയും തെക്കന്‍ ആശയങ്ങളോട് അതിശക്തമായി കൂറുപുലര്‍ത്തുന്നവനുമായിരുന്നു. പ്രകൃതിയുടെ ചില ധാര്‍ഷ്ട്യങ്ങള്‍ കാരണം, അവ ഇവിടെ പ്രതിപാദിക്കേണ്ട കാര്യമില്ല, കോറിന്തിന്റെ പതനത്തിലേയ്ക്കു നയിച്ച പരാജയപ്പെട്ട യുദ്ധങ്ങള്‍ നയിച്ച തെക്കന്‍ സൈന്യത്തില്‍ അയാള്‍ക്കു ചേരാന്‍ സാധിച്ചില്ല. തന്റെ കീര്‍ത്തിനാശകമായ ചലന പാരതന്ത്ര്യത്തെ അയാള്‍ വെറുത്തു. തന്റെ ഊര്‍ജ്ജങ്ങളെ തുറന്നുവിടുന്നത്, ഒരു ഭടന്റെ ജീവിതം, കഴിവുതെളിയിക്കുന്നതിനുള്ള അവസരം, ഇതിനെല്ലാം അയാള്‍ അതിയായി ആഗ്രഹിച്ചു. ആ അവസരം, എല്ലാ യുദ്ധങ്ങളിലും വരുന്നതുപോലെ, വരും എന്ന് അയാള്‍ ചിന്തിച്ചു. തത്സമയം അയാള്‍ക്ക് കഴിയുന്നത് അയാള്‍ ചെയ്തു. തെക്കിനെ സഹായിക്കാന്‍ ചെയ്യുന്ന എന്തു സേവനവും അയാള്‍ക്ക് തരംതാണതായി തോന്നിയില്ല. ഹൃദയത്തില്‍ ഭടനായ ഒരു പൌരന്റെ സ്വഭാവത്തിനു ചേരുന്ന എന്ത് സാഹസവും അയാള്‍ക്ക് അസാധ്യമായ രീതിയില്‍ അപകടം പിടിച്ചതായി തോന്നിയില്ല. “യുദ്ധത്തിലും പ്രണയത്തിലും എല്ലാം ശരിയാണെന്ന“ സത്യത്തില്‍ വിനാശകാരിയായ തത്വത്തില്‍ അയാള്‍ ഒരുപാട് ചിന്തകൂടാതെയും സന്തോഷത്തോടെയും വിശ്വസിച്ചു.

ഒരു വൈകുന്നേരം ഫര്‍ക്കഹറും തന്റെ ഭാര്യയും തന്റെ കൃഷിയിടങ്ങളുടെ കവാടത്തിനടുത്തുള്ള ഒരു തുരുമ്പിച്ച ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ചാരനിറത്തില്‍ പൊതിഞ്ഞ ഒരു ഭടന്‍ വാതില്‍ വരെ കുതിരയോടിച്ചുവന്ന് കുടിവെള്ളത്തിനായ് ചോദിച്ചു. മിസ്സിസ്സ് ഫര്‍ക്കാഹറിന് തന്റെ സ്വന്തം തൂവെള്ള കരങ്ങള്‍കൊണ്ട് അയാള്‍ക്ക് ജലം കൊടുക്കുവാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വെള്ളമെടുക്കാന്‍ പോയ സമയത്ത് അവരുടെ ഭര്‍ത്താവ് പൊടിമൂടിയ കുതിരപ്പടയാളിയെ സമീപിച്ച് യുദ്ധമുന്നണിയിലെ വാര്‍ത്തകള്‍ ആകാംഷയോടെ ചോദിച്ചു.

“യാങ്കുകള്‍ റെയില്‍പ്പാതകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു”. അയാള്‍ പറഞ്ഞു, “അവര്‍ അടുത്ത ഒരു മുന്നേറ്റത്തിനു തയ്യാറെടുക്കുകയാണ്. അവര്‍ കൂമങ്കടവ് പാലം വരെയെത്തി, അതിനെ ശരിയാക്കി, വടക്കേക്കരയില്‍ ഒരു ആയുധപ്പുരയും സ്ഥാപിച്ചു. അവരുടെ കമാന്‍ഡ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. റെയില്‍പ്പാതയോ, അതിന്റെ പാലങ്ങളോ, തുരങ്കങ്ങളോ, തീവണ്ടികളോ കേടാക്കാനുള്ള ശ്രമത്തില്‍ പിടിക്കപ്പെടുന്ന ഏതൊരു പൌരനെയും ഉടനെ തൂക്കിക്കൊല്ലും എന്ന ഈ ഉത്തരവ് എല്ലായിടത്തും ഒട്ടിച്ചിട്ടുണ്ട്. ഞാന്‍ ഉത്തരവ് കണ്ടു.”

"കൂമങ്കടവ് പാലത്തിലേയ്ക്ക് എത്രദൂരമുണ്ട്?" ഫര്‍ക്കഹര്‍ ചോദിച്ചു.

"ഏകദേശം മുപ്പതു മൈല്‍."

"അരുവിയുടെ ഈ വശത്ത് ഒരു സൈന്യവും ഇല്ലേ?"

"റെയില്‍പ്പാതയിലായി ഏകദേശം അര മൈല്‍ അകലെ ഒരു കാവല്‍മാടം, പാലത്തിന്റെ ഈ അറ്റത്ത് ഒരു കാവല്‍ഭടനും."

"അഥവാ ഒരു മനുഷ്യന്‍ - ഒരു സാധാരണ പൌരന്‍ ആ കാവല്‍മാടത്തെ വെട്ടിച്ച് കാവല്‍ നില്‍ക്കുന്ന ഭടനെ കീഴ്പ്പെടുത്തിയാല്‍”, ഫര്‍ക്കഹര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, “അയാള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?”

ഭടന്‍ ഉറക്കെ ചിന്തിച്ചു. “ഞാന്‍ ഒരുമാസം മുന്‍പ് അവിടെയുണ്ടായിരുന്നു,” അയാള്‍ മറുപടിപറഞ്ഞു. “കഴിഞ്ഞ ശീതകാലത്തെ വെള്ളപ്പൊക്കത്തില്‍ ഒരുപാട് പൊങ്ങുതടികള്‍ പാലത്തിന്റെ ഇങ്ങേക്കരയിലെ കടവില്‍ അടിഞ്ഞത് ഞാന്‍ നിരീക്ഷിച്ചു. ഇപ്പോള്‍ അത് ഉണങ്ങിയിട്ടുണ്ട്. അവ വിറകുപോലെ കത്തും.

അപ്പൊഴേയ്ക്കും ഫര്‍ക്കഹറിന്റെ ഭാര്യ ജലം കൊണ്ടുവന്നു, ഭടന്‍ അതുവാങ്ങി കുടിച്ചു. ഉപചാരപൂര്‍വ്വം അവര്‍ക്കു നന്ദിപറഞ്ഞ്, അവരുടെ ഭര്‍ത്താവിനെ വണങ്ങി അയാള്‍ കുതിരയോടിച്ചുപോയി. ഒരു മണിക്കൂറിനു ശേഷം, രാത്രി വീണുകഴിഞ്ഞപ്പോള്‍, അയാള്‍ കൃഷിസ്ഥലത്തെ വീണ്ടും പിന്നിട്ട് വടക്ക് താന്‍ വന്ന അതേ ദിശയിലേയ്ക്കു കുതിരയോടിച്ചു. ആ ഭടന്‍ ഒരു ഫെഡറല്‍ ചാരനായിരുന്നു.

III

പെയ്റ്റണ്‍ ഫര്‍ക്കഹര്‍ പാലത്തിലെ വിടവിലൂടെ നേരെ താഴേയ്ക്കുവീണപ്പോള്‍ ബോധം നഷ്ടപ്പെട്ട് അയാള്‍ മൃതപ്രായനായി. ഈ അവസ്ഥയില്‍ നിന്നും അയാള്‍ യുഗങ്ങള്‍ക്കുശേഷം എഴുന്നേറ്റു, അങ്ങനെയാണ് അയാള്‍ക്കു തോന്നിയത്-കഴുത്തിലെ കുത്തുന്ന മര്‍ദ്ദവും, ശ്വാസം മുട്ടലിന്റെ വികാരവും കൊണ്ട്. കൂര്‍ത്തതും പരന്നതുമായ വേദനകള്‍ അയാളുടെ കഴുത്തില്‍ നിന്നുത്ഭവിച്ച് അയാളുടെ ശരീരത്തിലെയും കാലുകളിലെയും ഓരോ തന്തുവിലൂടെയും പ്രവഹിച്ചു. ഈ വേദനകള്‍ വ്യവസ്ഥാപിതമായ രേഖകളിലൂടെ പൊട്ടിപ്പുറപ്പെട്ട് സങ്കല്‍പ്പാതീതമായ വേഗാവൃത്തിയില്‍ സ്പന്ദിക്കുന്നതുപോലെ തോന്നി. അയാളെ താങ്ങാന്‍ വയ്യാത്ത ഒരു ഊഷ്മാവിലേയ്ക്കുയര്‍ത്തുന്ന മിടിക്കുന്ന തീനാളങ്ങളുടെ പ്രവാഹങ്ങളെപ്പോലെ അവ തോന്നിച്ചു. അയാളുടെ തലയെക്കുറിച്ചാണെങ്കില്‍-തിങ്ങിനിറയലിന്റെയും നിറവിന്റെയും ഒരു തോന്നലല്ലാതെ മറ്റൊന്നിനെക്കുറിച്ചും അയാള്‍ ബോധവാനായിരുന്നില്ല. ഈ തോന്നലുകളെ ചിന്ത അനുഗമിച്ചില്ല. അയാളുടെ സ്വഭാവത്തിന്റെ ബൌദ്ധിക തലം അപ്പൊഴേയ്ക്കും മാഞ്ഞുകഴിഞ്ഞിരുന്നു; അയാള്‍ക്ക് അനുഭവിച്ചറിയാനുള്ള കഴിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ; അനുഭവം പീഢനമായിരുന്നു. ചലനത്തെക്കുറിച്ച് അയാള്‍ ബോധവാനായിരുന്നു. പ്രകാശത്തിന്റെ ഒരു മേഘത്തില്‍ പൊതിഞ്ഞ് - അയാള്‍ അതിന്റെ തീതുപ്പുന്ന ഹൃദയം മാത്രമായിരുന്നു, ഭൌതിക ശരീരമില്ലാതെ, അയാള്‍ അചിന്ത്യമായ ആന്തോളനങ്ങളുടെ കമാനങ്ങളിലൂടെ സഞ്ചരിച്ചു, ഒരു ഭീമാകാരമായ നാഴികമണി പോലെ. അപ്പോള്‍ ഒറ്റയടിക്ക്, ഭയാനകമായ ആകസ്മികതയോടെ, അയാളുടെ പ്രകാശം ഉച്ചത്തിലുള്ള ഒരു പൊട്ടിത്തെറിയുടെ ശബ്ദത്തോടെ മുകളിലേയ്ക്കുയര്‍ന്നു.; ഭീതിദമായ ഒരു അലര്‍ച്ച അയാളുടെ കാതുകളില്‍ നിറഞ്ഞു, എല്ലാം തണുത്തതും ഇരുണ്ടതുമായി. ചിന്തിക്കാനുള്ള കഴിവ് പുനസ്ഥാപിതമായി; വടം മുറിഞ്ഞെന്നും താന്‍ നദിയിലേയ്ക്കു വീണെന്നും അയാള്‍ തിരിച്ചറിഞ്ഞു. കഴുത്തില്‍ പുതിയ ഞെരുക്കങ്ങള്‍ ഒന്നും ഉണ്ടായില്ല; അയാളുടെ കഴുത്തിലെ കുരുക്ക് അപ്പോഴും ശ്വാ‍സം മുട്ടിക്കുന്നതായിരുന്നു, അത് അയാളുടെ ശ്വാസകോശങ്ങളിലേയ്ക്കു വെള്ളം കയറുന്നത് തടഞ്ഞു. നദിയുടെ അടിത്തട്ടില്‍ തൂങ്ങിമരിക്കുക!- അയാള്‍ക്ക് ഈ ആശയം അബദ്ധജഢിലമായി തോന്നി. ഇരുട്ടില്‍ തന്റെ കണ്ണുകള്‍ തുറന്ന് അയാള്‍ തന്റെ മുകളില്‍ പ്രകാശത്തിന്റെ ഒരു തിളക്കം കണ്ടു, പക്ഷേ എത്ര ദൂരെ, എന്ത് അപ്രാപ്യം!. അയാള്‍ അപ്പോഴും മുങ്ങുകയായിരുന്നു, കാരണം പ്രകാശം മങ്ങി മങ്ങി ഒരു ചെറിയ തിളക്കമായി ചുരുഗ്ങ്ങി. പിന്നീട് അത് വലുതാകാനും തെളിയുവാനും തുടങ്ങി, താന്‍ ഉപരിതലത്തിലേയ്ക്ക് ഉയരുകയാണെന്ന് അയാള്‍ അറിഞ്ഞു-മടിയോടുകൂടെ അയാള്‍ അത് അറിഞ്ഞു, കാരണം ഇപ്പോള്‍ അയാള്‍ വളരെ സുഖകരമായ അവസ്ഥയിലായിരുന്നു. “തൂക്കിക്കൊല്ലാനും മുങ്ങിമരിക്കാനും,” അയാള്‍ ചിന്തിച്ചു, “അത് അത്ര മോശമല്ല; പക്ഷേ വെടികൊണ്ടു മരിക്കാന്‍ എനിക്ക് ആഗ്രഹമില്ല. ഇല്ല; ഞാന്‍ വെടികൊണ്ടു മരിക്കില്ല. അതില്‍ നീതിയില്ല.”

ഒരു ശ്രമത്തെക്കുറിച്ച് അയാള്‍ ബോധവാനായിരുന്നില്ല, പക്ഷേ തന്റെ കൈത്തണ്ടയില്‍ ഒരു കുത്തുന്ന വേദന താന്‍ കൈകളെ സ്വതന്ത്രനാക്കാന്‍ ശ്രമിക്കുകയാണെന്ന് അയാളെ അറിയിച്ചു. ആ പിടിവലിക്ക് അയാള്‍ തന്റെ ശ്രദ്ധകൊടുത്തു, ഒരു മടിയന്‍ ഒരു പന്താട്ടക്കാരന്റെ പ്രകടനങ്ങളെ നോക്കിക്കാണുന്നതുപോലെ, അതിന്റെ ഫലപ്രാപ്തിയില്‍ ഒരു താല്പര്യവുമില്ലാതെ. എന്തൊരുഗ്രന്‍ ശ്രമം! - എന്തു മഹത്തരം, എന്തൊരമാനുഷിക ശക്തി! ആഹ്, അത് ഒരു മനോഹരമായ ശ്രമമായിരുന്നു! വാഹ്! കയറ് വേര്‍പെട്ടു; അയാളുടെ കൈകള്‍ സ്വതന്ത്രമായി മുകളിലേയ്ക്കു പൊന്തി, വളരുന്ന പ്രകാശത്തിന്റെ ഇരുവശങ്ങളിലും കൈകള്‍ മങ്ങി കാണായി. ആദ്യം ഒന്നും പിന്നീട് മറ്റേതും കഴുത്തിലെ കുരുക്കില്‍ മല്‍പ്പിടിത്തം നടത്തുമ്പോള്‍ അയാള്‍ ഒരു പുതിയ താല്പര്യത്തോടെ അവയെ ശ്രദ്ധിച്ചു. അവ കുരുക്കിനെ വലിച്ചുപറിച്ച് ശക്തിയോടെ വശത്തേക്ക് എറിഞ്ഞു, അതിന്റെ പുളയല്‍ ഒരു ജലനാഗത്തിന്റെ സ്മരണയുണര്‍ത്തി. “അത് തിരികെയിടൂ, അത് തിരികെയിടൂ!” താന്‍ ഈ വാക്കുകള്‍ തന്റെ കൈകളുടെ നേര്‍ക്ക് അലറിയതായി അയാള്‍ക്കു തോന്നി, കാരണം കുരുക്കഴിഞ്ഞപ്പോള്‍ അയാള്‍ ഇതുവരെ അനുഭവിച്ചതില്‍ ഏറ്റവും വലിയ വേദന അയാള്‍ക്ക് അനുഭവപ്പെട്ടു. അയാളുടെ കഴുത്ത് ഭീകരമായി വേദനിച്ചു; അയാളുടെ തലച്ചോറില്‍ തീകത്തി; അയാളുടെ ഹൃദയം, ഇതുവരെ മന്ദമായി പിടിച്ചുകൊണ്ടിരുന്നത്, ഭീമമായി കുതിച്ചുചാടി, അയാളുടെ വായിലൂടെ പുറത്തേയ്ക്കുചാടാന്‍ ശ്രമിച്ചു. അയാളുടെ ശരീരം മുഴുവന്‍ അശരണമായ ഒരു വേദന മഥിച്ച് ചതച്ചു! പക്ഷേ അനുസരണകെട്ട അയാളുടെ കരങ്ങള്‍ ഈ ആജ്ഞാപനത്തിന് ഒരു വിലയും കൊടുത്തില്ല. അവ ജലത്തില്‍ വേഗവും താഴേയ്ക്കുള്ളതുമായ താഢനങ്ങള്‍ ഏല്‍പ്പിച്ചു. തല്‍ഭലമായി അയാള്‍ ജലോപരിതലത്തില്‍ പൊങ്ങിവന്നു. തന്റെ തല പുറത്തുവരുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു; സൂര്യപ്രകാശമേറ്റ് അയാളുടെ കണ്ണുകള്‍ അന്ധമായി; അയാളുടെ നെഞ്ച് ചുഴലിപോലെ വികസിച്ചു, മകുടോന്നതമാ‍യ ഒരു വേദനയില്‍ അയാളുടെ ശ്വാസകോശങ്ങള്‍ ഒരു വലിയ അളവ് വായുവിനെ അകത്തേക്കു വലിച്ചു, അതിനെ അയാള്‍ ഒരു അലര്‍ച്ചയോടെ ഉടന്‍ പുറന്തള്ളി!

ഇപ്പോള്‍ അയാള്‍ തന്റെ ഭൌതിക ഇന്ദ്രിയങ്ങളുടെമേല്‍ പൂര്‍ണ്ണമായ നിയന്ത്രണത്തിലായിരുന്നു. അവ, സത്യത്തില്‍, അസാധാരണമാം വിധം കൂര്‍മ്മവും സംവേദനക്ഷമവുമായിരുന്നു. ആ കോലാഹലത്തില്‍ അയാളുടെ ശരീരവ്യവസ്ഥയില്‍ എന്തോ ഒന്ന് അത്യധികം തുള്ളിച്ചാടി അയാളുടെ ഇന്ദ്രിയങ്ങളെ ശുദ്ധീകരിച്ചതുകൊണ്ട് അവ ഇതുവരെ അനുഭവിക്കാത്ത തരത്തില്‍ കാര്യങ്ങളെ രേഖപ്പെടുത്തി. തന്റെ മുഖത്ത് ജലം ഓളംതട്ടുന്നത് അയാള്‍ അറിഞ്ഞു, അവയിലെ ഓരോ ഓളങ്ങള്‍ തട്ടുമ്പൊഴും അവയുടെ ശബ്ദത്തെ അയാള്‍ വേര്‍തിരിച്ചുകേട്ടു. അയാള്‍ നദീതീരത്തുള്ള കാട്ടിലേയ്ക്കുനോക്കി, അവിടെയുള്ള ഓരോ മരങ്ങളെയും കണ്ടു, മരങ്ങളിലെ ഇലകളെയും ഓരോ ഇലകളിലെയും ഞരമ്പുകളെയും അവയിലിരിക്കുന്ന പ്രാണികളെയും അയാള്‍ കണ്ടു: പുല്‍ച്ചാടികള്‍, വര്‍ണ്ണാഭമായ ശരീരങ്ങളുള്ള പൂച്ചികള്‍, മരച്ചില്ലയില്‍ നിന്നും മരച്ചില്ലയിലേയ്ക്ക് വലവിരിക്കുന്ന ഊതനിറമുള്ള ചിലന്തികള്‍. നൂറായിരം പുല്‍നാമ്പുകളില്‍ ഞാന്നുനിന്ന ജലകണികകളില്‍ പ്രതിഫലിച്ച സൂര്യരശ്മികളിലെ ഏഴുനിറങ്ങള്‍ അയാള്‍ കണ്ടു. നദിയുടെ ചുഴികള്‍ക്കുമുകളില്‍ നൃത്തം ചെയ്ത കുരുട്ടീച്ചകളുടെ മൂളലുകള്‍, തുമ്പികളുടെ ചിറകടിശബ്ദങ്ങള്‍, ജലച്ചിലന്തിയുടെ കാലുകളുടെ സ്പന്ദനം, വള്ളത്തില്‍ നിന്നും ഉയര്‍ത്തിയ തുഴയുടെ ശബ്ദം പോലെ- ഇവയെല്ലാം ശ്രവ്യമായ സംഗീതം തീര്‍ത്തു. ഒരു മത്സ്യം അയാളുടെ കണ്മുന്നില്‍ക്കൂടി തെന്നിപ്പോയി, അയാള്‍ അതിന്റെ ശരീരം ജലത്തെ കുറുകെമുറിക്കുന്ന ശബ്ദാവേഗം കേട്ടു.

അയാള്‍ നദിയുടെ ഒഴുക്കിനൊത്ത് ജലോപരിതലത്തിലെത്തി; ഒരു നിമിഷം കൊണ്ട് ദൃശ്യലോകം അയാളെ കേന്ദ്രീകരിച്ച് പതുക്കെ ചുറ്റാന്‍ തുടങ്ങി, അയാള്‍ പാലവും, കോട്ടയും, പാലത്തിനു മുകളില്‍ നില്‍ക്കുന്ന കാപ്റ്റനെയും, സര്‍ജ്ജന്റിനെയും, രണ്ട് സ്വകാര്യ ഭടന്മാരെയും, തന്റെ ഘാതകരെയും കണ്ടു. നീലാകാശത്തിന് എതിരേ അവര്‍ രേഖാചിത്രങ്ങള്‍ തീര്‍ത്തു. അവര്‍ അയാളെച്ചൂണ്ടി ആംഗ്യങ്ങള്‍ കാണിച്ചു, ഒച്ചവെച്ചു. കാപ്റ്റന്‍ തന്റെ പിസ്റ്റള്‍ വലിച്ചെടുത്തു, എന്നാല്‍ വെടിവെച്ചില്ല; മറ്റുള്ളവര്‍ നിരായുധരായിരുന്നു. അവരുടെ ചലനങ്ങള്‍ അറപ്പുളവാക്കുന്നതും ഭയാനകവുമായിരുന്നു, അവരുടെ രൂപങ്ങള്‍ ഭീമാകാരവും.

പെട്ടെന്ന് അയാള്‍ ഒരു മൂര്‍ച്ചയേറിയ ശബ്ദം കേട്ടു, അയാളുടെ തലയ്ക്ക് ഏതാനും ഇഞ്ചുകള്‍ അകലെ എന്തോ വെള്ളത്തില്‍ പെട്ടെന്നു പതിച്ച് അയാളുടെ മുഖത്തേയ്ക്കു വെള്ളം തെറിപ്പിച്ചു. അയാള്‍ രണ്ടാമത് ഒരു ഒച്ചയും കൂടി കേട്ടു, രണ്ട് കാവല്‍ഭടന്മാരില്‍ ഒരാള്‍ തന്റെ തോളിനുമീതേ റൈഫിള്‍ പിടിച്ചുകൊണ്ട്, തോക്കിന്‍ കുഴലില്‍ നിന്നും ഒരു നീലപ്പുകയുടെ ഒരു ചെറിയ മേഖം പറത്തിക്കൊണ്ട് നില്‍ക്കുന്നതുകണ്ടു. വെള്ളത്തില്‍ക്കിടക്കുന്ന മനുഷ്യന്‍ തോക്കിന്റെ സുഷിരത്തിലൂടെ തന്നെ നോക്കിക്കൊണ്ട് പാലത്തിനുമുകളില്‍ നില്‍ക്കുന്ന മനുഷ്യന്റെ കണ്ണ് കണ്ടു. അത് ഒരു ഊതനിറത്തിലുള്ള കണ്ണാണെന്നും ഊതനിറത്തിലെ കണ്ണുകള്‍ ഏറ്റവും സൂക്ഷ്മദൃക്‌കാണെന്നും എല്ലാ പ്രശസ്തരായ വെടിക്കാര്‍ക്കും ഊതക്കണ്ണുകളാണ് ഉള്ളതെന്നും അയാള്‍ ഓര്‍ത്തു, എങ്കിലും ഈ വെടിവെയ്പ്പുകാരന് ലക്ഷ്യം തെറ്റി.

വിപരീതദിശയിലുള്ള ഒരു ചുഴി ഫര്‍ക്കഹറിനെ എടുത്ത് പകുതി തിരിച്ചു; അയാള്‍ വീണ്ടും കോട്ടയ്ക്ക് എതിര്‍വശത്തായി ഉള്ള വനത്തെ അഭിമുഖീകരിച്ചു. തെളിഞ്ഞതും ഉയര്‍ന്നതുമായ ഒരു ഏകതാന സംഗീതശബ്ദം ഇപ്പോള്‍ അയാള്‍ക്കുപിന്നില്‍ മുഴങ്ങി, മറ്റ് എല്ലാ ശബ്ദങ്ങളെയും കീറിമുറിച്ച് മുക്കിക്കളഞ്ഞ, അയാളുടെ ചെവിയിലെ ഓടങ്ങളെപ്പോലും തോല്‍പ്പിച്ച ഒരു വ്യതിരിക്തതയോടെ അത് ജലത്തിനു കുറുകെ എത്തി. ഒരു ഭടന്‍ ആയിരുന്നില്ലെങ്കിലും, മന:പൂര്‍വ്വവും, നീണ്ടതും, ഉയര്‍ന്നതുമായ ഈ ശബ്ദത്തിന്റെ ഭീതിദമായ പ്രാധാന്യം മനസിലാക്കുവാനുള്ളത്ര പട്ടാള കാമ്പുകള്‍ അയാള്‍ സന്ദര്‍ശിച്ചിരുന്നു; ഒരു തീരത്തുള്ള ഒരു ലെഫ്റ്റനന്റ് ഈ പ്രഭാതത്തിലെ കൃത്യത്തില്‍ പങ്കെടുക്കുന്നു. എന്ത് വികാരരഹിതവും കരുണയില്ലാതെയുമാണ്-എന്തൊരു സമീകൃതവും, ശാന്തവുമായ ഒച്ചയില്‍, അളന്നുകൊണ്ട്, ഭടന്മാരില്‍ ശാന്തത നിറച്ചുകൊണ്ട്-എന്ത് കൃത്യമായി അളന്ന ഇടവേളകളിലാണ് ആ ക്രൂരമായ വാക്കുകള്‍ പതിച്ചത്:

"കമ്പനി!… അറ്റന്‍ഷന്‍!… തോക്കുകള്‍ ഏന്തൂ!… റെഡി!… ഉന്നം പിടിക്കൂ!… ഫയര്‍!"

ഫര്‍ക്കഹര്‍ കൂപ്പുകുത്തി-മുങ്ങാന്‍ കഴിയുന്നത്ര ആഴത്തില്‍ അയാള്‍ മുങ്ങി. നയാഗ്രയുടെ ശബ്ദം പോലെ ജലം അയാളുടെ ചെവികളില്‍ ഇരമ്പി, എന്നിട്ടും അയാള്‍ വെടിയുടെ മങ്ങിയ ഇടിമുഴക്കം കേട്ടു, എന്നിട്ട്, ജലോപരിതലത്തിലേയ്ക്കുയര്‍ന്ന്, താഴേയ്ക്ക് ഊഞ്ഞാലാടിയിറങ്ങുന്ന, പലരീതിയില്‍ പരന്ന, ലോഹത്തിന്റെ തിളങ്ങുന്ന കഷണങ്ങളെ കണ്ടു. അവയില്‍ ചിലത് അയാളുടെ മുഖത്തും കൈകളിലും തൊട്ടു, എന്നിട്ട് അവയുടെ പതനം തുടര്‍ന്ന് വീണുചിതറി. ഒരെണ്ണം അയാളുടെ കോളറിനും കഴുത്തിനും ഇടയില്‍ സ്ഥാനം പിടിച്ചു; അസുഖകരമായ രീതിയില്‍ ഊഷ്മളമായിരുന്ന അത് അയാള്‍ പറിച്ചെറിഞ്ഞു.

ശ്വാസമെടുക്കാന്‍ ജലോപരിതലത്തിലേയ്ക്കുയരുമ്പോള്‍ താന്‍ ഒട്ടേറെനേരം വെള്ളത്തിനടിയിലായിരുന്നു എന്നയാള്‍ കണ്ടു; അയാള്‍ വ്യക്തമായും നദിയില്‍ ഒരുപാട് താഴേയ്ക്കെത്തിയിരുന്നു-സുരക്ഷിതത്വത്തിന് അടുത്ത്. ഭടന്മാര്‍ തോക്കില്‍ തിരനിറയ്ക്കുന്നത് ഏകദേശം തീര്‍ത്തുകഴിഞ്ഞു; പീരങ്കികളില്‍ നിന്നും ചിതറുന്നതുപോലെ, വായുവില്‍ കറങ്ങി, അവയുടെ കുഴകളില്‍ കുത്തിനിറച്ചിരുന്നതുപോലെ, ലോഹപാളികള്‍ സൂര്യപ്രകാശത്തില്‍ ഒരേസമയം തിളങ്ങി. രണ്ട് കാവല്‍ഭടന്മാര്‍ വീണ്ടും വെടിവെച്ചു, വെവ്വേറെയായും നിഷ്ഫലമായും.

വേട്ടയാടപ്പെടുന്ന മനുഷ്യന്‍ ഇതെല്ലാം തന്റെ തോളിനു മുകളില്‍ക്കൂടി കണ്ടു; ഇപ്പോള്‍ അയാള്‍ ഒഴുക്കിനൊത്ത് ശക്തമായി നീന്തുകയാണ്. അയാളുടെ തലച്ചോറ് കൈകാലുകളോടൊപ്പം തന്നെ ഊര്‍ജ്ജിതമായി; അയാള്‍ മിന്നലിന്റെ വേഗതയില്‍ ചിന്തിച്ചു:

“ഓഫീസര്‍ ആ വെടിക്കാരന്റെ തെറ്റ് രണ്ടാം തവണ വരുത്താന്‍ അനുവദിക്കുകയില്ല” അയാള്‍ ചിന്തിച്ചു, "തോട്ട വെടിയില്‍ നിന്നും ഒറ്റ വെടിയുണ്ടയില്‍ നിന്നുമൊക്കെ രക്ഷപെടുന്നത് വളരെ എളുപ്പമാണ്. അയാള്‍ ഇപ്പോള്‍ത്തന്നെ മനോധര്‍മ്മമനുസരിച്ച് വെടിവെയ്ക്കുവാനുള്ള ഉത്തരവു കൊടുത്തു കാണണം. ദൈവം എന്നെ സഹായിക്കട്ടെ, എനിക്കവയില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറാനാവില്ല!"

അയാള്‍ക്ക് രണ്ടുവാര അകലെ വെള്ളം ശക്തമായി ചിതറിയതിനു പിന്നാലെ ഒരു വലിയ, ഇരയ്ക്കുന്ന ശബ്ദം, നീചസ്ഥായിയിലേയ്ക്കുനീങ്ങി, വായുവിലൂടെ കോട്ടയിലേയ്ക്ക് പിറകോട്ടു സഞ്ചരിക്കുന്നു എന്നു തോന്നിച്ച അത് നദിയെ അതിന്റെ ആഴങ്ങള്‍ വരെ പിടിച്ചുകുലുക്കിയ ഒരു പൊട്ടിത്തെറിയില്‍ അവസാനിച്ചു! വെള്ളത്തിന്റെ ഉയരുന്ന ഒരു പാളി അയാള്‍ക്കു മീതേ വളഞ്ഞ്, അയാളുടെ മേല്‍ വീണ്, അയാളെ അന്ധനാക്കി, അയാളെ വരിഞ്ഞുമുറുക്കി! പീരങ്കിയ്ക്ക് ഈ വേട്ടയില്‍ ഒരു പങ്കുണ്ടായിരിക്കുന്നു. ചിതറിയ വെള്ളത്തിന്റെ അലമ്പലില്‍ നിന്ന് അയാള്‍ തന്റെ തല കുടഞ്ഞ് സ്വതന്ത്രമാക്കിയപ്പോള്‍ വഴിതെറ്റിയ ഒരു വെടിയുണ്ട തനിക്കു മീതേയുള്ള വായുവിലൂടെ മൂളിക്കൊണ്ട്, ഒരു നിമിഷത്തില്‍ മുന്‍പിലുള്ള വനത്തിലെ ചില്ലകളില്‍ തട്ടി പൊട്ടിത്തെറിക്കുന്നത് അയാള്‍ കേട്ടു.

"അവരതു വീണ്ടും ചെയ്യില്ല," അയാള്‍ ചിന്തിച്ചു; "അടുത്ത പ്രാവശ്യം അവര്‍ മുന്തിരിവെടിവെക്കും. ഞാന്‍ തോക്കില്‍ തന്നെ ശ്രദ്ധിക്കണം; പുക കണ്ടാല്‍ കാര്യമറിയാം - വെടിയൊച്ച വരുന്നത് വളരെ താമസിച്ചാണ്; ശബ്ദം വെടിയുണ്ടയെക്കാള്‍ പതുക്കെയാണ്. അതൊരു നല്ല തോക്കാണ്."

പെട്ടെന്ന് താന്‍ ഒരു പമ്പരം പോലെ ചുറ്റിക്കറങ്ങുന്നതായി അയാള്‍ക്കു തോന്നി. വെള്ളം, തീരം, വനങ്ങള്‍, ഇപ്പോള്‍ ദൂരെയായ പാലം, കോട്ടയും മനുഷ്യരും, എല്ലാം ചുറ്റുപിണഞ്ഞ് മങ്ങി. വസ്തുക്കളെ അവയുടെ നിറങ്ങള്‍ മാത്രം പ്രതിനിധീകരിച്ചു; ഉരുണ്ട് തിരശ്ചീനമായ നിറങ്ങളുടെ ധാരകളെ മാത്രമേ അയാള്‍ കണ്ടുള്ളൂ. അയാള്‍ ഒരു ചുഴിയുടെ കണ്ണില്‍ പെട്ടിരുന്നു, അതിന്റെ അത്യധികമായ പ്രവേഗം അയാളുടെ തല മന്ദിപ്പിച്ച് രോഗിയായി തോന്നിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം നദിയുടെ ഇടത്തേക്കരയുടെ താഴെയുള്ള ചരലിലേയ്ക്ക് അയാള്‍ എടുത്തെറിയപ്പെട്ടു-തെക്കുവശത്തുള്ള തീരത്ത്-അയാളെ ശത്രുക്കളില്‍ നിന്നും മറച്ച ഒരു മുനമ്പിന്റെ മറവില്‍. തന്റെ ചലനത്തിനു പെട്ടെന്നുവന്ന നിശ്ചലത, ഒരു കൈ ചരലിലുരഞ്ഞത്, ഇവ അയാളെ ഉജ്ജീവിപ്പിച്ചു, അയാള്‍ സന്തോഷം കൊണ്ട് കരഞ്ഞു. തന്റെ വിരലുകള്‍ അയാള്‍ മണലില്‍ താഴ്ത്തി, മണല്‍ കൈനിറയെ വാരി തന്റെ മേല്‍ എറിഞ്ഞു, ഉറക്കെ ആ മണ്ണിനെ വാഴ്ത്തി. ആ മണ്ണ് രത്നങ്ങള്‍, മരതകങ്ങള്‍, പുഷ്യരാഗങ്ങള്‍ പോലെ തോന്നി; ഇതിലും സുന്ദരമാ‍യ ഒന്നിനെയും അയാള്‍ക്ക് സങ്കല്‍പ്പിക്കാനായില്ല. തീരത്തുള്ള മരങ്ങള്‍ ഭീമാകാരമായ തോട്ടവൃക്ഷങ്ങളായിരുന്നു; അവയെ നാട്ടിയിരിക്കുന്നതില്‍ വ്യക്തമായ ഒരു ക്രമം അയാള്‍ ശ്രദ്ധിച്ചു, അവയുടെ പുഷ്പങ്ങളുടെ സുഗന്ധം അയാള്‍ അകത്തെയ്ക്കുവലിച്ചു. ഒരു അസാധാരണ റോസ് വെളിച്ചം അവയുടെ തടികള്‍ക്കിടയിലെ വിടവിലൂടെ പ്രകാശിച്ചു, കാറ്റ് അവയുടെ ചില്ലകളില്‍ പുരാതന സംഗീതോപകരണങ്ങളുടെ സംഗീതം പൊഴിച്ചു. തന്റെ രക്ഷപെടല്‍ പൂര്‍ത്തിയാക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല-ഇനിയും പിടിക്കപ്പെടുന്നതുവരെ ആ മാന്ത്രിക സ്ഥലത്ത് കിടക്കുവാന്‍ അയാള്‍ക്കു സമ്മതമായിരുന്നു.

തലയ്ക്കുമുകളില്‍ ചില്ലകളില്‍ ഒരു തോട്ടവെടിയുടെ മൂളലും ചിതറലും അയാളെ തന്റെ സ്വപ്നത്തില്‍ നിന്നുണര്‍ത്തി. കുഴങ്ങിപ്പോയ പീരങ്കിവെടിക്കാരന്‍ ലക്ഷ്യമില്ലാതെ അയാള്‍ക്കുവേണ്ടി യാത്രാമൊഴിയായി വെടിവെച്ചതായിരുന്നു അത്. അയാള്‍ തന്റെ കാലുകളില്‍ കുതിച്ചുയര്‍ന്ന്, ചെരിഞ്ഞുയര്‍ന്ന തീരത്ത് ഓടിക്കയറി, വനത്തിലേയ്ക്ക് ഊളിയിട്ടു.

ആ ദിവസം മുഴുവന്‍ അയാള്‍ യാത്രചെയ്തു, സൂര്യന്റെ യാത്രാപഥംകൊണ്ട് തന്റെ പാതനിശ്ചയിച്ചു. വനം അനന്തമായി തോന്നി; അതില്‍ ഒരിടത്തുപോലും അയാള്‍ ഒരു തുറസ്സ് കണ്ടുപിടിച്ചില്ല, ഒരു തടിപ്പണിക്കാരന്റെ പാതപോലും. താന്‍ ഇത്ര വന്യമായ ഒരു പ്രദേശത്താണ് ജീവിച്ചിരുന്നതെന്ന് അയാള്‍ അറിഞ്ഞില്ല. ആ വെളിപാടില്‍ അസാധാരണമായ എന്തോ ഉണ്ടായിരുന്നു.

രാവുവീണപ്പൊഴേയ്ക്കും അയാള്‍ ക്ഷീണിച്ചു, പാദങ്ങള്‍ പൊട്ടി, വിശന്നുവലഞ്ഞു. തന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ചിന്ത അയാളെ മുന്നോട്ടുതള്ളി. അവസാനം ശരിയായ ദിശയിലുള്ളതെന്നു മനസിലായ ഒരു റോഡ് അയാള്‍ കണ്ടു. നഗരത്തിലെ ഒരു തെരുവിന്റെ അത്ര വീതിയുള്ളതും ഋജുവുമായിരുന്നു ഈ പാത, എങ്കിലും ആരും യാത്രചെയ്തിട്ടില്ലാത്തതായി ഈ പാത തോന്നിച്ചു. പാതയ്ക്ക് ഇരുവശവും ഒരു വയലുകളും ഇല്ലായിരുന്നു, ഒരിടത്തും ആള്‍ത്താമസം ഇല്ലായിരുന്നു. മനുഷ്യവാസം സൂചിപ്പിക്കാന്‍ ഒരു നായ്ക്കുരപോലും കേട്ടില്ല. മരങ്ങളുടെ കറുത്ത ശരീരങ്ങള്‍ ഇരുവശങ്ങളിലും നീണ്ട ഒരു മതില്‍ തീര്‍ത്തു, അനന്തതയില്‍ ഒരേ ബിന്ദുവില്‍ ആ മതിലുകള്‍ അവസാനിച്ചു, ഒരു ചിത്രത്തിലെ വരകള്‍ പോലെ. തലയ്ക്കുമീതേ, അയാള്‍ ഈ മരങ്ങളുടെ ഇടയ്ക്കുകൂടെ മുകളിലേയ്ക്കു നോക്കിയപ്പോള്‍, അപരിചിതമായ വലിയ സ്വര്‍ണ്ണനക്ഷത്രങ്ങള്‍ പ്രകാശിച്ചു, അവ അസാധാരണമായ നക്ഷത്രരാശികളായി സംഖം ചേര്‍ന്നു. രഹസ്യവും എന്നാല്‍ ദോഷകരവുമായ പ്രാധാന്യമുള്ള ഏതോ ക്രമത്തില്‍ അവയെ ക്രമീകരിച്ചിരിക്കുകയാണെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. ഇരുവശത്തുമുള്ള മരങ്ങളാകെ വ്യത്യസ്ഥമായ ശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു, അവയില്‍ നിന്നും ഒരിക്കല്‍, രണ്ടുതവണ, വീണ്ടും - അയാള്‍ അപരിചിതമായ ഒരു ഭാഷയിലെ അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേട്ടു.

അയാളുടെ കഴുത്ത് വേദനിച്ചു, കൈയുയര്‍ത്തി അതില്‍ തൊട്ടപ്പോള്‍ കഴുത്ത് ഭയങ്കരമായി വീങ്ങിയിരിക്കുന്നതായ് അയാള്‍ അറിഞ്ഞു. കയറ് മുറുകിയിടത്ത് കറുത്ത ഒരു വട്ടം ഉണ്ടെന്ന് അയാള്‍ അറിഞ്ഞു. അയാളുടെ കണ്ണുകള്‍ തിങ്ങി; അയാള്‍ക്ക് അവ അടയ്ക്കാന്‍ കഴിഞ്ഞില്ല. ദാഹം കൊണ്ട് അയാളുടെ നാവ് വീര്‍ത്തു; തന്റെ പല്ലുകള്‍ക്കിടയിലൂടെ തണുത്ത വായുവിലേയ്ക്ക് അതിനെ മുന്നോട്ടുതള്ളി അയാള്‍ അതിന്റെ പനിയടക്കി. എന്തു മൃദുവായാണ് സഞ്ചരിച്ചിട്ടില്ലാത്ത ആ വഴിയില്‍ പുല്ലുകളും ഇലകളും വീണുകിടക്കുന്നത് - അയാള്‍ക്ക് തന്റെ പാദങ്ങള്‍ക്കു കീഴെയുള്ള പാതയില്‍ ചവിട്ടുന്നതായി തോന്നിയില്ല!

തീര്‍ച്ചയായും, തന്റെ കഷ്ടാനുഭവങ്ങള്‍ക്കിടയിലും, അയാള്‍ നടക്കുന്നതിനിടയ്ക്ക് ഉറങ്ങിപ്പോയിരുന്നു, കാരണം ഇപ്പോള്‍ അയാള്‍ മറ്റൊരു ദൃശ്യമാണ് കാണുന്നത് - ചിലപ്പോള്‍ അയാള്‍ ഒരു വിഭ്രമത്തില്‍ നിന്ന്‍ ഉണര്‍ന്നതു മാത്രമാവാം. അയാള്‍ തന്റെ സ്വന്തം വീടിന്റെ വാതിലില്‍ നില്‍ക്കുകയാണ്. എല്ലാം അയാള്‍ വിട്ടുപോയ സമയത്തുള്ളതുപോലെ തന്നെ. പ്രഭാതസൂര്യന്റെ കിരണങ്ങളില്‍ എല്ലാം പ്രകാശമാനവും സുന്ദരവും. അയാള്‍ രാത്രിമുഴുവന്‍ സഞ്ചരിച്ചുകാണണം. അയാള്‍ ഗേറ്റ് തള്ളിത്തുറന്ന് വീതിയുള്ള വെളുത്ത പാതയിലൂടെ സഞ്ചരിച്ചപ്പോള്‍, സ്ത്രീ വസ്ത്രങ്ങളുടെ ഒരിളക്കം അയാള്‍ കണ്ടു; തന്റെ ഭാര്യ, സുന്ദരവും മധുരവും പ്രസാദവതിയുമായി വരാന്തയില്‍ നിന്ന് അയാളെ കാണാന്‍ താഴേയ്ക്കിറങ്ങുന്നു. ഏറ്റവും താഴെയുള്ള പടിയില്‍ അവള്‍ കാത്തുനില്‍ക്കുന്നു, ഒരിക്കലും അടക്കാനാവാത്ത സന്തോഷത്തിന്റെ പുഞ്ചിരിയുമായി, താരതമ്യപ്പെടുത്താനാവാത്ത കുലീനത്വത്തിന്റെയും സൌശീല്യത്തിന്റെയും ഭാവവുമായി. ആഹ്, അവള്‍ എന്തു സുന്ദരിയാണ്!. അയാള്‍ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് മുന്നോട്ടു കുതിക്കുന്നു. അയാള്‍ അവളെ കെട്ടിപ്പിടിക്കുന്നതിനു തൊട്ടു മുന്‍പേ അയാളുടെ കഴുത്തിനു പിന്നില്‍ അതിശക്തമായ ഒരു അടികൊണ്ടതായി അയാള്‍ക്ക് തോന്നുന്നു; കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത പ്രകാശം അയാള്‍ക്കുചുറ്റും ഒരു പീരങ്കി പൊട്ടുന്ന ശബ്ദത്തില്‍ കത്തുന്നു-പിന്നാലെ എല്ലാം ഇരുണ്ടതും നിശബ്ദവും!

പെയ്റ്റണ്‍ ഫര്‍ക്കഹര്‍ മരിച്ചു; അയാളുടെ ശരീരം; കഴുത്തൊടിഞ്ഞ്; കൂമന്‍ കടവു പാലത്തിലെ പലകകള്‍ക്കു കീഴെ വശത്തോടു വശം ശാന്തമായി ആടി.

9 comments:

വെള്ളെഴുത്ത് said...

ഇതല്ലേ ആ പ്രസിദ്ധമായ, ഇതേ പേരുള്ള, ആ 20 മിനുട്ട് സിനിമയ്ക്ക് ആസ്പദമായ കഥ? ഇതു തന്നെ ചലച്ചിത്രം പോലെയുണ്ട്. വേറെ തിരക്കഥ ആവശ്യമില്ലല്ലോ. ഞാൻ സിനിമ കണ്ടപ്പോൾ കരുതിയത് അതാ ചിത്രീകരണത്തിന്റെ മികവാണെന്നാണ്.

simy nazareth said...

വെള്ളെഴുത്തേ, മലയാളത്തില്‍ ഇത് ഹ്രസ്വചിത്രമായി ഉണ്ടോ? ഞാന്‍ ചലച്ചിത്രത്തിന്റെ കാര്യം കേട്ടിട്ടില്ല..ഇംഗ്ലീഷില്‍ തീര്‍ച്ചയായും ചലച്ചിത്ര വേഷന്‍സ് കാണണം..

ഗുപ്തന്‍ said...

1964 ട്വിലൈറ്റ് സോണ്‍ എന്ന പരമ്പരയുടെ ഭാഗമായി വന്ന ഹ്രസ്വചിത്രം ഓണ്‍ലൈനില്‍ സൌജന്യമായി കാണാം. ഇവിടെ

vadavosky said...

എണ്‍പതുകളില്‍ ഫിലിം സൊസൈറ്റികള്‍ സജീവമായിരുന്ന കാലത്ത്‌ ഏതാണ്ടെല്ലാ ഫിലിം ഫെസ്റ്റിവലുകളിലും ഈ സിനിമ കാണിക്കാറുണ്ടായിരുന്നു. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക്‌ ഒഴിവാക്കാനാവാത്ത ഒരു ക്ലാസിക്കായാണ്‌ ഈ സിനിമ വിലയിരുത്തപ്പെടുന്നത്‌.

എന്റെ അനുഭവം പറയുകയാണെങ്കില്‍ ആദ്യം ഈ സിനിമ കണ്ടപ്പോളുണ്ടായ ഒരു effect കഥയ്ക്ക്‌ ഒരു തരത്തിലും തരാനാവുന്നില്ല.

Dinkan-ഡിങ്കന്‍ said...

കഥവായിച്ചിട്ടില്ല...
ആ ബ്ലാക്&വൈറ്റ് സിനിമയുടെ ഞട്ടലില്‍ നിന്ന് മുക്തനായിട്ട് വേണ്ടേ അത് വായിക്കാന്‍.
യൂ റ്റ്യൂബ് ലിങ്ക് ഇവിടെ -> http://www.youtube.com/watch?v=2jLxlyTrAC4

വല്ലാതെ സന്തോഷം തോന്നുന്ന അവസരങ്ങളില്‍. വലിയതെന്തോ കൈ എത്തിപ്പിടിക്കുമെന്ന് തോന്നുന്ന അവസരങ്ങളില്‍ ഒക്കെ ഒന്ന് മുകളിലേക്ക് നോക്കാറുണ്ട്. കൈവിരലുകളില്‍ സ്പര്‍ശിക്കും മുന്നേ വായുവിലേക്കുയര്‍ത്തുന്ന കുരുക്ക് വല്ലതും ഉണ്ടോ എന്ന്.

മമ്മൂട്ടിയുടെ വിഷ്ണു എന്ന (പൊളിഞ്ഞ) സിനിമയിലും ക്ലൈമാക്സില്‍ ഇത് പോലെ എന്തോ ആക്കാന്‍ ശ്രമം നടത്തിയിരുന്നു എന്ന് തോന്നുന്നു.

വെള്ളെഴുത്ത് said...

സിമീ സിനിമ ഇതിനകം കണ്ടുകാണുമല്ലോ അല്ലേ? വീണ്ടും അതു യു ട്യൂബിലൂടെ ഒന്നുകൂടി കാണാന്‍ പറ്റി നന്ദി ഗുപ്തന് ഡിങ്കന്..കഥ പിന്നെയും വായിച്ചു. സിനിമ ചിലതൊക്കെ ഒഴിവാക്കി. കഥ സിനിമയില്‍ നിന്ന് ചിലതൊക്കെ ഒഴിവാക്കി. ആ കൂമന്‍ മൂളല്‍. കഥയിലൊരിടത്തുമില്ല. ലോഹം അടിക്കുന്നതു പോലുള്ള ശബ്ദം..അയാള്‍ സ്വന്തം വാച്ചില്‍ നിന്നു കേട്ടത്.. എന്തൊരേകാന്തതയാണ് അതുകൊണ്ട് അംബ്രോസുണ്ടാക്കുന്നത്. സിനിമയ്ക്കു പറ്റുമായിരുന്നു ആ സംഭവം പക്ഷേ റോബര്‍ട്ട് എന്‍ റിക്കോ ഒഴിവാക്കി. ചാരന്‍ പറയുന്ന സംഗതി ഒറ്റ നോട്ടീസിലൂടെയാണ് സിനിമയില്‍ കാണിക്കുന്നത്..! വഡോസ്കി, ഒന്ന് മറ്റേതിനെ അതിശയിച്ചിരിക്കുകയാണ്..അങ്ങോട്ടും ഇങ്ങോട്ടും.. കുറസാവയുടെ മാസ്റ്റര്‍പീസ് റാഷമോണ്‍, അകുതഗാവയുടെ in a grove എന്ന കഥയെ ആധാരമാക്കിയാണ് എന്നതാണ് തോന്നുന്ന മറ്റൊരുദാഹരണം. കഥയും സിനിമയും ഒന്നിനൊന്ന് മെച്ചം.. എം ടിയാണെന്നു തോന്നുന്നു ഇക്കാര്യം ആദ്യം പരിചയപ്പെടുത്തിയത്. അതും കൊള്ളുന്ന ഭാഷയില്‍ !

Jayasree Lakshmy Kumar said...

അഭിനന്ദനീയമായ ഒരു ശ്രമം. വായന, സമതലങ്ങളിലൂടെയുള്ള ഒരു യാത്ര പോലെ പലപ്പോഴും അയാസരഹിതവും ദ്രൃശ്യസമ്പന്നവുമാണെങ്കിലും ചിലപ്പോഴെങ്കിലും അത് കുണ്ടും കുഴിയും നിറഞ്ഞ ഒരു പ്രതലത്തിലൂടെ ആകുന്നതു പൊലെ തോന്നി. എന്റെ വായനയുടെ കുഴപ്പമാകാം.
ഗുപ്തര്‍ തന്ന ലിങ്കിലൂടെ ആ ഹ്രസ്വസിനിമ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി. ആദ്യമായാണ് അത് കാണുന്നത്. സിനിമ എന്നാല്‍ ഇതാണ് എന്ന് തോന്നിപ്പോയി

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇതിന്‍റെ ഒറിജിനല്‍ നെറ്റില്‍ വായനക്ക്‌ ലഭ്യമാണെങ്കില്‍ അങ്ങോട്ടേക്കൊരു ലിങ്ക്‌ ഇടാമോ. കഥയെ കുട്ടി ആനയെ കാണുന്നതു പോലെ കണ്ടു. സിനിമയും കണ്ടു. (കഥയോളം വന്നില്ല, സിനിമ - അപ്പോഴാണ്‌ ഈ തോന്നല്‍. ഒറിജനല്‍ വായിക്കാന്‍) ഇത്തരം നല്ല കഥകള്‍ ഇടയ്ക്കിടെ വരണം.

സമദ് പൊന്നാട് SAMAD PONNAD said...

കഥ നന്നായി
സിനിമ അതിലേറെ നന്നായി